ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ ഒളിപ്പിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കുന്നതിന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് ഒരാഴ്ചകൂടി അനുവദിച്ചു. അന്വേഷണ സംഘത്തിന്റെ തലപ്പത്ത് വിരമിച്ച രണ്ട് ജഡ്ജിമാരെ ഉള്‍പ്പെടുത്തണമെന്നും സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകളും പ്രതികളുടെ പേരു വിവരങ്ങളും റവന്യൂ വകുപ്പിലെ സെക്രട്ടറിതല ഉദ്യോഗസ്ഥന് സുരക്ഷിതമായി സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കോടതി അംഗീകരിക്കുകയായിരുന്നു. ജര്‍മ്മന്‍ സര്‍ക്കാര്‍ കൈമാറിയ ലീഷന്സ്റ്റെയിന് എല്ജെടി ബാങ്കിലെ 26 വ്യക്തികളുടെയും കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരങ്ങളും രേഖകളും സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ചുമതല റവന്യു സെക്രട്ടറിയെ ഏല്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. കഴിഞ്ഞ ദിവസം നിരവധി മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ശാസ്ത്രിഭവനില്‍ തീപിടിത്തമുണ്ടായത് ഹര്‍ജിക്കാരനായ മുതിര്‍ന്ന അഭിഭാഷകന് രാം ജഠ്മലാനി ചൂണ്ടിക്കാട്ടിയപ്പോഴാണ് രേഖകള്‍ സുരക്ഷിതമായിരിക്കണമെന്നു കോടതി എടുത്തു പറഞ്ഞത്.
വിദേശ രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കുന്നതിനും അത് തിരികെ ഇന്ത്യയിലെത്തിക്കുന്നതിനുമായി 2011 ജൂലൈയിലാണ് സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ ഉത്തരവിട്ടത്. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജി ബി.പി. ജീവന് റെഡ്ഡിയുടെ അധ്യക്ഷതയിലായിരുന്നു അന്ന് എസ്ഐടി രൂപീകരിച്ചത്. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതല ഏറ്റെടുക്കാന്‍ ജസ്റ്റിസ് ജീവന് റെഡ്ഡി തയ്യാറായില്ല.
തുടര്‍ന്ന് എസ്ഐടി പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി, എസ്ഐടിയുടെ മേല്‍നോട്ടത്തിനായി സുപ്രീംകോടതി മുന്‍ ജഡ്ജി എം.ബി. ഷായെ ചെയര്‍മാനായും ജസ്റ്റിസ് അരിജിത് പസായത്തിനെ വൈസ് ചെയര്‍മാനായും നിയോഗിച്ചിരുന്നു. ഇതു തിരുത്തണമെന്ന് ആവശ്യപ്പെട്ട് യുപിഎ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഇന്നലെ ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന് ഉന്നയിച്ചില്ല.
അതിനിടെ, പ്രത്യേക ദൗത്യസംഘം രൂപീകരിച്ചതായി സൂചനയുണ്ട്. റവന്യൂ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ സാമ്പത്തിക രഹസ്യാന്വേഷണവിഭാഗം തലവന്‍ നിയന്ത്രിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, ഇന്‍കം ടാക്സ്, റവന്യൂ ഇന്റലിജന്‍സ് എന്നിവ ദൗത്യസംഘത്തില്‍ അംഗങ്ങളാണ്. സ്വിസ് ബാങ്കിലടക്കം വിവിദ വിദേശ ബാങ്കുകളില്‍ ഇന്ത്യാക്കാര്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാത്തരം കള്ളപ്പണങ്ങളും കണ്ടെത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.
പ്രധാനമന്ത്രിപദത്തിലെത്തിക്കഴിഞ്ഞാല് നരേന്ദ്ര മോദി കൈക്കൊള്ളുന്ന സുപ്രധാന തീരുമാനങ്ങളിലൊന്നായിരിക്കും ദൗത്യ സംഘത്തിന്റെ രൂപീകരണം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്രമോദി കള്ളപ്പണം തിരികെ എത്തിക്കുമെന്ന് വാദ്ഗാനം നല്‍കിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: