ഭാരതത്തിലെ വന്‍ഭൂരിപക്ഷം വരുന്ന സാധാരണക്കാരും, വിദ്യാഭ്യാസംകൊണ്ടൊ, വിദേശാശയങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടോ അന്യവത്കരിക്കപ്പെട്ട ലോകപ്രശസ്തരായി കരുതപ്പെടുന്ന ബുദ്ധിജീവികളും തമ്മിലുള്ള അകലം ഉത്തര ദക്ഷിണധ്രുവങ്ങള്‍ തമ്മിലുള്ള അകലം പോലെയാണ്. അത് ഭാരതവും ഇന്ത്യയും തമ്മിലുള്ള അകലംതന്നെയാണ് എന്നതാണ് സത്യം.
നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ഇത് മറനീക്കി പുറത്തുവരാന്‍ തുടങ്ങി. ഇത്രയും ശക്തമായ എതിര്‍പ്രചാരണങ്ങളും അവയെ തകര്‍ത്തെറിഞ്ഞു കൊണ്ടുള്ള ഏറ്റവും വ്യക്തമായ ഭൂരിപക്ഷവും ചരിത്ര സംഭവങ്ങളായി മാറിയിരിക്കുകയാണ്. മോദിക്കെതിരെയുള്ള എതിര്‍പ്പിന്റെ കുന്തമുനയായി വര്‍ത്തിച്ചത് രാഷ്ട്രീയക്കാരെക്കാളുപരി മേല്‍സൂചിപ്പിച്ച തരത്തിലുള്ള ബുദ്ധിജീവികളായിരുന്നു.
അതുകൊണ്ടുതന്നെ ഒരുപക്ഷെ ഈ ചരിത്രവിജയത്തില്‍ ഏറ്റവുമധികം ദുഃഖിക്കുന്നതും അത്രതന്നെ പരിഹാസ്യരായിത്തീരുന്നതും ഈ “ബുദ്ധിരാക്ഷസന്മാര്” തന്നെ. അമേരിക്കയെപ്പോലുള്ള പാശ്ചാത്യരാജ്യങ്ങളില്‍ ഉന്നതപദവി അലങ്കരിക്കുന്ന നൊബേല്‍ സമ്മാനജേതാക്കള്തൊട്ട് ഭാരതത്തിലെ വൈസ്ചാന്സ്ലര് പദവി അലങ്കരിക്കുന്നതും അലങ്കരിച്ചവരുമായ ഇടതുസിദ്ധാന്തവാദികള്വരെ ഈ പട്ടികയില്‍പ്പെടും. അമര്‍ത്യസെന്‍, അമിതാവ് ഘോഷ്, അനന്തമൂര്‍ത്തി, ഡോ.കെ.എന്‍. പണിക്കര്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. അമര്‍ത്യസെന്നും അമിതാവ് ഘോഷും അവരുടെ പഠനവും ഔദ്യോഗികജീവിതവും ഭാരതത്തിന് വെളിയിലാക്കിയവരാണ്. മറ്റിരുവരും ഭാരതത്തില്‍ വൈസ്ചാന്സ്ലര് സ്ഥാനത്തിരുന്ന് വിദ്യാഭ്യാസം നിയന്ത്രിച്ചവരാണ്. ആദ്യത്തെ കൂട്ടര് പാശ്ചാത്യലിബറല്‍ ചിന്താഗതിക്കാരും മറ്റു രണ്ടുപേര്‍ വിട്ടുവീഴ്ചയില്ലാത്ത മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാരുമാണ്. പക്ഷെ, ഇരുകൂട്ടരുടെയും നരേന്ദ്ര മോദിയോടുള്ള എതിര്‍പ്പിന്റെ മൂര്‍ച്ച സമാനസ്വഭാവത്തിലുളളതായിരുന്നു.
മോദി ഒരിക്കലും അധികാരത്തില്‍ വരുകയില്ലെന്നും നേരിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്നും ഇടതുപക്ഷത്തിന് 45 സീറ്റുകളെങ്കിലും ഉറപ്പായി ലഭിക്കുമെന്നും ഒരു തൂക്കുപാര്‍ലമെന്റ് നിലവില്‍വരാനാണ് സാധ്യതയേറെയെന്നും ഡോ. കെ.എന്‍. പണിക്കര്‍ ആഴ്ചകള്‍ക്കു മുന്‍പേ പ്രവചിച്ചിരുന്നു. മോദി പ്രധാനമന്ത്രിയായാല്‍ നാടാകെ ഗുജറാത്ത് കലാപം ആവര്‍ത്തിക്കും. ന്യൂനപക്ഷം കൂട്ടക്കൊല ചെയ്യപ്പെടും. ഗുജറാത്ത് കലാപത്തിന്റെ പൈറ്റ്ദിവസം താന്‍ അവിടെ പോയിരുന്നു. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ താനവിടെ കണ്ടില്ല.
ഇതൊക്കെയായിട്ടും പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ഗുജറാത്തില്‍ മോദി ഭൂരിപക്ഷത്തോടെ ജയിച്ചതിനെപ്പറ്റി ഡോ. പണിക്കരുടെ മറുചോദ്യം, അതിനവിടെ മത്സരിക്കാന്‍ മറ്റൊരു പാര്‍ട്ടി വേണ്ടേ എന്നായിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എല്ലാ മണ്ഡലങ്ങളിലും പ്രതിപക്ഷം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിച്ചു. മോദിസര്‍ക്കാര്‍ ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. പ്രതിപക്ഷം തോറ്റു തുന്നംപാടി. ഇക്കുറി വഡോദര ലോക്സഭാ മണ്ഡലത്തിലും മോദിക്കെതിരായി മത്സരിച്ച കോണ്‍ഗ്രസ്സ് നേതാവിന്റെ പേരും പടവുമെല്ലാം എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അവിടെ അഞ്ചരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് മോദി വിജയം നേടിയത്. പരസ്യമായ ഈ പരമാര്‍ത്ഥങ്ങളുടെ നേരെ മുഖം തിരിഞ്ഞുനിന്നുകൊണ്ടാണ് ജെഎന്‍യുവിലെ മുന്‍ പ്രൊഫസറും കാലടി സംസ്കൃതസര്‍വ്വകലാശാലയിലെ മുന്വൈസ്ചാന്സ്ലറും കെസിഎച്ച്ആര്‍ മുന്‍ ചെയര്‍മാനുമായ ഡോ. കെ.എന്‍.പണിക്കര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒരഭിമുഖത്തില്‍ വിളിച്ചുപറഞ്ഞത്.
ജ്ഞാനപീഠ അവാര്‍ഡ് ജേതാവും കുറച്ചുകാലം എം.ജി.യൂണിവേഴ്സിറ്റി വൈസ്ചാന്‍സ്ലറും ആയിരുന്ന ആളാണ് ഡോ.അനന്തമൂര്‍ത്തി. അദ്ദേഹം ഇപ്പോഴും കര്‍ണ്ണാടകത്തിലെ ഒരു യൂണിവേഴ്സിറ്റിയിലെ വൈസ്ചാന്സ്ലറാണ്. ബാംഗ്ലൂരിലെ ഒരു പുസ്തകപ്രകാശനചടങ്ങില്‍ വച്ച് പറഞ്ഞത് മോദി പ്രധാനമന്ത്രിയായിവരുന്ന ഒരു കാലമുണ്ടെങ്കില്‍ അന്നത്തെ ഭാരതത്തില്‍ ജീവിക്കാന്‍ ഞാനിഷ്ടപ്പെടുകയില്ല എന്നാണ്. മോദിക്ക് യഥാര്‍ത്ഥഭാരതത്തെ പ്രതിനിധീകരിക്കാനോ ഒരു നവീനഭാരതമാതൃക സൃഷ്ടിക്കാനോ സാധ്യമല്ല. മോദി പ്രതിനിധീകരിക്കുന്ന ഭാരതത്തെ എനിക്കൊരിക്കലും എന്റെതായി കണക്കാക്കാന്‍ സാധ്യമല്ല. ഏതാണ്ടിതേ സ്വരത്തില്‍ തന്നെയാണ് ന്യൂയോര്‍ക്ക് പ്രവര്‍ത്തനകേന്ദ്രമായി കുടുംബജീവിതം നയിക്കുന്ന, ജന്മംകൊണ്ട് ബംഗാളിയായ അമിതാവ് ഘോഷ് മോദിയുടെ പ്രധാനമന്ത്രിപദത്തെപ്പറ്റി പ്രതികരിച്ചത്.
നൊബേല്‍ സമ്മാനജേതാവായ അമര്‍ത്യസെന്നിന്റെ പ്രതികരണം രൂക്ഷതയില്‍ ഒട്ടും പിന്നിലായിരുന്നില്ല. തെഹല്‍ക്ക എന്ന ടി.വി.ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരിന്ത്യന്പൗരന് എന്ന നിലയ്ക്ക് മോദി ഇന്ത്യന്പ്രധാനമന്ത്രിയാകാന് ഞാനിഷ്ടപ്പെടുന്നില്ല. അദ്ദേഹം ന്യൂനപക്ഷവിരുദ്ധനാണ്.അദ്ദേഹത്തിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ഒട്ടും തൃപ്തികരമല്ല. അത് ഭയാനകമാണ്. അത്തരമൊരാള്‍ ഇന്ത്യന്പ്രധാനമന്ത്രിയായിക്കാണാന് എനിക്കൊട്ടും താത്പര്യമില്ല. ഗുജറാത്തില്‍ തന്നെ ഭരണനിര്‍വ്വഹണം അതൃപ്തികരമാണ്. പാവപ്പെട്ടവര്‍, പിന്തള്ളപ്പെട്ടിരിക്കുകയാണ്.
ഒരു ഭാരതീയപൗരനും ബംഗാളിലെ വോട്ടറുമായ അമര്‍ത്യസെന്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ പറന്നുവന്നപ്പോള്‍ വെളിവാക്കിയ അഭിപ്രായങ്ങളാണ് മുകളില്‍ പറഞ്ഞത്.
അമര്‍ത്യസെന്‍ പാശ്ചാത്യനാടുകളില്‍ അംഗീകാരം നേടിയ സാമ്പത്തിക വിദഗ്ധനും നൊബേല്‍ സമ്മാന ജേതാവുമാണ്. സെന്നിന്റെ കഴിവുകളിലും യോഗ്യതകളിലും വിശ്വാസമര്‍പ്പിച്ചാണ് ആറു കൊല്ലം മുമ്പ് നമ്മുടെ പഴയ ലോകപ്രസിദ്ധ സര്‍വ്വകലാശാലയായിരുന്ന നലാന്റയുടെ പുനര്‍നിര്‍മ്മാണത്തിനും രൂപീകരണത്തിനും അതിനെ ഒരു അന്തര്‍ദേശീയ സര്‍വ്വകലാശാലയാക്കി വളര്‍ത്തുന്നതിനും അദ്ദേഹത്തെ സര്‍വ്വാധികാരിയാക്കി നിയോഗിച്ചത്. ആ നിയോഗം ഇന്നും ദിവാസ്വപ്നമോ ജലരേഖയോ ആയി കടലാസുകളില്‍ അവശേഷിക്കുന്നു. അതാണ് അമര്‍ത്യസെന്നിന്റെ നിര്വ്വഹണറിക്കാര്ഡ്.
ജവഹര്‍ലാല്‍ നെഹ്റു എഴുതിയ ‘ഡിസ്കവറി ഓഫ് ഇന്ത്യ’ എന്ന പുസ്തകം വായിച്ചിട്ടുള്ളവരാരും നരേന്ദ്രമോദിയുടെ നയങ്ങളെ അനുകൂലിക്കുകയില്ലെന്ന് ഭരണതന്ത്രഞ്ജനും പശ്ചിമബംഗാള്‍ ഗവര്‍ണറുമായിരുന്ന ഗോപാലകൃഷ്ണഗാന്ധിയും ഡോ.അനന്തമൂര്‍ത്തിയും വാദിക്കുന്നു. എന്നാല്‍ പിന്നീട് വന്ന കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിമാരില്‍ ആരെങ്കിലും ഗാന്ധിജിയുടെ ഹിന്ദുസ്വരാജ് എന്ന മൗലികമായ ഗ്രന്ഥം വായിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത് രസകരമായിരിക്കും. നെഹ്റു അടക്കം എല്ലാവരും ഗാന്ധിജിയെ ആരാധ്യപുരുഷനായി പ്രതിഷ്ഠിക്കുകയും അദ്ദേഹത്തിന്റെ അഭാവത്തില്‍ ഹിന്ദുസ്വരാജിലെ ഓരോ നിര്‍ദ്ദേശവും ഫലത്തില്‍ തള്ളിക്കളയുകയുമാണ് ചെയ്തിട്ടുള്ളത്. രണ്ട് കൂട്ടരും മോദിക്കെതിരെ ഏറ്റവും ഗുരുതരമായി ഉന്നയിക്കുന്ന ആരോപണം അദ്ദേഹത്തെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണ് എന്നാണ്. കോണ്‍ഗ്രസ്സില്‍ ഒരു നാലണ അംഗത്വം പോലും ഇല്ലാതിരുന്ന മഹാത്മാഗാന്ധി ജീവിച്ചിരുന്ന കാലത്ത് ഒരു സ്വേച്ഛാധിപതിയെ പോലെ പുറത്ത് നിന്ന് കോണ്‍ഗ്രസ്സിന്റെ എല്ലാ നയങ്ങളെയും വരുതിയില്‍നിര്‍ത്തുകയും ചില സന്ദര്‍ഭങ്ങളില്‍ മരണം വരെ ഉപവാസം എന്ന സമ്മര്‍ദ്ദതന്ത്രത്തിലൂടെ നടപ്പിലാക്കുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമാണ്.
മോദി ആര്‍എസ്എസ് സ്വയംസേവകനാണ്, സംഘത്തിന്റെ പ്രചാരകാനായിരുന്നു. ഒരിക്കലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ സംഘം ചോദ്യം ചെയ്തിട്ടില്ല. ശരിയാണ്, സംഘകുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് നിര്‍ദ്ദേശമോ ഉപദേശമോ തേടിയാല്‍ മാര്‍ഗ്ഗദര്‍ശനം നല്‍കും. അത്രമാത്രമേ, സംഘം ചെയ്തിട്ടുള്ളൂ. ഇതെങ്ങനെ റിമോട്ട് കണ്ട്രോള് ആകും.
ഡോ. അനന്തമൂര്‍ത്തി തന്റെ അഭിപ്രായപ്രകടനത്തെ പിന്നീട് ന്യായീകരിച്ചത് താന്‍ വികാരാധീനനായിപ്പോയി. ആ സന്ദര്‍ഭത്തില്‍ പറഞ്ഞുപോയതാണ് എന്നാണ്. ബുദ്ധിജീവികള്‍ വിവേകശാലികളുമാകണം. വികാരം വിവേകത്തിന് വഴിമാറി കൊടുക്കണം.
ഇന്ത്യക്കകത്തും പുറത്തുമുള്ള ഈ വിഖ്യാതചിന്തകന്മാര് യഥാര്‍ത്ഥത്തില്‍ ആരെയാണ് പ്രതിനിധീകരിക്കുന്നത്. അവരുടെ അഭിപ്രായങ്ങള്‍ക്ക് ഭാരതം എന്തുവിലയാണ് കല്പിക്കുന്നത് എന്നതിന്റെ ശക്തവും വ്യക്തവുമായ തെളിവായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്. ഇക്കൂട്ടരുടെ ചിന്താഗതിയെ പുച്ഛിച്ച് തള്ളിക്കൊണ്ട് ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതം ഒരു ചരിത്രവിധിയിലൂടെ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നു.
കാലഹരണപ്പെട്ട ആശയഗതികളുടെ ദന്തഗോപുരങ്ങളിലിരുന്നുകൊണ്ട് തത്വോപദേശം നടത്തുന്ന ഈ ബുദ്ധിജീവികള്‍ ഇനിയെങ്കിലും യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കണ്ണ് തുറക്കാന്‍ തയ്യാറാകുമോ. ഇല്ലെങ്കില്‍ അവര്‍ ഇന്ത്യന്പൗരന്മാരോ ഇന്ത്യയില്‍ ജീവിക്കുന്നവരോ ആയാലും ശരി, അവരുടെ യഥാര്‍ത്ഥസ്ഥാനം ഭാരതത്തിന് വെളിയിലാണെന്ന് ഇന്ത്യന്‍ ജനത വിധിയെഴുതും.
ശ്രീനിവാസന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: