കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. പി. രാധാകൃഷ്ണന് പറഞ്ഞു. ഇതിനുവേണ്ടി കടലോരമേഖലയില്‍ ജൂണ്‍ മാസത്തില്‍ ഒപ്പുശേഖരണം നടത്തും. മാറാട് കൂട്ടക്കൊലയിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുതിയ നിയമനടപടിക്ക് തയ്യാറാകും. കഴിഞ്ഞ 11 വര്‍ഷമായി കേരളം ഭരിച്ച ഇടതു -വലതു മുന്നണികള്‍ സി ബി ഐ ആവശ്യത്തെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാറാട് കൂട്ടക്കൊലക്ക് പിന്നില്‍ അറിഞ്ഞതിലേറെ അറിയാനുണ്ടെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയത്. കേസില്‍ അകപ്പെട്ട ഏതാനും പേര്‍ക്ക് ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ സാധിക്കുന്നതോ അപ്രതീക്ഷിതമായി സംഭവിച്ചതോ ആയ ഒരു പദ്ധതിയല്ല മാറാട് കടപ്പുറത്ത് നടന്ന കൂട്ട നരഹത്യ. അന്താരാഷ്ട്ര ബന്ധമുള്ള ഭീകരാക്രമണത്തിലൂടെ മാറാടും തുടര്‍ന്ന് മലബാറിലാകെയും കലാപം നടത്താന്‍ ആസൂത്രണം ചെയ്ത പദ്ധതിയാണിത്.
സംഭവത്തിനു പിന്നിലെ ഭീകര-അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ച് സി ബി ഐയെ ധരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിസ്സാരമായ നിരവധി കേസുകള്‍ അന്വേഷിക്കുന്ന സിബിഐ സുപ്രധാനമായ ഈ കേസ് അന്വേഷിക്കില്ലെന്ന വാദം അംഗീകരിക്കാന്‍ പറ്റില്ല.
നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച ഒരു സമൂഹം വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് നടത്തിയ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അവഗണിച്ചിരിക്കുന്നു. സിബിഐ അന്വേഷണം നടക്കേണ്ടത് മാറാട്ടെ അരയസമൂഹത്തിന്റെ മാത്രം കാര്യമല്ല. രാഷ്ട്ര സുരക്ഷ സംബന്ധിച്ച സുപ്രധാന ആവശ്യമാണിത്. അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.സദാനന്ദന്, ജില്ലാസെക്രട്ടറി എ കരുണാകരന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: