ബംഗളൂരു: ഐപിഎല്ലില്‍ വമ്പന്‍ താരനിരയുമായെത്തിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ പോരാട്ടത്തിന് ദയനീയാന്ത്യം. അവസാന മത്സരത്തില്‍ അവര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് എട്ടു വിക്കറ്റിന് തലകുനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു വിളിക്കപ്പെട്ട ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് ശേഖരിച്ചു. സൂപ്പര്‍ കിംഗ്സ് 17.4 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം ബലികഴിച്ച് 160 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കേന്ദ്രീകരിച്ചായിരുന്നു റോയല്‍ ചലഞ്ചേഴ്സിന്റെ കളി. കോഹ് ലി 49 പന്തില്‍ രണ്ടു ബൗണ്ടറികളും അഞ്ച് സിക്സറുമടക്കം 73 റണ്‍സെടുത്തു. യുവരാജ് സിംഗ് 25ഉം വിജയ് സോള്‍ 13ഉം എബി ഡിവില്ലിയേഴ്സ് 10ഉം റണ്‍സ് വീതം നേടി മടങ്ങി. ചെന്നൈയ്ക്കുവേണ്ടി ആശിഷ് നെഹ്റ മൂന്നു പേരെ പുറത്താക്കി.
ചേസ് ചെയ്ത ചെന്നൈ പതറാതെ കളിച്ചു. ഇടയ്ക്ക് ബാംഗ്ലൂര്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയെങ്കിലും മത്സര ഫലത്തെ അതൊന്നും ബാധിച്ചില്ല. ഡ്വെയ്ന്‍ സ്മിത്ത് (17 പന്തില്‍ 34, നാല് ഫോര്‍, ഒരു സിക്സ്) പതിവുപോലെ ആഞ്ഞടിച്ചു. സ്മിത്തിന്റെ സഹ ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസ് (54 നോട്ടൗട്ട്) ടീമിനെ വിജയത്തിലെത്തിച്ചേ മടങ്ങിയുള്ളു.
ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും (28 പന്തില്‍ 49 നോട്ടൗട്ട്) കളിയെ ഏകപക്ഷീയമാക്കുന്നതില് പ്രധാന പങ്കുവഹിച്ചു. രണ്ട് സിക്സര്‍ ഉള്‍പ്പെടെ യുവരാജിന്റെ ഓവറില്‍ 22 റണ്‍സ് വാരിയ ധോണി സൂപ്പര്‍ കിംഗ്സിന് കാര്യങ്ങള്‍ എളുപ്പമാക്കി.
സുരേഷ് റെയ്ന (18) മാത്രമേ ചെന്നൈ നിരയില്‍ നിറംമങ്ങിയുള്ളു. ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈയ്ക്ക് 18 പോയിന്റായി. 10 പോയിന്റോടെ ബാംഗ്ലൂരിന്റെ തിരിച്ചുപോക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: