കോഴിക്കോട്: കോഴിക്കോട് റെയില്വേസ്റ്റേഷന് ഏഴ് കിലോമീറ്റര്‍ തെക്ക് ഫറോക്ക് കുണ്ടായിത്തോടിനടുത്ത് പാളത്തില്‍ ദ്വാരങ്ങളുണ്ടാക്കി അട്ടിമറി നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തി. റെയില്‍ പാളത്തില്‍ യന്ത്രം ഉപയോഗിച്ച് ചെറു ദ്വാരങ്ങളുണ്ടാക്കിയത് അട്ടിമറി ശമമാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. രണ്ടു പാളങ്ങളിലായി 34 ദ്വാരങ്ങള്‍ ആണ് കണ്ടെത്തിയത്. അഞ്ച് മില്ലിമീറ്റര്‍ വ്യാസവും ആഴവുമുള്ള ദ്വാരങ്ങള്‍ ഡ്രില്‍ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താനായിട്ടില്ല.
ഇന്നലെ റെയില്‍വേ വര്‍ക്സ് അസി. എന്‍ജിനീയര്‍ സന്ദീപിന്റെ നേതൃത്വത്തിലുള്ള സാധാരണ പരിശോധനയിലാണ് പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയത്. കുണ്ടായിത്തോട് അടിപ്പാതയില്‍ നിന്ന് 20 മീറ്റര്‍ തെക്കു ഭാഗത്ത് 140 മീറ്ററിനുള്ളിലായാണ് ദ്വാരങ്ങള്‍ ഉള്ളത്. രണ്ടുവരിപാതയാണ് ഇവിടെ ഉള്ളത്. ഇതില്‍ കിഴക്കു ഭാഗത്തുള്ള പാതയിലാണ് അട്ടിമറി ശ്രമം നടന്നത്.
ജനവാസമുള്ള മേഖലയാണ് ഇതെന്നതിനാല്‍ രാത്രി വൈകിയായിരിക്കും അട്ടിമറി ശ്രമം നടന്നിരിക്കുക എന്നാണ് കരുതുന്നത്. ഇതിനടുത്തു തന്നെ ലെവല്‍ ക്രോസിംഗുമുണ്ട്. ചെറു ദ്വാരങ്ങള്‍ പിന്നീട് വലുതാകുകയും അത് അപകടം വരുത്തിവെക്കുകയും ചെയ്യുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. രണ്ടാഴ്ച മുമ്പും ഈ മേഖലയില്‍ ഇത്തരം ചെറിയ ദ്വാരങ്ങള്‍ പാളത്തില്‍ കണ്ടിരുന്നെങ്കിലും അത് കാര്യമാക്കിയിരുന്നില്ല. ദവാരം കണ്ട ഭാഗത്ത് ക്ലാമ്പിട്ട് ബലപ്പെടുത്തുകയായിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം പ്രാഥമിക പരിശോധന നടത്തി. പിന്നീട് ബോംബ് സ്ക്വാഡും പരിശോധിച്ചു. റെയില്‍വേ സുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നും റെയില്‍വേ സുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നെത്തും. പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അട്ടിമറി ശ്രമം തന്നെയാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നല്ലളം പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ ആക്ട് 151 പ്രകാരമാണ് കേസ്സെടുത്തത്.
സംഭവത്തില്‍ ആവശ്യമെങ്കില്‍ പോലീസ് സഹായം ലഭ്യമാക്കുമെന്ന്് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: