തിരുവനന്തപുരം: എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്ക് എതിരായ ലൈംഗികാരോപണക്കേസില്‍ മൊഴി നല്കാന് കോടതിവളപ്പില്‍ ഉണ്ടായിട്ടും സരിത എസ്.നായര്‍ ഹാജരായില്ല. ഇേതേത്തുടര്ന്ന് ഇനി കേസ് പരിഗണിക്കുമ്പോള്‍ ഹാജരായി മൊഴി നല്‍കില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് കോടതി അന്ത്യശാസനം നല്കി. കേസ് ഈ മാസം 29ന് പരിഗണിക്കന്‍ മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് കോടതിവളപ്പില്‍ നാടകീയ രംഗങ്ങളാണുണ്ടായത്. മുന്‍പ് മൂന്നുതവണ കോടതി കേസ് പരിഗണിച്ചപ്പോഴും സരിത മൊഴി നല്‍കാനെത്തിയില്ല. ഇന്നലെ ഉച്ചയ്ക്ക് കോടതിവളപ്പിലെത്തിയെങ്കിലും സരിത കോടതിയില്‍ ഹാജരായില്ല. രണ്ടരയ്ക്ക് കോടതി കേസ് വിളിച്ച് മാറ്റിയശേഷമാണ് സരിത കോടതിയില്‍ ഹാജരായത്. ഇതിനിടയാണ് കോടതി അടുത്ത 29ന് കേസ് പരിഗണിക്കുമ്പോള്‍ ഹാജരായി മൊഴി നല്‍കിയില്ലെങ്കില്‍ നടപടിക്രമങ്ങള്‍ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയത്. മുന്‍പ് രണ്ടുതവണ കോടതിയില്‍ ഹാജരായി കൂടുതല്‍ സമയം ആവശ്യപ്പെട്ട സരിത ഇന്നലെ മനഃപൂര്‍വ്വം ഹാജരാവാതെ മാറി നില്‍ക്കുകയായിരുന്നു. തന്നോട് മൂന്നുമണിക്ക് എത്താനാണ് അഭിഭാഷകന് പറഞ്ഞതെന്നും കേസ് വിളിക്കുന്ന സമയത്ത് മാത്രമേ താന്‍ കോടതിയില്‍ ഹാജരാവാറുള്ളുവെന്നും ആയിരുന്നു സരിതയുടെ മറുപടി. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇവര്‍ക്ക് മുന്പില് മൊഴി നല്കാന് പലതവണ നോട്ടീസ് അയച്ചെങ്കിലും സരിത ഹാജരായില്ല. തുടര്‍ന്ന് പോലീസ് സംഘം കോടതിയെ സമീപിക്കുകയായിരുന്നു.
അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിന്നീട് മാധ്യമങ്ങളോട് സരിത പറഞ്ഞിരുന്നു. എന്നാല്‍ തന്റെ രഹസ്യമൊഴി ആര്.ബാലകൃഷ്ണപിള്ളയുടെ കയ്യിലുണ്ടെന്നു പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും സരിത പറഞ്ഞു. താനോ അഭിഭാഷകനോ അത് പിള്ളയ്ക്ക് കൈമാറിയിട്ടില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതിന് വേണ്ടുന്ന രേഖകള്‍ തന്റെ പക്കലുണ്ട്. അബ്ദുള്ളക്കുട്ടിക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്. ഇത് കോടതിയില്‍ വെളിപ്പെടുത്തും. താന്‍ അഭിഭാഷകന് എഴുതി നല്കിയ കാര്യങ്ങള്‍ മൊഴിയാണെന്ന് പറയാമോ എന്നറിയില്ല. രാഷ്ട്രീയവിവാദങ്ങള്‍ ഉണ്ടായ കേസായതിനാല്‍ താന്‍ അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. അഭിഭാഷകനോടുപോലും സംസാരിക്കാന്‍ വേണ്ടത്ര സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് താന്‍ അനുഭവിച്ച കാര്യങ്ങളെല്ലാം അഭിഭാഷകന് എഴുതിക്കൊടുത്തത്.
അതില്‍ രാഷ്ട്രീയക്കാരുടെ പേരുകളും ഉണ്ടായിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്റെ മുന്നില്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തും. അന്ന് എഴുതിക്കൊടുത്ത പേരുകള്‍ താന്‍ പറയും. കെ.സുധാകരനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശരിയല്ല. തന്നെ പലവട്ടം വിമര്‍ശിച്ചിട്ടുള്ള സുധാകരനെ പിന്തുണയ്ക്കില്ല. രാഷ്ട്രീയ ഗൂഢാലോചന നടത്താന്‍ താന്‍ രാഷ്ട്രീയക്കാരിയല്ല. മന്ത്രിസഭാ പുന:സ്സംഘടനയിലേയ്ക്ക് തന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ല. പി.സി.ജോര്‍ജ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ല. അത്രയും തരംതാണ് സംസാരിക്കാന്‍ തനിക്ക് കഴിയില്ലെന്നും സരിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: