ന്യൂദല്‍ഹി: മോദിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ദല്‍ഹിയില്‍ ഗതാഗത നിയന്ത്രണമാരംഭിച്ചു. രാഷ്ട്രപതി ഭവനിലേക്ക് പോകുന്ന എല്ലാ റോഡുകളും ശനിയാഴ്ച്ച മുതല്‍ സത്യപ്രതിജ്ഞ നടക്കുന്ന തിങ്കളാഴ്ച്ച വൈകിട്ട് 8 വരെ അടച്ചിടും. വന്‍ സുരക്ഷയാണ് ദല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. സൗത്ത്, നോര്‍ത്ത് ബ്ലോക്കിലെ എല്ലാ ഓഫീസ് ജീവനക്കാര്‍ക്കും ഏതാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വരും ദിവസങ്ങളില്‍ പകുതി അവധി നല്‍കാനും തിങ്കളാഴ്ച്ച പൂര്‍ണസമയം പ്രവര്‍ത്തിക്കാനും പോലീസ് നിര്‍ദ്ദേശം നല്കി.
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ്(എസ്പിജി) പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്്. പഴുതുകളില്ലാത്ത സുരക്ഷാവലയമാണ് സുരക്ഷാസേന തീര്‍ത്തിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സൈന്യം രംഗത്തുണ്ട്. എല്ലാ ട്രാഫിക് സംവിധാനങ്ങളും ദല്‍ഹിയിലെ ഹെഡ് ഓഫീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്്. സത്യപ്രതിജ്ഞ നടക്കുന്ന തിങ്കളാഴ്ച്ച വിജയ് ചൗക്ക്, സൗത്ത് അവന്യു, നോര്‍ത്ത് അവന്യു, ചര്‍ച്ച് റോഡ്, ദല്ഹൗസി റോഡ് തുടങ്ങിയ റോഡുകളിലൂടെ നാല് മണി മുതല്‍ ഒരു വാഹനവും കടത്തിവിടില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അനുവദിക്കില്ലെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
നഗരത്തിലെ പ്രധാന റോഡുകളില്‍ പോലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. വാഹനങ്ങളെ വിശദമായ പരിശോധനക്ക് ശേഷം മാത്രമെ കടത്തിവിടുന്നുള്ളു. വാഹനങ്ങളെ സെന്‍സര്‍ സംവിധാനത്തിലൂടെ കടത്തിവിട്ടും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ സുരക്ഷാ സേനയേയും വാഹനപരിശോധനക്കായി നിയോഗിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു. ന്യൂദല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍(എന്‍ഡിഎംസി) റോഡില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വിദേശ അതിഥികള്‍ കടന്നു പോകുന്നത് ഈ റോഡിലൂടെയാണെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ അനില്‍ ശുക്ല അറിയിച്ചു.
റോഡുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തുമ്പോഴും യാത്രക്കാര്‍ക്ക് അസൗകര്യം വരാത്തവിധം പകരം റോഡുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ദല്‍ഹി ട്രാഫിക് വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: