തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സൂക്ഷിക്കുന്നതിനായി നിലവിലെ സുരക്ഷയേക്കാള്‍ ശക്തമായ സുരക്ഷ ഒരുക്കുന്നതിനായി ജൂണ്‍ 15 നകം ക്ഷേത്രത്തിനുള്ളില്‍ സെന്‍ട്രലൈസ്ഡ് കണ്ട്രോള് റൂം പ്രവര്‍ത്തന സജ്ജമാക്കും. ക്ഷേത്രത്തിന്റെ പ്രധാന കവാടങ്ങളില്‍ സ്ഥാപിച്ച ബൊള്ളാര്ഡ്സും, റോഡ് ബ്ലോക്കറുകളും പരിശോധിക്കാന്‍ സിറ്റിപോലീസ് കമ്മിഷണര്‍ വെങ്കിടേഷ് ഇന്നലെ ക്ഷേത്രത്തിലെത്തിയിരുന്നു. വലിയ വാഹനങ്ങള്‍ ക്ഷേത്രത്തിനു സമീപത്തേക്കു വരാന്‍ കഴിയാത്ത തരത്തില്‍ തടഞ്ഞു നിര്‍ത്തുന്നതിനു വേണ്ടിയാണ് ബൊള്ളാര്ഡ്സുകള് സ്ഥാപിച്ചത്.
ഇതിന്റെ പണികള്‍ മാസങ്ങള്‍ക്കു മുമ്പു തന്നെ ആരംഭിച്ചെങ്കിലും ബൊള്ളാര്ഡ്സുകള് കുഴിച്ചിടാനെടുത്ത കുഴികളില്‍ പഴയകാല നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ബൊള്ളാര്‍ഡ് സ്ഥാപിക്കുന്നതിനുള്ള സമയം വൈകി. അവശിഷ്ടങ്ങള്‍ക്ക് എന്തു പഴക്കം ഉണ്ടാകുമെന്നും ക്ഷേത്രത്തിലേക്കുള്ള കല്പ്പടവുകളാണോയെന്നും കണ്ടെത്തുന്നതിനു വേണ്ടിയാണ് ബൊള്ളാര്ഡ്സുകള് സ്ഥാപിക്കുന്നതു നിര്‍ത്തിയത്. എന്നാല്‍, ക്ഷേത്രത്തിന്റെ സുരക്ഷ പരിഗണിച്ച് പുരാവസ്തു വകുപ്പിനോടു പര്യവേഷണം നിര്‍ത്തി വെക്കാന്‍ ക്ഷേത്രഭരണസമിതി നിര്‍ദേശിച്ചു. തുടര്‍ന്ന് ബൊള്ളാര്ഡ്സുകള് കുഴിയില്‍ സ്ഥാപിച്ചു. ഇലക്ട്രോണിക് ഡിറ്റക്ടറും കമ്പ്യൂട്ടര്‍ സഹായത്തോടും കൂടിയാണ് ബൊള്ളാര്ഡ്സുകള് പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങള്‍ അനധികൃതമായി ക്ഷേത്രത്തിനടുത്തേക്കു കടക്കുകയാണെങ്കില്‍ ബൊള്ളാര്ഡ്സുകള് മണ്ണിനടിയില്‍ നിന്നും ഉയര്‍ന്നു വന്ന് വാഹനത്തെ തടയും.
നിലവില്‍ ക്ഷേത്രത്തിന്റെ സുരക്ഷ ക്രമീകരിക്കുന്നതിനു ഏകീകൃത സംവിധാനം ഇല്ലെങ്കിലും കണ്ട്രോള് ചെയ്യാന്‍ ഒരു റൂമുണ്ട്. എന്നാല്‍, നിരീക്ഷണ ക്യാമറകള്‍, പോലീസ് സംവിധാനം, ബുള്ളറ്റ് പ്രൂഫ് വാതിലുകള്‍, ഡിറ്റക്ടറുകള്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും നിയന്ത്രിക്കുന്നതിനുള്ള ഏകീകൃത സെന്‍ട്രല്‍ കണ്ട്രോള് റൂം ഉടന്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കമ്മിഷണറും ക്ഷേത്ര ഭരണസമിതി അംഗങ്ങളും തമ്മില്‍ ഇന്നലെ നടത്തി.
ക്ഷേത്രത്തില്‍ ഇപ്പോള്‍ നടന്നു വരുന്ന കാണിക്ക എണ്ണല്‍ ഈആഴ്ച പൂര്ത്തിയാക്കുമെന്നാണറിയുന്നത്. ഓരോ ദിവസവും എണ്ണുന്ന കാണിക്ക ബാങ്കിലേക്കു മാറ്റുന്നുണ്ട്. നിലവറകളിലെ നിധിയുടെ കണക്കെടുപ്പ് എപ്പോള്‍ ആരംഭിക്കണമെന്നുള്ളതിനു വ്യക്തമായ ധാരണ ഭരണസമിതി ഇതുവരെ ഉണ്ടാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: