ന്യൂദല്‍ഹി: റിപ്പബ്ലിക്ദിന ചടങ്ങിനേര്പ്പെടുത്താറുള്ള സുരക്ഷാ ക്രമീകരണങ്ങളേക്കാള്‍ കര്‍ശന സുരക്ഷ രാഷ്ട്രപതിഭവനില്‍ നടക്കുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഏര്‍പ്പെടുത്തുന്നു. ദല്‍ഹി പോലീസിന്റെ അയ്യായിരത്തോളം പേര്‍ക്ക് പുറമേ വ്യോമസേനയും കരസേനയും സുരക്ഷാ ദൗത്യത്തിനുണ്ട്. സാര്‍ക്ക് രാഷ്ട്രത്തലവന്മാര് പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ആഭ്യന്തര മന്ത്രാലയം അനുവദിക്കില്ല.
വിമാനവേധത്തോക്കുകളും അടിയന്തര സാഹചര്യം നേരിടാന്‍ യുദ്ധവിമാനങ്ങളും സജ്ജമാക്കി നിര്‍ത്തും. തൃത്താല സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജീകരിക്കുക.
2500 മുതല്‍ 3000 പേര് വരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അതിഥികള്‍ക്കുള്ള ക്ഷണക്കത്തുകള്‍ ഇതിനകം തന്നെ ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു നിന്നും നരേന്ദ്രമോദിയുടെ താല്‍ക്കാലിക ഓഫീസായ ഗുജറാത്ത് ഭവനില്‍ നിന്നും പോയിക്കഴിഞ്ഞു. മോദിയുടെ അമ്മ ഹീരാബനും സഹോദരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിനെത്താന്‍ സാധ്യതയുണ്ട്. മുന്‍ പ്രസിഡന്റുമാരായ എപിജെ അബ്ദുള്‍കലാം, പ്രതിഭാ പാട്ടീല്‍ എന്നിവര്‍ ചടങ്ങിലെത്തും. മുന്‍ പ്രധാനമന്ത്രിമാരായ ഡോ.മന്‍മോഹന്‍സിങ്, എച്ച്.ഡി ദേവഗൗഡ എന്നിവരും അതിഥികളായെത്തിയേക്കും. സാര്‍ക്ക് രാഷ്ട്രപ്രതിനിധികളായി അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ എന്നിവര്‍ എത്തുന്നുണ്ട്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും എത്തിയേക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന ജപ്പാന് സന്ദര്‍ശനത്തിലായതിനാല്‍ പകരം ബംഗ്ലാദേശ് സ്പീക്കര്‍ പങ്കെടുക്കും. നേപ്പാള്‍, ഭൂട്ടാന്, മാലിദ്വീപ് രാഷ്ട്രത്തലവന്മാരും എത്തുന്നുണ്ട്.
കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ക്ക് പരമാവധി നാലു പേരെ ചടങ്ങില്‍ അതിഥികളായി ക്ഷണിക്കാം. ലോക്സഭാ, രാജ്യസഭാ എംപിമാര്‍ക്ക് പ്രത്യേക പാസുണ്ട്. ബിജെപി സംസ്ഥാന കമ്മറ്റികള്‍ക്ക് അഞ്ച് പേരെ പങ്കെടുപ്പിക്കാം. ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ക്കെല്ലാം പങ്കെടുക്കാം. സഖ്യകക്ഷി നേതാക്കള്‍ക്കും പ്രത്യേക ക്ഷണമുണ്ട്. മൂന്ന് തലത്തിലാണ് രാഷ്ട്രപതി ഭവന് അങ്കണത്തില്‍ സീറ്റുകള്‍ ക്രമീകരിക്കുന്നത്. 26ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ 7.10ന് അവസാനിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: