മൂവാറ്റുപുഴ: കാല്മുഴ നീക്കുന്നതിനായി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ദളിത് ബാലന്റെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തി. ഇതിനെതിരെ രക്ഷിതാക്കളും ബന്ധുക്കളും സൂപ്രണ്ടിനെയടക്കം ഡോക്ടര്‍മാരെ തടഞ്ഞുവെച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.
രണ്ടാര്‍ കോട്ടപ്പുറം കാക്കിയാനിക്കല്‍ ജിമ്മിയുടേയും സിനിയുടേയും മൂത്ത മകന് ശ്രീശാന്ത് (6)നെയാണ് ചികിത്സയ്ക്കായി മൂവാറ്റുപുഴ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം.
കാലില്‍ മുഴ ബാധിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ സര്‍ജനെ സമീപിച്ച കുട്ടിക്ക് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഓപ്പറേഷനായി സര്‍ജിക്കല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ 10.30ഓടെ സര്ജന് ഡോ. താസിന് റസൂലിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് തീയറ്ററില്‍ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷം ഓപ്പറേഷന് പൂര്‍ത്തിയായെന്നും കുട്ടിയെ അമ്മയ്ക്ക് കാണാമെന്നും അറിയിച്ചതിനെ തുടര്‍ന്ന് സിനി കുട്ടിയെ കാണാന്‍ എത്തിയപ്പോഴാണ് കാലിലെ മുഴയ്ക്ക് പകരം ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ രക്ഷിതാക്കളും ബന്ധുക്കളുമെത്തി ബഹളമായി. ആശുപത്രി സൂപ്രണ്ട് ഡോ. ഷാനിയും സ്ഥലത്തെത്തി. സര്‍ജനെ വിളിച്ച് വരുത്തിയതോടെയാണ് അബദ്ധം പറ്റിയെന്ന് മനസ്സിലായത്. തുടര്‍ന്ന് കുട്ടിയെ വീണ്ടും തീയറ്റില്‍ പ്രവേശിപ്പിച്ച് കാലിലെ മുഴ നീക്കുകയും ചെയ്തു. ഓപ്പറേഷന് ചെയ്തതിന് ശേഷം കുട്ടിയെ വര്‍ഡിലേക്ക് മാറ്റി. ഇതിനിടയില്‍ സുന്നത്തിനായി മറ്റൊരു കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടിയിരുന്നു. കുട്ടി സമയത്തെത്താതു മൂലം കുട്ടികള്‍ തമ്മില്‍ മാറിപോയതാണെന്ന് ഡോക്ടര്‍ പറയുന്നു.
എന്നാല്‍ മൂത്രതടസ്സമുള്ള കുട്ടിയുടെ മൂത്രനാളത്തില്‍ ഫൈമോസിസ് രൂപപ്പെട്ടത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അഴുക്ക് നീക്കം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സര്ജന് ഡോ. താസില്‍ റസൂല്‍ പറയുന്നു. കുട്ടിക്ക് മൂത്രതടസ്സത്തിന് ചികിത്സ തേടിയിട്ടില്ലെന്നും കാലിലെ മുഴയ്ക്ക് മാത്രമാണ് ഡോകടറെ വീട്ടില്‍ പോയി കണ്ടിരുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.
ആശുപത്രിയില്‍ കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ആശുപത്രി സൂപ്രണ്ടുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് കുട്ടിയെ ഉച്ചക്കഴിഞ്ഞ് കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രി ചെലവ് സര്‍ജറിക്ക് വിധേയമായ ഡോക്ടര്‍മാര്‍ വഹിക്കുമെന്ന തീരുമാനത്തോടെ മറ്റ് പരാതികള്‍ ഒഴിവാക്കിയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കുട്ടിക്ക് മൂത്രതടസ്സമുണ്ടായതിനെ തുടര്‍ന്ന് ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഭയമൂലം ഉണ്ടായതാണ് മൂത്രതടസ്സമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
സംഭവം സംബന്ധിച്ച് ജില്ല മെഡിക്കല്‍ ഓഫീസറോട് വിശദീകരണം തേടിയതായും ഡെപ്യൂട്ടി ഡിഎംഒ ഡോ. ജയശ്രീ (വിജിലന്‍സ്) പറഞ്ഞു. ഇന്ന് ജനറല്‍ ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നും എംഎല്‍എ ജോസഫ് വാഴക്കന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: