കൊച്ചി: അമിത യാത്രക്കൂലി നല്‍കാത്തതിന് മാധ്യമപ്രവര്‍ത്തകനു നേരെ ഓട്ടോ ഡ്രൈവറുടെ വധശ്രമം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കേരളകൗമുദി ന്യൂസ് എഡിറ്റര്‍ ആര്. ലെനിനു നേരെയാണ് ചേര്‍ത്തല കടക്കരപ്പള്ളി കുത്തിയാഞ്ഞിലി തറയില്‍ മുരളി(40) ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇരുകൈകളും ഒടിഞ്ഞ ലെനിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്ന ലെനിനും കേരളകൗമുദി സിസ്റ്റം സൂപ്പര്‍വൈസര്‍ പി.ബി പ്രവീണ്‍കുമാറും എംജി റോഡിലെ ഓഫീസിനു മുന്നില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോ വിളിക്കുകയായിരുന്നു. ഓട്ടോയില്‍ കയറുമ്പോള്‍ തന്നെ ഇയാള്‍ നാല്പതു രൂപ ആവശ്യപ്പെട്ടു. എന്നാല്‍ സാധാരണ നല്കുന്ന മുപ്പതു രൂപ നല്‍കാമെന്ന് ഇവര്‍ പറഞ്ഞു. ഇത് സമ്മതിച്ച ഓട്ടോ ്രെഡെവര്‍ ഡ്രൈവിംഗിനിടെ ഡീസല്‍ വില കൂടുതലാണെന്നും മുപ്പതു രൂപ മതിയാകില്ലെന്നും പറഞ്ഞു. വില നിശ്ചയിക്കുന്നത് സര്‍ക്കാരാണെന്നും ഇതില്‍ യാത്രക്കാര്‍ എന്ത് പിഴച്ചുവെന്നും ചോദിച്ച ഇവരോട് ഓട്ടോ ഡ്രൈവര്‍ അസഭ്യം പറഞ്ഞു. ഇയാളുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇരുവരും ചിറ്റൂര്‍ റോഡിലെ ഇയാട്ടുമുക്കിലിറങ്ങി. മോശമായി പെരുമാറിയ കാര്യം പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ ഇവരെ ഇയാള്‍ ഓട്ടോയിലുണ്ടായിരുന്ന ലിവര്‍ എടുത്ത് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. പ്രവീണിന്റെ തലയ്ക്കു നേരെ അടിക്കാന്‍ ചെന്നപ്പോള്‍ ലെനില്‍ തടയാന്‍ ചെല്ലുകയായിരുന്നു. പിന്നീട്, ലെനിന്റെ നേരെയായി ആക്രമണം. ലെനിന്റെ തലയ്ക്ക് നേരെ വന്ന അടി തടഞ്ഞപ്പോഴാണ് കൈകള്‍ക്ക് ഗുരുതരമായ പരിക്കേറ്റത്.
സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ സെന്‍ട്രല്‍ പൊലീസ് പ്രതിയെ പിടികൂടി. ഈ സംഭവത്തിനു ശേഷം വാടകക്കെട്ടിടത്തില്‍ കിടന്നുറങ്ങുമ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. നഗരത്തില്‍ വാടകയ്ക്ക് ഓട്ടോ ഓടിക്കുകയായിരുന്നു പ്രതി മുരളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: