തിരുവനന്തപുരം: വാളകത്ത് അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ ആര്. ബാലകൃഷ്ണപിള്ളയുടെയും മകന് കെ.ബി. ഗണേഷ്കുമാറിന്റെയും വിശ്വസ്തരെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയരാക്കി. തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് പരിശോധന നടക്കുന്നത്. ശരണ്യ മനോജ്, പ്രദീപ്കുമാര്‍ എന്നിവര്‍ക്കാണ് നുണ പരിശോധന നടത്തിയത്. ബാലകൃഷ്ണപിള്ളയുടെ ബന്ധുവും വിശ്വസ്തനുമാണ് ശരണ്യ മനോജ്. ഗണേഷ് കുമാറിന്റെ പേഴ്സണല്‍ അസിസ്റ്റന്റാണ് പ്രദീപ്കുമാര്‍. കോളിളക്കം സൃഷ്ടിച്ച വാളകം കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ നുണപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതില്‍ ആറുപേരുടെ പരിശോധന ഇനി നടക്കാനുണ്ട്. വ്യാഴാഴ്ച തുടങ്ങിയ പരിശോധന ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് സിബിഐ അറിയിച്ചു.
കൃഷ്ണകുമാറിനെയും കുടുംബത്തെയും നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ സമ്മതം നല്‍കിയിട്ടില്ല. സ്കൂളിലെ മൂന്ന് അധ്യാപകരെയും കടയ്ക്കല്‍ സ്വദേശിയായ ജ്യോത്സ്യനെയും നുണ പരിശോധനക്ക് വിധേയമാക്കും. നേരത്തേ പലരെയും സിബിഐ ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഇതില്‍ പലരും ശാസ്ത്രീയ പരിശോധന നടത്തുന്നതിനോട് വിയോജിച്ചിരുന്നു.
ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനെ 2011 സെപ്റ്റംബര്‍ 27 നാണ് വാളകം എംഎല്‍എ ജംഗ്ഷന് സമീപം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ബാലകൃഷ്ണപിള്ളയാണ് ആക്രമണത്തിന് പിന്നിലെന്ന് കൃഷ്ണകുമാറും ഭാര്യ ഗീതയും അന്ന് ആരോപിച്ചിരുന്നു. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം റോഡപകടം മാത്രമാണെന്നാണ് കണ്ടെത്തിയത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ മാരുതി ആള്‍ട്ടോ കാര്‍ ഇടിച്ചതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നാറ്റ്പാക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കൃഷ്ണകുമാറിന്റെ ശരീരത്തിലുണ്ടായ മുറിവുകള്‍ വാഹനാപകടത്തില്‍ സംഭവിക്കുന്ന തരത്തിലുള്ളതല്ലെന്നാണ് സിബിഐ നിലപാട്.
അതേസമയം, അധ്യാപകന് കൃഷ്ണകുമാറിനെ ആക്രമിച്ച മുച്ചിറി മനോജ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു സംഘം കാറില്‍ കൊണ്ടുവന്ന് തള്ളുകയായിരുന്നെന്നു കേസിലെ ഏക ദൃക്സാക്ഷി ജാക്സണ് വെളിപ്പെടുത്തി. സിബിഐയുടെ ചോദ്യം ചെയ്യലിലും ഇക്കാര്യം ജാക്സണ് വ്യക്തമാക്കിയിട്ടുണ്ട്. മുച്ചിറി മനോജ് എന്നയാള്‍ ശരണ്യ മനോജിന്റെ ഗുണ്ടയാണെന്നാണ് തനിക്കു ലഭിച്ച വിവരമെന്നു കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയും വ്യക്തമാക്കിയിരുന്നു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: