ന്യൂദല്‍ഹി: സത്യപ്രതിജ്ഞക്കു സാക്ഷിയാകാനുള്ള നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പാക്പ്രധാനമന്ത്രി നവാസ് ഷെരീഫും എത്തുന്നതോടെ മോദിയുടെ ‘ക്ഷണ നയതന്ത്ര’ത്തിനു സമ്പൂര്‍ണ്ണ വിജയം. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായും മെയ് 26ന് രാവിലെ നവാസ് ഷെരീഫ് ദല്‍ഹിയിലെത്തുമെന്നും പാക് പ്രധാനമന്ത്രിയുടെ വസതി വക്താവ് അറിയിച്ചു.
പാക് വിദേശകാര്യമന്ത്രി സര്‍താസ് അസീസും അരഡസനോളം ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പമെത്തുന്നുണ്ട്. മൂന്നുതവണ പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. 27ന് കാലത്ത് 10 മണിക്ക് ഇന്ത്യാ-പാക് പ്രധാനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ചയും നടക്കുമെന്ന് പാകിസ്ഥാന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുമായും പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. എന്നാല്‍ ഈ കൂടിക്കാഴ്ചകള്‍ക്ക് ഔദ്യോഗിക പരിവേഷമില്ല. ഇന്ത്യ സ്ഥിരീകരിച്ചിട്ടുമില്ല.
ഇന്ത്യയിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷണറും പാക് വിദേശകാര്യ മന്ത്രാലയവും നവാസ് ഷെരീഫ് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെത്തണമെന്ന കര്‍ശന ആവശ്യം ഉന്നയിച്ചതായാണ് ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിന് ലഭിച്ച മികച്ചതും അപ്രതീക്ഷിതവുമായ സന്ദര്‍ഭമാണിതെന്നും അവസരം ശരിയായി വിനിയോഗിക്കണമെന്നും പാക് വിദേശകാര്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. പാക് മാധ്യമങ്ങളും ഭരണപക്ഷമായ പാക്കിസ്ഥാന് മുസ്ലിംലീഗും പ്രതിപക്ഷമായ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും നവാസ് ഷെരീഫ് മോദിയുടെ ക്ഷണം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പതിവിനു വിപരീതമായി പാക് സൈന്യവും ഐഎസ്ഐയും മൗനംപാലിക്കുകയും ചെയ്തു. എന്നാല്‍ ഉഭയകക്ഷി പ്രശ്നങ്ങളൊന്നും സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യില്ലെന്നും സൗഹൃദം പുനസ്ഥാപിക്കുന്നതിനുള്ള സന്ദര്‍ശനമാണെന്നും പാക് അധികൃതര്‍ അറിയിച്ചു. വലിയ വിഷയങ്ങളില്‍ ചര്ച്ചകളുണ്ടാകില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേശകന് താരിഖ് അസീം വ്യക്തമാക്കി.
എല്ലാ തലത്തിലുമുള്ള കൂടിയാലോചനകളും വിലയിരുത്തലും നടത്തിയാണ് പാക് നിലപാടെന്ന് തീരുമാനത്തിനു വന്ന രണ്ടു ദിവസത്തെ കാലതാമസം വ്യക്തമാക്കുന്നു. രണ്ടു രാജ്യത്തലവന്മാരുടെ കൂടിക്കാഴ്ച ഒരു ക്ഷണക്കത്തിലൂടെ സാധ്യമാക്കിയ മോദി തന്ത്രം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. കാശ്മീരിലെ രാഷ്ട്രീയപാര്‍ട്ടികളും വിഘടനവാദ ശക്തികളുമെല്ലാം മോദിയുടെ നീക്കത്തെ പിന്തുണച്ചതും ശ്രദ്ധേയമായി.
അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്തു മുതല്‍ ബിജെപിയുമായുള്ള മികച്ച ബന്ധം തുടരാനാണ് പാക്കിസ്ഥാനില്‍ ഉജ്വല വിജയം തേടി 2013 മെയില്‍ അധികാരത്തിലെത്തിയ ഷെരീഫ് സര്‍ക്കാരും ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം നേടിയ മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച നവാസ് ഷെരീഫ് പാക് സന്ദര്‍ശിക്കാന്‍ നരേന്ദ്രമോദിയെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ആദ്യക്ഷണം മോദിക്ക് നല്‍കിയതിനാല്‍ത്തന്നെ സത്യപ്രതിജ്ഞയ്ക്കെത്താനുള്ള ക്ഷണത്തെ തള്ളിക്കളയാനാവാത്ത സ്ഥിതിയും പാക്കിസ്ഥാനുണ്ട്. ഇതിനെല്ലാം പുറമേ സമാധാനപരമായ സാഹചര്യം മേഖലയില്‍ സംജാതമാകണമെന്ന ആഗ്രഹം പാക് രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്. പട്ടാളത്തിന്റെയും ഐഎസ്ഐയുടേയും ഭീകരസംഘടനകളുടേയും താല്‍പ്പര്യങ്ങളെ അവഗണിക്കാനും നവാസ് ഷെരീഫിന് ഇത്തവണ സാധിച്ചു.
ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ, അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള, മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന് അബ്ദുല്‍ ഗയൂം, ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ, ബംഗ്ലാദേശ് സ്പീക്കര്‍ ഷിറിന് ഷര്‍മിന്‍ ചൗധരി, മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ റാംഗുല എന്നിവരും എത്തുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരുപ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശരാഷ്ട്രത്തലവന്മാരെത്തുന്നത്.
സത്യപ്രതിജ്ഞയ്ക്കെത്താനുള്ള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. പുതിയ ബന്ധങ്ങളുടെ തുടക്കമാണിതെന്ന് വക്താവ് പ്രകാശ് ജാവ്ദേക്കര്‍ ആവര്‍ത്തിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: