പ്രധാനമന്ത്രിയാവാന്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞ നരേന്ദ്രമോദിക്ക് ഗുജറാത്തില്‍ പിന്‍ഗാമിയായി. മോദി മന്ത്രിസഭയില്‍ പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്ത ആനന്ദി ബെന്‍ പട്ടേല്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞയെടുത്ത് അധികാരമേറ്റു. ആറുകോടി ജനങ്ങളുള്ള ഗുജറാത്ത് ഒന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്നത്തെപ്പോലെ ആരെയും ആശ്രയിക്കാതെ ഭരിക്കാനുള്ള ശേഷി കൈവരിച്ച സംസ്ഥാനമല്ല. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലം മുതല്‍ തുടങ്ങിയ വര്‍ഗീയ ചേരിതിരിവും സംഘര്‍ഷവും ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസിന്റെ ഈ കുത്തക സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ജനതാ പരീക്ഷണം വരുംവരെ കോണ്‍ഗ്രസ്സല്ലാതെ മറ്റാരും ഭരിച്ചിരുന്നില്ല. അവര്‍ക്ക് സംഘട്ടനങ്ങള്‍ ഒഴിവാക്കാനോ വര്‍ഗീയ ചേരിതിരിവ് ഇല്ലാതാക്കാനോ സമ്പദ് സമൃദ്ധമായ സംസ്ഥാനമായി ഗുജറാത്തിനെ മാറ്റാനോ സാധിച്ചില്ല. പരമ്പരാഗതമായി, പ്രകൃതിദത്തമായി ഉണ്ടായ വിഭവങ്ങള്‍ യഥാവിധി ഉപയോഗപ്പെടുത്താനോ സാധിച്ചിരുന്നില്ല. ഭരണത്തിലിരിക്കുക, അഴിമതി നടത്തുക, ജനങ്ങളെ തമ്മിലടിപ്പിക്കുക എന്ന ശൈലിക്ക് വിരാമമിട്ടത് നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷമാണ്. ലോകത്തെ നടുക്കിയ ഭൂജിലെ ഭൂകമ്പത്തിന്റെ കെടുതിയില്‍ നിന്നും ആധുനിക ഗുജറാത്തിനെ വാര്‍ത്തെടുക്കാന്‍ ബിജെപി സര്‍ക്കാരിനായി. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കടലോരമുള്ള (1290 കി.മീ) ഗുജറാത്ത് മരുഭൂമിയിലും പിന്നിലല്ല. മൂന്നു ജില്ലകള്‍ മരുഭൂമി. അത്രതന്നെ ചതുപ്പും. ഇവയെല്ലാം പ്രയോജനപ്പെടുത്താന്‍ മോദിക്കായി. അത് ഗുജറാത്ത് മോഡലായി വാഴ്ത്തപ്പെട്ടു.
പ്രതിയോഗികളുടെ വികാര വിചാരങ്ങളെന്തായാലും നരേന്ദ്രമോദി സൃഷ്ടിച്ച വികസനം ജനങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചു. അതിന്റെ തെളിവാണല്ലോ ഗുജറാത്തിലെ 26 സീറ്റും ബിജെപിക്ക് നേടി കൊടുത്തത്. വഡോദരയില്‍ മോദിയുടെ ഭൂരിപക്ഷമാകട്ടെ അഞ്ചേമുക്കാല്‍ ലക്ഷവും. മോദി കാട്ടിയ വഴിയില്‍ മുന്നേ നടക്കാന്‍ നിയോഗപ്പെട്ട ആനന്ദി ബെന്‍ പട്ടേല്‍ അധ്യാപിക, ഭരണാധികാരി എന്ന നിലക്കെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ കഴിവും കാര്യശേഷിയുമെല്ലാം അവര്‍ സ്വായത്തമാക്കിയിട്ടുമുണ്ട്. ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത് തികച്ചും ആകസ്മികമായാണ്. താന്‍ ഏറ്റെടുത്ത എല്ലാ ചുമതലകളും ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിച്ച് പേരെടുത്ത ആനന്ദിയുടെ മുഖ്യമന്ത്രിക്കസേരയിലെ പ്രവര്‍ത്തന കാലവും വന്വിജയമായിരിക്കുമെന്നുറപ്പാണ്. നരേന്ദ്ര മോദിയുടെ കൈകളില്‍ ഭദ്രമായിരുന്ന മുഖ്യമന്ത്രിപദം ആനന്ദി ബെന്‍ പട്ടേലില്‍ അത്രതന്നെ സൂക്ഷ്മമായിരിക്കുമെന്ന് ഉറപ്പ്. അവിചാരിതമായിട്ടായിരുന്നു അധ്യാപികയായിരുന്ന ആനന്ദിയുടെ രാഷ്ട്രീയപ്രവേശനം. 1987 ല്‍ തന്റെ വിദ്യാലയത്തിലെ രണ്ട് പെണ്‍കുട്ടികള്‍ നര്‍മ്മദ നദിയിലേക്ക് വീണു, എന്തുചെയ്യണമെന്നറിയാതെ പലരും നോക്കിനില്‍ക്കേ ആനന്ദിബന് കുത്തിയൊഴുകുന്ന നദിയിലേക്ക് എടുത്തുചാടി. ഒറ്റക്ക് രണ്ട് കുട്ടികളേയും രക്ഷിച്ചു, ഇതോടെ താര പരിവേഷം ലഭിച്ച ആനന്ദി ബെന്നിനെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷയായിട്ടാണ് ബിജെപിയിലേക്ക് എത്തിയത്. 1992 ല്‍ ബിജെപി സംഘടിപ്പിച്ച ഏകതായാത്രയില്‍ പൂര്‍ണമായി പങ്കെടുത്ത ഏക വനിതയായിരുന്നു ആനന്ദി.
രാജ്യസഭയിലേക്ക് 1994ല്‍ തെരഞ്ഞെടുക്കപ്പെട്ട ആനന്ദി 1998 ല്‍ നിയമസഭയിലേക്ക് മത്സരിച്ചു. ജയിച്ച് മന്ത്രിയുമായി. കേശുഭായിപട്ടേല് മന്ത്രിസഭയില്‍ വിദ്യാഭ്യാസമായിരുന്നു വകുപ്പ്. മുഴുവന്‍ കുട്ടികളേയും സ്ക്കൂളിലെത്തിക്കാനായി ആവിഷ്ക്കരിച്ച പ്രവേശനോത്സവത്തിന്റെ വിജയവും അധ്യാപകരുടെ ഒഴിവ് നികത്താനായി ഒറ്റയടിക്ക് കാല്‍ലക്ഷം അധ്യാപകരെ നിയമിച്ചതും ആനന്ദിയെ പ്രശസ്തയാക്കി. പിന്നീടു നടന്ന മൂന്നു തെരഞ്ഞെടുപ്പിലും ജയം. തുടര്‍ച്ചയായി നാലുതവണ ഗുജറാത്തില്‍ എംഎല്‍എ ആകുന്ന ആദ്യ വനിത. നാലു പ്രാവശ്യവും കാബിനറ്റ് മന്ത്രിയും. റവന്യൂ, റോഡ്, നഗരവികസം, ഹൗസിംങ്ങ് എന്നീ നാലു പ്രധാന വകുപ്പുകളുടെ ചുമതലവഹിക്കുന്ന ആനന്ദിബെന്‍, മോദി മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഗുജറാത്തിലെ അവികസിത ജില്ലയായ മെഹ്സാനയില്‍ കര്‍ഷകുടുംബത്തില്‍ ജനിച്ച ആനന്ദി ജീവിത പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് നാലാം ക്ലാസ് വരെ പഠിക്കാനുള്ള സംവിധാനമേ ആ ജില്ലയില്‍ ഉണ്ടായിരുന്നുള്ളു. ആണ്‍കുട്ടികളുടെ സ്ക്കൂളില്‍ ചേര്‍ന്ന് എട്ടാംക്ലാസ് വരെ പഠനം, ആയിരത്തോളം ആണ്‍കുട്ടികള്‍ക്കിടയിലെ ഏക പെണ്‍തരിയെങ്കിലും പഠനത്തില്‍ എല്ലാവരേയും പിന്നിലാക്കി. ഹൈസ്ക്കൂള്, കോളേജ് പഠനകാലത്ത് കായിക മികവിനും നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കി. സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ബിഎഡ് കൂടി എടുത്ത് അധ്യാപികയാവുകയായിരുന്നു. ഭരണനിര്‍വഹണത്തിലും ഈ മികവ് പ്രകടിപ്പിച്ചു. ബഹുമുഖ വികസനവും വളര്ച്ചയുമുള്ള സംസ്ഥാനമായ ഗുജറാത്ത് ഉപ്പ്, പരുത്തി ഉല്പാദനത്തില് ഒന്നാംസ്ഥാനത്തു നില്ക്കുന്നു. സ്വന്തമായി ഒരു ‘ജൂവല്‍’ (രത്നം) സിറ്റിയുണ്ട്. ക്ഷീരവ്യവസായവും ഗുജറാത്തിന്റെ അഭിമാനരംഗമാണ്. വികസനത്തില്‍ ഏറെ മുന്നിലെത്തിയ ഗുജറാത്തിന് ഇനി തിരിഞ്ഞുനോക്കേണ്ടതേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: