മുണ്ടക്കയം: ആശുപത്രിയില്‍ ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പീരുമേട് തെക്കേവീട്ടില്‍ ഷിഹാബുദീന്‍-അജീന ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ പെണ്‍കുട്ടിയാണ് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചത്. സംഭവം സംബന്ധിച്ചു ബന്ധുക്കള്‍ പറയുന്നതിങ്ങനെയാണ്. വിവാഹശേഷം മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കുട്ടികളില്ലാതിരുന്ന അജീനയെ ബുധനാഴ്ചയാണ് പ്രസവത്തിനായി മുപ്പത്തിയഞ്ചാംമൈലിലെ എംഎംടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ ഇവര്‍ പെണ്‍കുട്ടിക്കു ജന്മം നല്കി. രാത്രി വൈകിയും നിര്‍ത്താതെയുളള കരച്ചിലും മുലപ്പാല്‍ കുടിക്കാതെയും വന്നതോടെ നിരവധി തവണ ഡൂട്ടി നഴ്സുമാരെ വിവരം ആറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ല. കുട്ടികളായാല്‍ കരയുമെന്നും നിങ്ങളുടെ കുട്ടിയെ മാത്രം നോക്കാന്‍ ഇവിടെ സമയമില്ലന്നും അഹന്ത നിറഞ്ഞ മറുപടിയാണ് ഇവരില്‍ നിന്നും ലഭിച്ചതെന്നു കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഡോക്ടറെ കണ്ട് ബന്ധുക്കള്‍ വിവരം പറഞ്ഞതനുസരിച്ചു പരിശോധന നടത്തുകയും വിദഗ്ദ ചികില്‍സക്കായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതനുസരിച്ചു കോട്ടയത്തേക്കു പോകാന്‍ തയ്യാറായ ഇവര്‍ക്ക് വെളളിയാഴ്ച ഉച്ചയോടെയാണ് ഡിസ്ചാര്‍ജ് നല്‍കിയത്. ആശുപത്രിയിലേക്കു പോകാനായി ആംബുലന്‍സ് ആവശ്യപെട്ടങ്കിലും നല്‍കിയില്ലന്നും വീട്ടുകാര്‍ കുറ്റപെടുത്തി. തുടുര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി പാറത്തോട് എത്തിയപ്പോള്‍ കുട്ടിക്കു അനക്കമില്ലന്നു തോന്നിയ ബന്ധുക്കള്‍കുട്ടിയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിനുളളില്‍ കുട്ടിയുടെ ജീവന് നഷ്ടമായിരുന്നു.
പിന്നീട് തിരികെ മുപ്പത്തിയഞ്ചാംമൈലിലെ ആശുപത്രിയിലെത്തിയ ഇവരെ ആക്ഷേപിക്കുന്ന രീതിയിലാണ് അധികാരികള്‍ പെരുമാറിയതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. വഴിമധ്യേ ശാരീരിക അസ്വസ്ഥതയുണ്ടായ കുട്ടിയുടെ മാതാവ് അജീനയെ പിന്നീട് ഇവിടെ പ്രവേശിപ്പിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പെരുവന്താനം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ആശുപത്രി അധികാരികള്‍ക്ക് അനുകൂല നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. കാഞ്ഞിരപ്പളളി രൂപതയുടെ കീഴിലുളളതാണ് ആശുപത്രി.
എന്നാല്‍ സംഭവം സംബന്ധിച്ചു ഉണ്ടായ ആരോപണം അടിസ്ഥാന രഹിതമാണന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജര്‍ റവ. ഫാ. ജോസഫ് പൊങ്ങന്താനം അറിയിച്ചു. ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച കുട്ടിക്കു ആവശ്യമായ എല്ലാ ചികില്‍സയും ആശുപത്രിയില്‍ നിന്നും നല്‍കിയിരുന്നു. ആംബുലന്‍സ് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപെട്ടിരുന്നില്ലന്നും നഴ്സുമാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടങ്കില്‍ അതു സംബന്ധിച്ചു അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: