ഗുജറാത്തിലെ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയതാണവിടെ, 2001- ജനുവരിയില്‍. ബിജെപിയുടെ ഗുജറാത്ത് സംസ്ഥാന ആസ്ഥാനത്തെത്തി പാര്‍ട്ടിയടെ സേവന-സന്നദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയുകയായിരുന്നു ഉദ്ദേശ്യം. സഞ്ജയ് ജോഷി, സംസ്ഥാന സംഘടനാ സെക്രട്ടറി, ചിലത് വിശദീകരിച്ചു. അപ്പോഴാണ് പാര്‍ട്ടി ദേശീയാദ്ധ്യക്ഷന് ജനകൃഷ്ണമൂര്‍ത്തി എത്തുന്നുവെന്നും പത്രസമ്മേളനം നടത്തുന്നുവെന്നുമറിഞ്ഞത്.
പത്രസമ്മേളനത്തിന്ശേഷം പാര്‍ട്ടി ഓഫീസില്‍നിന്ന് തിരിക്കാനൊരുങ്ങുമ്പോള്‍ ഒരു ചോദ്യം- ആപ് ക്യോം ഇധര്‍ (നീയെന്താണിവിടെ). തിരിഞ്ഞു നോക്കുമ്പോള്‍ നരേന്ദ്ര മോദിയാണ് പിന്നില്‍. ന്യൂദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെ പതിവ് പത്രസമ്മേളനത്തിനുള്ള സന്ദര്‍ശനത്തിലും മറ്റുമായി പലതവണ കണ്ടിട്ടും പരിചയപ്പെട്ടിട്ടുമുണ്ട്. കേരളത്തെക്കുറിച്ച് ഇടയ്ക്ക് സംസാരിക്കാറുണ്ടായിരുന്നു. എന്നെ തിരിച്ചറിയാനായി. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ദല്‍ഹിയില്‍നിന്ന് അവധിക്ക് നാട്ടില്‍ പോയപ്പോഴാണ് ഇവിടെ ഭൂകമ്പദുരന്തമുണ്ടായതെന്നും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ നാട്ടില്‍നിന്നു വന്നതാണെന്നും മറ്റും പറഞ്ഞു. അടുത്ത ചോദ്യം എന്താണെഴുതാന്‍ പോകുന്നുവെന്നായി. കണ്ട കാര്യങ്ങള്‍, അറിഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചു. മോദി പറഞ്ഞു, ശരി. അതൊക്കെ സംഭവിച്ചത്. ഇനി എന്തുചെയ്യണമെന്ന് പറയേണ്ടെ? എന്താണ് നിര്‍ദ്ദേശങ്ങള്‍. വാസ്തവത്തില്‍ ദുരന്തത്തിന്റെ ഭീകരതയും ജീവിച്ചിരിക്കുന്നവരുടെ ദയനീയതയും ആണ് തയ്യാറാക്കാനിരുന്ന എന്റെ റിപ്പോര്‍ട്ടുകളില്‍. അദ്ദേഹത്തിന്റെ ചോദ്യത്തിന് ഞാന്‍ തിരിച്ചു ചോദിച്ചു. എന്താണ് മോദിജിയുടെ നിര്‍ദ്ദേശം.
‘എനിക്കെന്ത് നിര്‍ദ്ദേശം. ഞാന്‍ മുഖ്യമന്ത്രിയല്ല, പാര്ട്ടിയധ്യക്ഷനല്ല, സംസ്ഥാന അധ്യക്ഷനുമല്ല. ദേശീയ സംഘടനാ സെക്രട്ടറിയാണ്. എനിക്ക് നിര്‍ദ്ദേശിക്കാന്‍ റോളില്ല. എങ്കിലും പദ്ധതിയുണ്ട്. അത് ഞാന്‍ പറഞ്ഞാല്‍ നീ എഴുതുമോ. പത്രം പ്രസിദ്ധീകരിക്കുമോ’. വാസ്തവത്തില്‍ മോദിയുടെ ചോദ്യം പ്രസക്തമായിരുന്നു. എങ്കിലും അദ്ദേഹം ചോദിച്ചതിന് വിശദീകരിച്ചു; 15 മിനുട്ടില്‍; ഒരു വലിയ പദ്ധതി, സമഗ്രപദ്ധതി. ഒരുപക്ഷേ ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നൊന്നും അന്ന് പത്രമാധ്യമങ്ങളില്‍ പ്രയോഗം വന്നിട്ടില്ല. പക്ഷേ നരേന്ദ്ര മോദി അക്കമിട്ട്, അടയാളമിട്ട് കാര്യങ്ങള്‍ നിരത്തി. ഇന്ന് ചെയ്യേണ്ടത്, ഒരുമാസത്തില്‍ ചെയ്യേണ്ടത്, വര്‍ഷംകൊണ്ട് ചെയ്യേണ്ടത്…..ഗുജറാത്തിന്റെ റീ ബില്‍ഡിംഗ് പദ്ധതി. മോദി പറഞ്ഞു, ആദ്യം ആശയ വിനിമയ സംവിധാനം സ്ഥാപിക്കണം. ഉടനെ ശവശരീരങ്ങള്‍ മറവു ചെയ്യണം. ജീവിച്ചിരിക്കുന്നവര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ അവസാന ശ്രമംനടത്തി ശേഷിക്കുന്നവ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്തണം. അല്ലെങ്കില്‍ ജഡങ്ങള്‍ അളിഞ്ഞ് മഹാമാരികള്‍ ഉണ്ടാകും. ഗതാഗതം പുനഃസ്ഥാപിക്കണം.
ഇതിനെല്ലാം വിദേശ ഏജന്സിയകളുടെ സഹായം തേടണം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ വഴി വിദേശരാജ്യങ്ങളില്‍ അഭ്യര്‍ത്ഥന നടത്തണം. രാജ്യത്തെ സന്നദ്ധ സംഘടനകളെല്ലാം സഹായപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യണം. ഒപ്പം അമ്മമാരെയും കുട്ടികളെയും സുരക്ഷിതരാക്കണം. അവര്‍ക്ക് ബന്ധുക്കളെ കണ്ടെത്താന്‍ സംവിധാനം ഒരുക്കണം. പരമപ്രധാനം ഈ സമയത്തെ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധിക്കണം…
വാസ്തവത്തില്‍ അത്ഭുതപ്പെട്ടു. തന്റെ നിര്‍ദ്ദേശങ്ങളും പദ്ധതികളും ആരും ചോദിക്കാനും കേള്ക്കാനുമില്ലെന്നിരിക്കിലും ഈ വിശാല സമഗ്രപദ്ധതി മനസ്സില്‍ തയ്യാറാക്കി വച്ചതിന്. എന്റെ പത്രത്തിലും അത്ര വലിയ പ്രാധാന്യത്തോടെയൊന്നുമായിരുന്നില്ല ഈ നിര്‍ദ്ദേശങ്ങള്‍ വന്നത്. പക്ഷേ ഗുജറാത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് വഴിതുറക്കാന്‍ ഏതെങ്കിലും വേദിയില്‍ ഈ പദ്ധതി അവതരിപ്പിച്ചതും ഒരു കാരണമായേക്കാം. പറഞ്ഞുവരുന്നത് ഓരോ സംഭവങ്ങളോടും കണ്തുറന്നിരുന്ന് അതിനെല്ലാം തന്റെ പദ്ധതി തയ്യാറാക്കിവരുന്ന മോദിയുടെ പ്രകൃതത്തെക്കുറിച്ചാണ്.
ന്യൂദല്‍ഹി അശോകാ റോഡിലുള്ള ബിജെപി ആസ്ഥാനത്ത് പതിവ് പത്രസമ്മേളനങ്ങള്‍ നടക്കുമ്പോള്‍ മോദി അവിടെയുണ്ടാകും പല ദിവസങ്ങളിലും, 1996-98 കാലം. പത്രക്കാര്‍ക്കൊപ്പം, അല്ലെങ്കില്‍ ഒരു മൂലയില്‍ കേട്ടിരിക്കും. ജെ.പി. മാഥുര്‍, ജനകൃഷ്ണമൂര്‍ത്തി, സുഷമാ സ്വരാജ്, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, ചിലപ്പോള്‍ എല്‍.കെ. അദ്വാനി ഇവരൊക്കെ പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ മോദി ചോദ്യവും ഉത്തരവും പ്രതികരണങ്ങളും മറ്റും നിരീക്ഷിച്ചവിടെ ഉണ്ടാകും. പത്രപ്രവര്‍ത്തകര്‍ അന്ന് മോദിയെ ഒരു പാര്‍ട്ടി പ്രമുഖനായി കണ്ടിരുന്നുവോ എന്നും സംശയമുണ്ട്. കാരണം ഒന്ന്, പ്രതിപക്ഷ പാര്‍ട്ടി. രണ്ട്, പ്രമോദ് മഹാജന്, ഗോവിന്ദാചാര്യ, നരേന്ദ്രമോദി, വെങ്കയ്യ നായിഡു എന്നീ നേതാക്കളില്‍ ഒരുപക്ഷേ ഏറ്റവും ശാന്തനായും കുറച്ചേറെ സ്വയം ഒതുങ്ങിയും നിന്നിരുന്നത് മോദിയാണ്. പക്ഷേ, പലപ്പോഴും സംസാരത്തിനിടെ കൂടുതല്‍ വിവരങ്ങള്‍ മോദിയില്‍നിന്നു കിട്ടുമായിരുന്നു. മഹാജന് വെട്ടൊന്ന് മുറിരണ്ട് എന്ന രീതിയില്‍ മറുപടി കൊടുക്കും. ഗോവിന്ദാചാര്യ നീട്ടിപ്പരത്തി അതിസൂക്ഷ്മ വിശദീകരണം നല്‍കും. നായിഡു നര്‍മത്തില്‍ മുക്കിയ നിരീക്ഷണം പറയും. പക്ഷേ മോദിയുടേത് തരിമ്പും കുറയ്ക്കാതെ, എന്നാല്‍ തീരെ നീട്ടാതെയുളള ശൈലിയായിരുന്നു. അതുകൊണ്ടുതന്നെ മോദിയെ ഒരു കര്‍ക്കശക്കാരനെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുകയും ചെയ്തിരുന്നു. പക്ഷേ, ആസൂത്രണത്തില്‍ മോദിക്കുള്ള കഴിവ്.. അതെത്രയോ മുമ്പുതന്നെ ദേശീയ നേതാക്കളും കണ്ടറിഞ്ഞിരുന്നെന്നോ.
താന്‍ നിശ്ചയിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തിക്കാനുള്ള പാടവം ഈ ആസൂത്രണത്തിലൂടെ ആര്‍ജിക്കുന്നതാണ്. ആസൂത്രണത്തിന്റെ സമ്പൂര്‍ണ വിജയമാണ് തെരഞ്ഞെടുപ്പിലെ വിജയം. 300 ല അധികം സീറ്റ് മുന്നണിക്കെന്നും ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമെന്നും തുടക്കം മുല് ഒടുക്കംവരെ പറഞ്ഞത് നരേന്ദ്രമോദിയും അമിത് ഷായും മാത്രമായിരുന്നു. അവര്‍ക്കിരുവര്‍ക്കുമേ അവരുടെ ആസൂത്രണത്തിന്റെ സൂക്ഷ്മത അത്രയ്ക്കറിയാമായിരുന്നുള്ളൂ. ആത്മവിശ്വാസത്തിന്റെ ആള്‍രൂപങ്ങളാണ് ഇരുവരും. ഇങ്ങനെയൊരു ആസൂത്രണപദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുണ്ട്. പ്രകടനപത്രികക്ക് 300പേജ് വേണ്ടെന്ന് നിശ്ചയിക്കുമ്പോള്‍, പ്രചാരണ വിഷയങ്ങള്‍ ഇന്നതിന്നതാണെന്ന് തീരുമാനിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ ആസൂത്രണമുണ്ട് മന്ത്രിസഭയുടെ വലുപ്പം തീരുമാനിക്കുന്നതിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും. ഭരണം, സര്‍ക്കാര്‍ സംവിധാനം എങ്ങനെയാവണമെന്ന് സുവ്യക്തമായ ബോധവും പദ്ധതിയും അദ്ദേഹത്തിനുണ്ട്. അടുത്തിടെ മോദിയുമായി സംസാരിച്ച ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനോട് അദ്ദേഹം ചോദിച്ചു, കേന്ദ്രമന്ത്രിമാര്‍ ഇത്രയേറെ വേണമോ? കേന്ദ്ര മന്ത്രിപദം എന്തിനാണ് സംസ്ഥാനങ്ങളുടെ വിഹിതമായി കണക്കുകൂട്ടിക്കിഴിച്ച് എണ്ണം തികക്കുന്നത്. ഇന്ത്യയുടെ മന്ത്രിക്ക് സംസ്ഥാനമില്ല, രാജ്യമേ ഉള്ളു. പിന്നെന്തിനു റീജിയണല്‍ ബാലന്‍സിംഗ്, എന്തിനാണ് ജാതി-മത ബാലന്‍സിംഗ്? കൃത്യമായ കാഴ്ചപ്പാടു രൂപപ്പെടുകയാണ്. അതുപക്ഷേ നടപ്പാക്കല്‍ അത്ര എളുപ്പമോ എന്ന ചോദ്യത്തിനും മറുപടി കിട്ടിയത്രെ. ‘ദേഖിയേ ഭായ്, ആം ലോഗ് ഐസാ ചിന്താ കര്‍ത്തേ ഹെ’ (നോക്കിഷ്ടാ, സാധാരണ ജനങ്ങള്‍ അങ്ങനെയാണ് ആഗ്രഹിക്കുന്നത്.)
മോദിയുടെ ഭരണം എങ്ങനെയാകുമെന്ന ആശങ്കക്കുവകയില്ല. കാരണം:
1) ഇന്ത്യക്ക് ഒരു ആധികാരിക ഗ്രന്ഥമേയുള്ളൂ, അത് ഭരണഘടനയാണെന്ന് മോദി പറഞ്ഞിട്ടുണ്ട്.
2) മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ കേട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ആ ക്ഷേപിച്ചു മോദി പ്രധാനമന്ത്രിയായിക്കഴിഞ്ഞ ഭാവത്തിലാണെന്ന്. മോദി അങ്ങനെയായിരുന്നു, പറഞ്ഞതൊന്നും പ്രധാനമന്ത്രിയാകുമ്പോള്‍ പിന്‍വലിക്കേണ്ടതായിട്ടില്ല. കാരണം അതും ആസൂത്രിതമാണ്. കേരളത്തിന് ഉപ്പുകുറുക്കിയാല് അത് വരുമാനമാര്‍ഗമാണെന്ന് പറയുമ്പോള്‍ മോദി കേരളത്തേയും ഓരോ സംസ്ഥാനത്തേയും പഠിച്ചിട്ടുണ്ടെന്നര്ത്ഥം.
3) ഭൂരിപക്ഷം നേടി അധികാരത്തിലേക്കുള്ള പടിവാതിയിലില് നില്‍ക്കെ ന്യൂദല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തു പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോള്‍, കേരളമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിനു ജീവന് ബലിനല്‍കിയവര്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നുവെന്ന് പറയാന്‍ ഓര്‍ത്തുവെച്ച മോദിയുടെ ഭരണം എങ്ങനെ ആകുമെന്ന് തെല്ലും ആശങ്ക വേണ്ട.
ഭൂമിയില്‍ കാലും ആകാശത്തില്‍ ശിരസ്സും വശങ്ങളിലേക്ക് കൈകളും വിടര്‍ത്തി നില്ക്കുന്ന നടരാജ സങ്കല്‍പ്പം പോലെയാണ് മോദി. ദരിദ്രര്‍ക്കൊപ്പമാണ് നില്‍പ്പ്. ശാസ്ത്ര- സാങ്കേതിക ശക്തിയുടെ അനന്തവൈഭവമാവേശിച്ചതാണ് ചിന്ത. അടുത്തും അകലത്തും നില്‍ക്കുന്നവരെയെല്ലാം ഒപ്പം കൂട്ടുന്നതാണ് സങ്കല്‍പ്പം. വികസനത്തിന്റെ താളത്തില്‍ രാജ്യത്തെയൊന്നാകെ ചലിപ്പിക്കാനുള്ള വൈഭവം തനിക്കുണ്ടെന്ന് മോദി തെളിയിച്ചിട്ടുളളതാണ്. മോദിയെ കണ്ടെത്തിയത് പാര്‍ട്ടി, തെരഞ്ഞെടുത്തത് ജനഭൂരിപക്ഷം, ഇനി സഹകരിക്കേണ്ടത് രാജ്യപക്ഷത്തുള്ളവരെല്ലാവരുമാണ്.
പിന്കുറിപ്പ്: ഗള്‍ഫില്‍നിന്ന് സുഹൃത്തു വിളിച്ചു, ‘മോദി സര്‍ക്കാര്‍ എന്താകുമെന്ന് നാട്ടിലുള്ള എന്റെ ഉമ്മയ്ക്കു ഭയമാണ് സാര്‍. ജിദ്ദയില്‍നിന്ന് മടുത്തിട്ടാണു നാട്ടിലേക്കു പോന്നത്.’ ഉത്കണ്ഠയുടെ ശബ്ദത്തോടു ഞാന്‍ പറഞ്ഞു, ‘ഗുജറാത്തില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ നേരിട്ടു ചോദിക്കുക. അല്ലെങ്കില്‍ കൊച്ചിയില്‍നിന്ന് ഗുജറാത്തിലെ ഓഖയ്ക്കുള്ള ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി മോദിയെ രണ്ടു കുറ്റംപറയുക. നിങ്ങളെ കഴുത്തിനു പിടിക്കുന്നത് മട്ടാഞ്ചേരിയില്‍ നിന്നുള്ള മലയാളിയായിരിക്കും. പേരു ചോദിച്ചാല്‍ ബഷീറെന്നോ മുഹമ്മദെന്നോ പറയും. ഗുജറാത്തില്‍ കച്ചവടം ചെയ്തു ജീവിക്കുന്നവരായിരിക്കും.’ ഫോണിന്റെ മറുതലക്കല്‍ മറുപടി- ‘സര്, സമാധാനം നല്കിയ മറുപടി, ശരി, ഞാന്‍ ഉമ്മയെ വിളിക്കട്ടെ.’
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: