കോട്ടയം: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസില്‍ 2008-2009 വര്‍ഷങ്ങളുടെ ഓഡിറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ക്രമക്കേട് കണ്ടെത്തിയ കാലയളവിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍ ആയിരുന്ന റഹ്മത്ത് ബീവി, മെമ്പര്‍ സെക്രട്ടറി കെ. മുഹമ്മദ് നജീബ് എന്നിവരെ പ്രതി ചേര്‍ത്ത് ഫാത്തിമാപുരം ലാക്കുളത്ത് കെ.എസ്. നെജുമുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി എസ്. സോമനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഒക്ടോബര്‍ 31ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു.
നിര്‍ദ്ദന വിഭാഗങ്ങള്‍ക്ക് വീടുവെച്ച് നല്‍കുന്നതിനുള്ള ഭവനശ്രീ പദ്ധതിയുടെ ഭാഗമായി കിടപ്പാടത്തിന്റെ ആധാരങ്ങള്‍ പണയപ്പെടുത്തി ബാങ്കില്‍നിന്നും സിഡിഎസ് മുഖാന്തിരം തരപ്പെടുത്തിയ വായ്പയിലെ തിരിച്ചടവ,് കുടുംബശ്രീവഴി നല്കുന്ന ലിങ്കേജ് വായ്പാ പദ്ധതി, സിഡിഎസ് നടപ്പിലാക്കിയ വ്യക്തിഗത ഗ്യാസ് കണക്ഷന് പദ്ധതിയിലെ ഗുണഭോക്താക്കള്‍ തിരികെ അടച്ച വായ്പ എന്നിവയിലാണ് വെട്ടിപ്പു നടത്തിയതായി ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഈ ഗുണഭോക്താക്കള്‍ ബാങ്കിന്റെ ജപ്തി നടപടികള്‍ നേരിടുന്നതായി മുമ്പ് പരാതി ഉയര്‍ന്നിരുന്നു.
ഭവനശ്രീ പദ്ദതിയുടെ തിരിമറി മൂലം 118526 രൂപ പൊതു ഖജനാവിന് നഷ്ടമുണ്ടായതായും 2009 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സിഡിഎസില്‍ വന്ന മുഴുവന്‍ തുകയും ബാങ്കില്‍ അടയ്ക്കാതെ തിരുമറി നടത്തിയതായും ഹര്ജ്ജിക്കാരന് ചൂണ്ടിക്കാണിക്കുന്നു. ഈ കാലയളവില്‍ ക്യാഷ് ബുക്ക് കൃത്യമായി എഴുതുകയോ കണക്കുകള്‍ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നു ഓഡിറ്റിംഗില്‍ കണ്ടെത്തിയകാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കുടുംബശ്രീ സിഡിഎസുകളുടെ അതാതു വര്‍ഷങ്ങളിലെ കണക്കുകള്‍ കൃത്യമായും ഓഡിറ്റിംഗ് നടത്തിക്കേണ്ട മെമ്പര്‍, സെക്രട്ടറി എന്നിവര്‍ ക്രമക്കേടു നടന്ന കാലയളവില്‍ അടക്കം ഓഡിറ്റിംഗ് നടത്താതിരുന്നതും ഓഡിറ്റിംഗ് വേളയില്‍ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിസിഎസ് ചെയര്‍ പേഴ്സനോട് ഓഡിറ്റിംഗ് സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അവര്‍ വിദേശത്തേക്ക് കടന്നു കളന്നതായും ഹര്‍ജ്ജിയില്‍ പറയുന്നു. ഈ കേസില്‍ പ്രതികള്‍ക്ക് എതിരായി കുടുംബശ്രീ ജില്ലാമിഷനിലും പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്ക്കും തൃക്കൊടിത്താനം പൊലിസിലും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹര്ജിക്കാരന് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. സി.ഐ. സുരേഷ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: