ചിറ്റൂര്‍: ചിറ്റൂരില്‍ കള്ളില്‍ കലര്‍ത്താനായി ആഡംബര കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 560 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും അറസ്റ്റിലായി.
ചിറ്റൂരിലെ കള്ളില്‍ കലര്‍ത്താനായി പെരുമ്പാവൂരില്‍ നിന്ന് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണിത്. എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് എക്സൈസ് അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ വിളയോടി സ്വകാര്യ മെഡിക്കല്‍ കോളജിനു സമീപത്തുവെച്ച് രാവിലെ 8.30 ഓടെയാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന പെരുമ്പാവൂര്‍ വലിയകുളം ചായാട്ടുവീട്ടില്‍ ഉണ്ണി (30), ആലുവ പൂക്കാട്ടുപടി മുതുക്കാടുവീട്ടില് ബെന്‍സില്‍ എബ്രഹാം (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനക്കിടെ സംശയം തോന്നി കൈ കാണിച്ചിട്ടും നിര്‍ത്താതെപോയ ചുവന്ന നിറത്തിലുള്ള കാറിനെ പിന്തുടര്ന്ന് എക്സൈസ് സംഘം വിളയോടി മുതലാംതോട്ടില്‍ സ്വകാര്യ മെഡിക്കല്‍ കോളജിനു സമീപത്തുവെച്ച് വാഹനത്തെ പിടികൂടുകയായിരുന്നു. കാറിന്റെ ഡിക്കിയിലും പിന്‍സീറ്റിലുമായി 16 കന്നാസുകളിലായി സൂക്ഷിച്ച 560 ലിറ്റര്‍ സ്പിരിറ്റ് പരിശോധനയില്‍ കണ്ടെടുത്തു. കെ എല്‍ 17-7475 രജിസ്റ്റര്‍ നമ്പറിലുള്ള വാഹനത്തിലാണ് സ്പിരിറ്റ് കടത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്പിരിറ്റുമായി പിടികൂടിയ ഉണ്ണിയുടെ ഭാര്യ ഗായത്രിയുടെ പേരിലുള്ളതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. ഉണ്ണിയുടെ വലിയകുളത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 35 ലിറ്റര്‍ സ്പിരിറ്റ് പെരുമ്പാവൂരിലുള്ള എക്സൈസ് സംഘവും പിടിച്ചെടുത്തിട്ടുണ്ട്.
പെരുമ്പാവൂരില്‍ ഈഗിള്‍ ബാറിനു സമീപത്തുവെച്ചാണ് സ്പിരിറ്റ് നിറച്ച കാര്‍ ഉണ്ണിക്ക് കൈമാറിയത്. സ്പിരിറ്റ് വാഹനത്തിന് അകമ്പടി വന്ന ചിറ്റൂരിലെ കാറിനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഉടന്‍ പിടികൂടുമെന്നും എക്സൈസ് അസി. കമ്മീഷണര്‍ പറഞ്ഞു. പിടിക്കപ്പെട്ട ഉണ്ണി കഴിഞ്ഞ കുറച്ചുദിവസമായി പെരുമ്പാവൂരില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പിരിറ്റ് എത്തിച്ചതായും ഇതിനായി 10,000 രൂപ പ്രതിഫലം ലഭിക്കുമെന്നും എക്സൈസിന് മൊഴി നല്കി.
പാലക്കാട് എക്സൈസ് അസി. കമ്മീഷണര്‍ പി കെ ജയന്തിവാസന്‍, പാലക്കാട് ഇന്റലിജന്‍സ് സി.ഐ സജി ലക്ഷ്മണന്, ഇന്‍സ്പെക്ടര്‍ പി കെ സതീഷ്, സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ജോസ്, പട്ടാമ്പി റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എം സജിത്ത് കുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ വി മുരളീധരന്, പ്രിവന്റീവ് ഓഫീസര്‍ പി കെ ജയപ്രകാശ്, സിവില്‍ എക്സൈസ് ഓഫീസര്‍ പി എസ് അനില്‍കുമാര്‍, വി ജയദേവനുണ്ണി, ഡ്രൈവര്‍ സത്താര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: