കൊച്ചി: കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തത് സംസ്ഥാനത്തിനും കൊച്ചി തുറമുഖത്തിനും കൊച്ചി നഗരവികസനത്തിനും വന്‍ തിരിച്ചടിയായി മാറും.
കൊച്ചി തുറമുഖം കേന്ദ്രീകരിച്ചുള്ള രണ്ട് വന്‍കിട പദ്ധതികളില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് പുറമെ പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലും പരാജയമാകുന്നത് കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചക്കൊപ്പം നിക്ഷേപക മേഖലയിലും വന്‍ വെല്ലുവിളിയും പ്രതിസന്ധിയുമാണ് സൃഷ്ടിക്കുക. ഒപ്പം കൊച്ചി തുറമുഖത്തിന്റെ ഭാവി പ്രതീക്ഷയെയും ഇത് ബാധിക്കും.
പെട്രോനെറ്റ് ഇന്ത്യ 4500 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ടെര്‍മിനലിന് 5 ദശലക്ഷം യൂണിറ്റ് ഉല്പാദന ശേഷിയാണുള്ളത്. നിലവിലെ ഉല്പാദനം ഒരു ശതമാനത്തിലും താഴെയായത് പ്രതിവര്‍ഷം 100 കോടി രൂപയുടെ നഷ്ടമാണ് പെട്രോനെറ്റിനുണ്ടാക്കുക.
നിലവിലെ പ്രധാന ഉപഭോക്താവായ ഫാക്ടിന്റെ തകര്‍ച്ചയും ബിപിസിഎല്ലിന്റെ വികസനം വഴിമുട്ടി നില്ക്കുന്നതും ആവശ്യക്കാരായ ഉപഭോക്താക്കള്‍ക്ക് എല്‍എന്‍ജി വിതരണ സംവിധാനം ഇല്ലാത്തതും കൊച്ചി ടെര്‍മിനല്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയാണ്.
കൊച്ചിയില്‍നിന്ന് കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കുമുള്ള എല്‍എന്‍ജി വിതരണക്കുഴലുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതും കായംകുളം താപനിലയത്തിലേക്കുള്ള കുഴല്‍ സ്ഥാപിക്കാനുള്ള തടസവും സിറ്റി ഗ്യാസ് പദ്ധതിയുടെ പരാജയവും പദ്ധതിയുടെ നിലനില്‍പ്പ് ഇല്ലാതാക്കിക്കഴിഞ്ഞു.
വീടുകളില്‍ കുഴലിലൂടെ നേരിട്ട് ഗ്യാസ് വിതരണം നടത്തുന്ന സിറ്റി ഗ്യാസ് പദ്ധതി നടപ്പാകാന്‍ സാധ്യതയില്ല. കൊച്ചി നഗരത്തിന്റെ വന്‍ വികസന പദ്ധതികളിലൊന്നായി വിലയിരുത്തിയിരുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് 3000 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. തടസമില്ലാത്ത പാചകവാതക വിതരണത്തിന് സംവിധാനമൊരുക്കി ഗാര്‍ഹിക മേഖലക്കൊപ്പം ചെറുകിട വ്യവസായമേഖലക്കും ഉത്തേജകമായി മാറുന്നതായിരുന്നു സിറ്റി ഗ്യാസ് പദ്ധതി.
എല്‍എന്‍ജി ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഊര്‍ജമേഖലയിലുണ്ടാകുന്ന നേട്ടമായിരുന്നു കായംകുളം എന്‍ടിപിസിയുടെ വൈദ്യുതി പ്രവര്‍ത്തനച്ചെലവ് കുറക്കാന്‍ കഴിയുമെന്നത്. തീരദേശ കടലിലൂടെ പൈപ്പിട്ട് എല്‍എന്‍ജി കായംകുളം തെര്‍മല്‍ പ്ലാന്റിലെത്തിക്കാനുള്ള ശ്രമം പ്രക്ഷോഭത്തെത്തുടര്‍ന്ന് തടസപ്പെട്ടത് ടെര്‍മിനലിന്റെ കാര്യശേഷിക്കൊപ്പം സംസ്ഥാന വൈദ്യുതി മേഖലക്കും പ്രഹരമായി മാറി.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: