തിരുവനന്തപുരം: കെ.ബി.ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി ആര്.ബാലകൃഷ്ണപിള്ള നടത്തിയ പരസ്യപ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. ഗണേഷിനു മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ സോളാര്‍ തട്ടിപ്പ് പ്രതി സരിതയുടെ വിവാദമായ കത്ത് തന്റെ പക്കലുണ്ടെന്നും അത് പുറത്തു പുറത്തുവിടുമെന്നുള്ള പിള്ളയുടെ പ്രസ്താവനയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഗണേഷിന്റെ മന്ത്രിസ്ഥാനത്തിനു വരെ തടസ്സമാകുന്ന തരത്തില്‍ പിള്ളയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം വഷളാകുന്ന തരത്തിലാണ് പ്രസ്താവനകളും പ്രതികരണങ്ങളും. സരിതയുടെ കത്ത് പുറത്തു വന്നാല്‍ മന്ത്രിസഭയുടെ നിലനില്‍പ്പ് പ്രശ്നത്തിലാകുമെന്നും പിള്ള ഭീഷണിപ്പെടുത്തിയിരുന്നു. കത്തില്‍ ചില മന്ത്രിമാരെ കുറിച്ചും പാര്‍ലമെന്റിലേക്ക് വിജയിച്ചവരെ കുറിച്ചും സൂചനകളുണ്ടെന്നാണ് പിള്ള പറഞ്ഞത്.
സരിതയുടെ കത്ത് കൈയിലുണ്ടെങ്കില്‍ ആര്.ബാലകൃഷ്ണപിള്ള അത് പുറത്ത് വിടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടി പിള്ളയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. അത്തരമൊരു കത്ത് കയ്യിലുണ്ടെങ്കില്‍ അതിലെ വിവരങ്ങള്‍ അറിഞ്ഞശേഷമാകാം മന്ത്രിസഭാ പുനഃസംഘടനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ഗണേഷ്കുമാറിന്റെ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനി അത് അങ്ങനെയാകണമെന്നില്ല. ഭീഷണിക്ക് വഴങ്ങുന്ന പ്രശ്നമില്ല. പിള്ളയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം. കത്ത് കൈവശമുണ്ടെങ്കില്‍ അത് അദ്ദേഹം പുറത്തുവിടട്ടെ. അതുവരെ പുന:സംഘടനയ്ക്കായി കാത്തിരിക്കാം. ഗണേഷ്കുമാറിന്റെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കില്ല. പാര്‍ട്ടിയിലും മുന്നണിയിലും ഇനി അത് ചര്‍ച്ചചെയ്യണം. ഉമ്മന്‍ചാണ്ടി തുറന്നടിച്ചു.
സരിതയുടെ കത്തില്‍ ഗണേഷ്കുമാറിനതിരെ ഒന്നുമില്ലെന്നും എന്നാല്‍ മറ്റ് പല മന്ത്രിമാരെ കുറിച്ചും പരാമര്‍ശമുണ്ടെന്നുമായിരുന്നു പിള്ളയുടെ വെളിപ്പെടുത്തല്‍. അതിനാലാണ് കത്ത് പുറത്ത് വിടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ഗണേഷിന്റെ മന്ത്രിസ്ഥാന സാധ്യതകളാണ് അടയുന്നത്. പിള്ളയുടെ ഭീഷണിക്കു വഴങ്ങരുതെന്നാണ് കോണ്‍ഗ്രസിന്റെ പൊതു നിലപാട്.
ആ അഭിപ്രായത്തിന് അനുകൂലമായ പ്രതികരണമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഗണേഷിന്റെ പുനഃപ്രവേശത്തോടെ ഒരു മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നതിനാലാണ് ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പ് കടുത്ത നിലപാട് സ്വീകരിച്ചത്.
ഗണേഷിനെ മന്ത്രിസഭയില്‍ തിരികെ എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയ്ക്കും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും ഇത് അത്രക്കിഷ്ടമല്ല. ഇനി ഗണേഷിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവന്നാല്‍ സരിതയുടെ കത്തിലെ പരാമര്‍ശങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാണതെന്ന് ജനം വിശ്വസിക്കുമെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.
എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചപ്പോള്‍ പിള്ള അയയുന്ന മട്ടാണ്. അത്തരത്തിലൊരു കത്തിനെ കുറിച്ച് കേട്ടറിവുമാത്രമാണുള്ളതെന്നാണ് പിള്ള ഇപ്പോള്‍ പറയുന്നത്.
പിള്ള നിലപാട് കടുപ്പിച്ച് മുന്നണി വിട്ടാലും സര്‍ക്കാരിനത് ഭീഷണിയാകില്ലെന്ന ആശ്വാസമാണ് മുഖ്യമന്ത്രിയെ നിലപാട് കര്‍ശനമാക്കാന്‍ പ്രേരിപ്പിച്ചത്. തന്നെ പീഡിപ്പിച്ച മന്ത്രിമാരടക്കമുള്ളവരുടെ വിവരങ്ങള്‍ അടങ്ങുന്ന 22 പേജ് കത്ത് ജഡ്ജിക്ക് നല്‍കാനായി സരിത തയാറാക്കിയിരുന്നു. ഈ കത്ത് ജഡ്ജിയുടെ കൈവശം എത്തിയില്ലെങ്കിലും എറെ വിവാദമായിരുന്നു. ഈ കത്താണ് തന്റെ പക്കലുള്ളതെന്നാണ് പിള്ളയുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: