പാലക്കാട്: കെ എസ് ആര് ടി സിയെ ഇന്നത്തെ അവസ്ഥയില്‍ മുന്നോട്ടു കൊണ്ടുപോയാല്‍ അത് കെ എസ് ആര് ടി സിയ്ക്കും അവിടുത്തെ ജീവനക്കാര്‍ക്കും സാധാരണ ജനവിഭാഗങ്ങള്‍ക്കും ഗുണം ചെയ്യില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഇത് പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചു കഴിഞ്ഞതായും മന്ത്രി പാലക്കാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷം 400 കോടിയിലേറെ രൂപയാണ് കെ എസ് ആര് ടി സിക്ക് അനുവദിച്ചത്. 93 കോടി രൂപയാണ് ഒരു മാസത്തെ കോര്‍പ്പറേഷന്റെ ബാധ്യത. പെന്ഷന് ഇനത്തില്‍ മാത്രം 443 കോടി രൂപ നല്‍കണം. 12 കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ ഇത് 935 കോടിയായി ഉയരും. ഇതിനുവേണ്ടി പെന്ഷന് വിതരണത്തിനായി പ്രത്യേക സംവിധാനം ഉണ്ടാക്കാനും ധാരണയായിട്ടുണ്ട്. എല്‍ ഐ സിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആദ്യഗഡുവായി 500 കോടി രൂപ നല്‍കും.
പിന്നീടുള്ള 12 വര്‍ഷക്കാലം സര്‍ക്കാരും കെ എസ് ആര് ടി സിയും 240 കോടി രൂപ എല്‍ ഐ സിയ്ക്ക് നല്‍കണം. ഇത് നടപ്പാകുന്നതോടെ പെന്‍ഷന്റെ കാര്യത്തില്‍ ശാശ്വത പരിഹാരം ഉണ്ടാവും. നിലവില്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ലാഭകരമാണ്. ഇത് വ്യാപിപ്പിക്കാനായി മറ്റ് സംസ്ഥാനങ്ങളുമായി കരാര്‍ ഒപ്പിടേണ്ടിയും വരും.
സംസ്ഥാനത്തെ യാത്രാപ്രശ്നം പരിഹരിക്കാന്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. 15 വര്‍ഷം പഴക്കമുള്ള ബസുകള്‍ മാറ്റുകയും വേണം. കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെ കെ എസ് ആര് ടി സിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യും.
പുതിയ മാനേജിംഗ് ഡയറക്ടര്‍ ചാര്‍ജെടുത്ത ശേഷം ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാവും. ചാര്‍ജ് വര്‍ദ്ധനവ് മൂലം കോര്പ്പറേഷന് 15 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അധിക ചിലവും കിട്ടേണ്ട തുക കിട്ടാതെ പോകുന്നതുമാണ് കോര്‍പ്പറേഷനെ ബാധിക്കുന്നത്. ഫെയര്‍ സ്റ്റേജിനെക്കുറിച്ചുള്ള അപാകത പരിഹരിക്കുന്നതിനു വേണ്ടി പുതിയ പഠനം നടത്താന്‍ ജസ്റ്റിസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചു കഴിഞ്ഞു. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഈ പ്രശ്നം പരിഹരിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: