ഹൈദരാബാദ്: കോണ്‍ഗ്രസുമായു ണ്ടാക്കിയ രാഷ്ട്രീയ സഖ്യമാണ് ആന്ധ്രാപ്രദേശില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായതെന്ന് സിപിഐ സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസുമായി കൈകോര്‍ത്തു മുന്നോട്ടുപോകാമെന്ന തീരുമാനം തെറ്റായിപ്പോയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി സംസ്ഥാന കമ്മറ്റി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരമൊരു തെറ്റ് സംഭവിക്കാന്‍ പാടില്ലായിരുന്നു. മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കില്‍ സിറ്റിംഗ് സീറ്റുകളെങ്കിലും ലഭിച്ചേനെ. കോണ്‍ഗ്രസുമായി കൈകോര്‍ത്ത് മുന്നോട്ടുപോകാമെന്ന തീരുമാനം തെരഞ്ഞെടുപ്പില്‍ മാത്രമല്ല, തിരിച്ചടിയായത്. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന പ്രതിച്ഛായയും അതുകൊണ്ട് നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മോ അല്ലെങ്കില്‍ മതേതര ശക്തികളുമായോ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് ഇടതു സംഘടനകളുടെ ശക്തിയെങ്കിലും പ്രകടിപ്പിക്കാമായിരുന്നുവെന്നും റെഡ്ഡി പറഞ്ഞു. ഇടതുപക്ഷം ദുര്‍ബ്ബലമായതുകൊണ്ടല്ല, കോര്‍പ്പറേറ്റ്-വര്‍ഗ്ഗീയ ശക്തികളുടെ സമ്മര്‍ദ്ദമാണ് തിരിച്ചടിക്ക് കാരണമായത്.
ഈ മാസം 25-ന് പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗം നടക്കാനിരിക്കെയാണ് സംസ്ഥാന കമ്മറ്റിയുടെ പുതിയ വിലയിരുത്തല്‍. പാര്‍ട്ടിക്കുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് രണ്ട് ദിവസം നീണ്ടുനിന്ന സംസ്ഥാന കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസുമായുള്ള സഖ്യമാണ് പരാജയത്തിന് കാരണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും വിലയിരുത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ. നാരായണനെതിരെ പ്രവര്‍ത്തകരില്‍ നിന്നും രൂക്ഷ വിമര്‍ശനവുമുണ്ടായി. കോണ്‍ഗ്രസ് സഖ്യമാണ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായതെന്ന് പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു പറഞ്ഞു. കോണ്‍ഗ്രസുമായി കൈകോര്‍ത്തു പോകാന്‍ മുന്‍കൈ എടുത്തത് നാരായണ ആയിരുന്നുവെന്നും അതിനാല്‍ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: