തിരുവനന്തപുരം: കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും സിബിഐ വ്യാപക റെയ്ഡ് നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനും കേസിലെ മുഖ്യപ്രതികളിലൊരാളുമായ സലീം രാജിന്റെ തിരുവനന്തപുരം പാളയത്തെ പോലിസ് ക്വാര്‍ട്ടേഴ്സ് അടക്കം ഇരുപത്തിയഞ്ചോളം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
കളമശ്ശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പതിനഞ്ച് സ്ഥലങ്ങളിലും കടകംപള്ളി ഇടപാടുമായി ബന്ധപ്പെട്ട് പത്ത് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്. സലീംരാജ് ഉള്‍പ്പടെയുള്ള പ്രതികളുടെയും ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വീടുകളും സിബിഐ പരിശോധിച്ചു. തിരുവനന്തപുരത്തെ സിബിഐയുടെ പ്രത്യേക യൂണിറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. കാലത്ത് അഞ്ചു മണിക്ക് ആരംഭിച്ച റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ചേര്‍ത്തല പൂച്ചാക്കലില്‍ റവന്യൂ ഉദ്യോഗസ്ഥന് മുറാദിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ വെടിയുണ്ടകള്‍ കണ്ടെടുത്തു. തിരുവനന്തപുരത്ത് ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന ഹരിഹരന് നായര്‍, മുന്‍ വില്ലേജ് ഓഫീസര്‍ വിദ്യോദയകുമാര്‍, റവന്യൂ വകുപ്പ് ജീവനക്കാരായ ഷാജി, സുജന്‍ തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടത്തി. നേരത്തേ കടകംപള്ളി വില്ലേജ് ഓഫീസിലും സിബിഐ സംഘം പരിശോധന നടത്തിയിരുന്നു.
കളമശ്ശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് സലീംരാജിന്റെ ബന്ധു അബ്ദുള്‍ മജീദ്, അബ്ദുല്‍ നവാസ്, സുഹൃത്ത് പി.കെ.ജയറാം എന്നിവരുടെ വീടുകളിലായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ഇതില്‍ ജയറാമിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ ലഭിച്ചതായാണ് വിവരം. എല്ലാ കേന്ദ്രങ്ങളിലും ഒരേസമയമാണ് റെയ്ഡ് നടന്നത്. കളമശ്ശേരി, കടകംപള്ളി ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസമാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് സലീംരാജിന്റെ മൊഴി ഉടന്‍ എടുക്കുമെന്നും സൂചനയുണ്ട്.
കടകംപള്ളി ഭൂമിയിടപാട് കേസിലെ 21-ാം പ്രതിയാണ് സലിംരാജ്. സലീംരാജിന്റെ ഭാര്യ ഷംഷാദ് കേസിലെ ഇരുപത്തിരണ്ടാം പ്രതിയാണ്. കടകംപള്ളി, ഉളിയറത്തുഴ വില്ലേജ് ഓഫീസര്‍മാര്‍ അടക്കം കേസില്‍ മൊത്തം 27 പ്രതികളാണുള്ളത്. 450 കോടിയില്‍പ്പരം രൂപ വില മതിക്കുന്ന 44.5 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കേസില്‍ സിബിഐ. നേരത്തെ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: