കാഞ്ഞങ്ങാട്: പണത്തിന് വേണ്ടി രണ്ട് കുട്ടികളെ അച്ഛന് 3.25 ലക്ഷത്തിന് വിറ്റ കേസില്‍ ഇടനിലക്കാരായ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് കൊളവയലിലെ റഷീദ് (32), ഇരിയയിലെ ബഷീര്‍ (43), കാഞ്ഞങ്ങാട് ഇക്ബാല്‍ ഗേറ്റിന് സമീപത്തെ മൊയ്തു (55) എന്നിവരെയാണ് ഇന്നലെ ഹൊസ്ദൂര്‍ഗ് അഡീഷണല്‍ എസ്ഐ കെ.വി.സുരേന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. കുട്ടികളുടെ പിതാവ് മുറിയനാവിയിലെ സുലൈമാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ നാലു പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്.
സുലൈമാന്റെ ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയെയും ഒന്നര വയസുള്ള ആണ്‍കുട്ടിയെയുമാണ് ഒന്നര വര്‍ഷം മുമ്പ് നാലു ലക്ഷം രൂപയ്ക്ക് മംഗലാപുരത്തെ അഭിഭാഷക ആശാലത മുഖേന വില്പന നടത്തിയത്. കാഞ്ഞങ്ങാട് ടാക്സി ഡ്രൈവറായിരുന്ന ഇരിയയിലെ ബഷീറാണ് അഭിഭാഷകയെ സുലൈമാന്‍ പരിചയപ്പെടുത്തിക്കൊടുത്തത്. പാചകക്കാരനായ സുലൈമാന്‍ ആദ്യഭാര്യയുടെ കൂടെ കുശാല്‍ നഗറിലാണ് താമസം. രണ്ട് ഭാര്യമാരുള്ള സുലൈമാന്‍ 11 കുട്ടികളാണുള്ളത്. രണ്ടാം ഭാര്യയിലുണ്ടായ മൂന്ന് മക്കളില്‍ അവസാനത്തെ രണ്ട് പേരെയാണ് വില്പന നടത്തിയത്. നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കവെയാണ് വില്പനയുടെ വിവരങ്ങള്‍ പുറത്തുവന്നത്. നാലു ലക്ഷത്തില്‍ നിന്ന് ഇടനിലക്കാരുടെ കമ്മീഷന് കഴിച്ച് 2.15 ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്ന് സുലൈമാന്‍ സമ്മതിച്ചിട്ടുണ്ട്. 1.10 ലക്ഷമാണ് ഇടനിലക്കാര്‍ക്ക് ലഭിച്ചത്. അഭിഭാഷകയെ തേടി മംഗലാപുരത്ത് പോയ പോലീസിന് അവരെ കണ്ടെത്താനായില്ല. അഭിഭാഷകയെ കിട്ടിയാല്‍ മാത്രമെ കുട്ടികളെകുറിച്ച് കൂടുതല്‍ വിവരം ലഭിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: