ന്യൂദല്‍ഹി: നരേന്ദ്രമോദി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മോദിക്കുതന്നെ സമര്പ്പിക്കപ്പെടുമോ? കൗതുകകരമാണ് കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍. ഡോ. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കെ ഭക്ഷ്യവസ്തു വിലക്കയറ്റം തടയാനുള്ള റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ സമിതിയുടെ തലവന്‍ മോദിയായിരുന്നു. 2010-ല്‍ ആയിരുന്നു അത്. ആ റിപ്പോര്‍ട്ട് എന്തുചെയ്തു, അതിന്മേല് എന്തു നടപടിയെടുത്തുവെന്ന് ക്യാബിനറ്റ് സെക്രട്ടറി അജിത് സേത്ത് കീഴുദ്യോഗസ്ഥരോടു ചോദിച്ചിരിക്കുകയാണ്. ഇനി അറിയേണ്ടത് മോദിയുടെ റിപ്പോര്‍ട്ടുതന്നെ മോദിക്കു മുന്നിലെത്തുമോ എന്നാണ്. എങ്കില്‍ ഏതു രൂപത്തില്‍?
മോദിയുടെ റിപ്പോര്‍ട്ട് സമഗ്രമായിരുന്നു. വില നിയന്ത്രണത്തിനു വേണ്ടി മാത്രമല്ല കാര്‍ഷിക മേഖലയുടെ പുനഃക്രമീകരണമുള്‍പ്പെടെ വിശദമായ പദ്ധതിയാണ് സമര്‍പ്പിക്കപ്പെട്ടത്. പക്ഷേ, റിപ്പോര്‍ട്ടു തള്ളിക്കളഞ്ഞില്ല, അതേസമയം അതില്‍ ഒരു നടപടിയും സ്വീകരിച്ചുമില്ല. ബിജെപിയുടെ പ്രകടനപത്രികയില്‍ ഈ റിപ്പോര്‍ട്ടിനെ പ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. ആ റിപ്പോര്ട്ടാണിന്റെ ഇപ്പോഴത്തെ സ്ഥിതിയാണ് ക്യാബിനറ്റ് സെക്രട്ടറി അന്വേഷിച്ചിരിക്കുന്നത്.
സെക്രട്ടറിമാര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ പവര്‍ പോയിന്റ് പ്രസന്റേഷന് നടത്തണമെന്നാണ് ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്. ഭക്ഷ്യവിലക്കയറ്റം തടയല്‍, ഭക്ഷ്യവസ്തുക്കളുടെ സംഭരണം, വിതരണം, അര്‍ഹതപ്പെട്ടവര്‍ക്ക് തുല്യമായി വിതരണം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയായിരിക്കും വിഷയം അവതരിപ്പിക്കുക. ഇത് കൂടാതെ അവശ്യസാധനനിയമം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം, കരിഞ്ചന്ത, പൂഴ്ത്തിവയ്ക്കല്‍ എന്നിവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍, അവശ്യസാധനനിയമം ദരിദ്ര സംസ്ഥാനങ്ങളില്‍ എത്രമാത്രം ഫലവത്താകും തുടങ്ങിയപ്പറ്റിയുള്ള റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. എന്നാല്‍, നാലു വര്‍ഷം മുമ്പേ മോദി തയ്യാറാക്കിയ റിപ്പോര്‍ട്ടിനപ്പുറം ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെക്കുകയെന്നത് ശ്രമകരമായ ഒരു ജോലിയായിരിക്കും ഉദ്യോഗസ്ഥര്‍ക്ക്. 2009 ന്റെ പകുതിയോടെ ഭക്ഷ്യസാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ് മുഖ്യമന്ത്രിമാരുടെ ഒരു പാനല്‍ രൂപീകരിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാവശ്യപ്പെട്ടത്.
നിലവിലെ അവശ്യസാധനനിയമം കരിഞ്ചന്ത, പൂഴ്ത്തിവയ്ക്കല്‍, വിലക്കയറ്റം തുടങ്ങിയവ നിയന്ത്രിക്കാന്‍ ഫലവത്താണോയെന്ന് പരിശോധിക്കാനും പാനലിനെ ചുമതലപ്പെടുത്തിയിരുന്നു. മോദിക്കു മുന്നില്‍ മോദിക്കപ്പുമുള്ള ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കുകയെന്ന ശ്രമകരമായ പദ്ധതിയില്‍ പെട്ട് ഭക്ഷ്യ വകുപ്പിലെ വിദഗ്ദ്ധര്‍ വിയര്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: