മോദി അധികാരത്തില്‍ എത്തുമ്പോള്‍ മറ്റൊരു യുഗപരിവര്‍ത്തനത്തിന് ഭാരതം സാക്ഷ്യം വഹിക്കുകയാണ്. 1947-ല്‍ വിദേശ്യ ആധിപത്യത്തില്‍ നിന്നും സ്വദേശാധിപത്യത്തിലേക്ക് ഭാരതം പരിവര്‍ത്തനം ചെയ്യപ്പെട്ടതുപോലെ ഇപ്പോള്‍ കുടുംബാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് ഭാരതം പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. 1947-ല്‍ പാലക്കാട് വിക്ടോറിയ കോളേജ് വിദ്യാര്‍ഥിയായിരിക്കെ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് കോട്ടമൈതാനത്ത് ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങിയപ്പോള്‍ ഉണ്ടായ അതേ മാനസികാവസ്ഥയും സന്തോഷവുമാണ് ഇന്ന് മോദി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അനുഭവിക്കുന്നത്. വൈദേശിക ആധിപത്യത്തിന്റെ കീഴില്‍ സാംസ്കാരിക തനിമ നഷ്ടപ്പെട്ട ഭാരതത്തില്‍ സ്വാതന്ത്ര്യലബ്ധിയോടെ പ്രതീക്ഷകള്‍ ഉണര്‍ന്നുവെങ്കിലും ആംഗലേയ സംസ്കാരത്തിന്റെ സ്വാധീനത്തില്‍പ്പെട്ട, വരേണ്യവര്‍ഗത്തിന്റെ സ്വഭാവത്തില്‍പ്പെട്ട നെഹ്റു കുടുംബത്തിന്റെ ഭരണവാഴ്ച രാജ്യത്തിന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകര്‍ത്തു കഴിഞ്ഞു. ദേശീയവാദിയായ ഗാന്ധിജിയുടെ രാമരാജ്യം, നിരാഹാര സമരം, പ്രാര്‍ത്ഥനായോഗം തുടങ്ങിയ മുദ്രാവാക്യങ്ങളെ നെഹ്റു കുടുംബം ഉപയോഗപ്പെടുത്തി.
രാമരാജ്യം, മദ്യനിരോധനം, ഗോവധനിരോധനം എന്നിവയ്ക്ക് മുന്‍ഗണന നല്കിയ ഗാന്ധിജിയുടെ ആശയങ്ങള്‍ നെഹ്റു കുടുംബം പൂര്‍ണമായി തിരസ്കരിച്ചു. ഗാന്ധിജയും, പട്ടേലും, ശ്യാമപ്രസാദ് മുഖര്‍ജിയും മാറിയതോടെ റഷ്യന്‍ മോഡല്‍ നടപ്പാക്കാനാണ് നെഹ്റു ശ്രമിച്ചത്. സോഷ്യലിസം പ്രസംഗിക്കുകയും പാവങ്ങളും പണക്കാരും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അന്ന് നെഹ്റു നടപ്പാക്കിയതിന്റെ തുടര്‍ച്ച തന്നെയായിരുന്നു സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മന്മോഹന്സിംഗിന് മുന്‍നിര്‍ത്തി 10 കൊല്ലം യുപിഎ നടപ്പാക്കിയത്. ഭരണഘടന ഉണ്ടാക്കിയ സമയത്തും പാശ്ചാത്യ രാജ്യങ്ങളിലെ ഭരണഘടനാ മാതൃക അതേപടി സ്വീകരിക്കാനായിരുന്നു നെഹ്റുവിനും അനുയായികള്‍ക്കും താല്പര്യം ഉണ്ടായിരുന്നത്. ഭാരതത്തിന്റെ തനതായ സങ്കല്‍പ്പങ്ങള്‍ക്കൊന്നും നമ്മുടെ ഭരണഘടനയില്‍ സാന്നിദ്ധ്യമുണ്ടായില്ല. ഇതേകുറിച്ച് ഗുരുജി ഗോള്‍വള്‍ക്കര്‍ തന്നെ സൂചിപ്പിച്ചിരുന്നു. ഭാരതത്തിന് തനതായ രാജ നൈതിക സങ്കല്‍പ്പങ്ങള്‍ ഉണ്ട്. ഇതിന്റെ കേന്ദ്ര ആശയം ധര്‍മമാണ്. 1000 കൊല്ലത്തെ അടിമത്തത്തിനുശേഷം സ്വതന്ത്ര ഭാരതത്തിന്റെ ഭാവിക്ക് രൂപംകൊടുത്തപ്പോള്‍ ധര്‍മ്മത്തെ കുറിച്ചൊ ധര്‍മ്മ രാജ്യത്തെകുറിച്ചോ ഒരു പരാമര്‍ശംപോലുമില്ല. അതാണ് ഈ ഭരണഘടനയുടെ ഏറ്റവും വലിയ വൈകല്യമെന്ന് ഗുരുജി പറഞ്ഞിരുന്നു.
ഇന്ന് നരേന്ദ്രമോദി ധര്‍മ്മത്തില്‍ അധിഷ്ഠിതമായി എല്ലാത്തിനെയും ഉള്‍ക്കൊള്ളാനുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ആ ചിന്താഗതിയുടെ പ്രതീകമാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനുമുന്നില്‍ തല കുമ്പിട്ട് നമസ്ക്കരിച്ച മോദിയിലൂടെ നാം കണ്ടത്. ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ എങ്ങനെ ആദരിക്കണമെന്ന സന്ദേശം ജനപ്രതിനിധികള്‍ക്കും സാധാരണജനങ്ങള്‍ക്കും എത്തിക്കുകയായിരുന്നു മോദി. ഭാരതത്തിന്റെ ലഡാക്ക് മുതല്‍ കന്യാകുമാരിവരെയും ദ്വാരക മുതല്‍ മേഘാലയവരെയും ബിജെപിയുടെ പതാക പാറിച്ച് വലിയൊരു പരിവര്‍ത്തനം ഉണ്ടാക്കാന്‍ മോദിക്ക് ആയി. സാധാരണ ഒരു തെരഞ്ഞെടുപ്പില്‍ ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുന്നതുപോലെ അല്ല ഇത്. ഒരു യുഗസന്ധിയാണ് നാം നേരിട്ടത്. രാജ്യത്തെ എല്ലാ മാനബിന്ദുക്കളും ചോദ്യം ചെയ്യപ്പെട്ടിരുന്ന ഒരു സമയം. ഒരു മഹാ വിപത്തില്‍ നിന്ന് രാഷ്ട്രം രക്ഷപ്പെട്ടു. 1977നു സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനാധിപത്യം അസ്തമിക്കാന്‍ പോകുന്നുവെന്ന് കരുതിയ സമയത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സംഘം പൂര്‍ണമായും ഇടപ്പെട്ട് നേടിയ പരിവര്‍ത്തനം ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചു. അന്നും കേരളം ജനാധിപത്യത്തിന്റെ കൊലയാളികളെ വിജയിപ്പിച്ച് “രാഷ്ട്രീയ പ്രബുദ്ധതയും പുരോഗമന സ്വഭാവവും” കാട്ടിയെന്നത് മറ്റൊരു ചരിത്രം. ഒരു സാധാരണക്കാരനെ മുന്‍നിര്‍ത്തി ഭാരതത്തിന്റെ സാംസ്കാരിക തനിമയ്ക്ക് നേരെയുള്ള വെല്ലുവിളിയെ നേരിടാന്‍ സംഘത്തിന് ഈ തെരഞ്ഞെടുപ്പിലൂടെ സാധിച്ചു. ഭാരതത്തിന്റെ സാംസ്കാരികമായ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇത് നിമിത്തമാകും.
നരേന്ദ്രമോദിയുടെ അമാനുഷികമെന്നു പറയാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംഘത്തിന്റെയും ദേശസ്നേഹികളുടെയും പിന്തുണ ഉണ്ടായിരുന്നു. മോദിയുടെ നേതൃത്വം സാധാരണക്കാരന്റെ ആശയും അഭിലാഷവും സ്വപ്നങ്ങളും പ്രതീക്ഷയും സാക്ഷാത്കരിക്കപ്പെടുമെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കി. തന്റെ ജീവിതദൗത്യം പൂര്‍ത്തീകരിക്കുന്നതിന് മോദിക്ക് പിന്‍ബലം ഏകിയത് അദ്ദേഹത്തിന്റെ ജീവിത അനുഭവമാണ്. ദരിദ്രകുടുംബത്തില്‍ ജനിച്ച് ചായ വിറ്റ് വിദ്യാഭ്യാസം നേടിയ ശേഷം ഭാരതം മുഴുവന്‍ ഒരു പരിവ്രാജകനെപ്പോലെ മോദി സഞ്ചരിച്ചു. മോദിയുടെ ഏറ്റവും വലിയ മാതൃകാ പുരുഷന് വിവേകാനന്ദസ്വാമിയായിരുന്നു. നരേന്ദ്രനാണ് വിവേകാനന്ദനായത്. ഇന്ന് മറ്റൊരു നരേന്ദ്രന് രാജ്യം പ്രതിസന്ധി നേരിട്ടപ്പോള്‍ ജനകീയ അടിസ്ഥാനത്തിലുള്ള വലിയൊരു പരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്നു. ഭാരതം എന്താണെന്നും ജനങ്ങള്‍ എന്താണെന്നും അവരുടെ ചിന്ത എന്താണെന്നും മനസ്സിലാക്കിയ വ്യക്തിത്വമായതുകൊണ്ടാണ് മോദിക്ക് ഈയൊരു പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കാനായത്. ആശ്രമങ്ങളില്‍ ജീവിച്ച് സന്ന്യാസ തുല്യമായ ജീവിതം നയിച്ചതിലൂടെ ലഭിച്ച ആര്‍ജ്ജവും ഊര്‍ജ്ജവുമാണ് സകലവിമര്‍ശനങ്ങള്‍ക്ക് മുമ്പിലും അടിപതറാതെ മുന്നോട്ടുപോകുവാനുള്ള ആത്മധൈര്യം മോദിക്ക് ഉണ്ടായത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയെ സ്ഥാനാര്‍ഥിയാക്കണമെന്ന തീരുമാനം ആദ്യം കൈക്കൊണ്ടത് ബിജെപിയോ സംഘമോ വിശ്വഹിന്ദുപരിഷത്തോ മാര്‍ഗദര്‍ശക് മണ്ഡലമോ അല്ല. 2013ല്‍ പ്രയാഗില്‍ നടന്ന കുംഭമേളയില്‍ വിവിധ സമ്പ്രദായങ്ങള്‍ പിന്തുടരുന്ന സന്ന്യാസിമാരുടെ ഒത്തുച്ചേരലില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശമാണത്. സനാതന ധര്‍മ്മം നേരിടുന്ന വെല്ലുവിളികളെയും വൈദേശിക ശക്തികളുടെ സ്വാധീനത്തെയും ദേശീയതയ്ക്ക് നേരെയുള്ള ഭീഷണികളെയും ധൈര്യപൂര്‍വ്വം നേരിടാന്‍ കഴിവുള്ള ഒരു നേതാവുണ്ടെങ്കില്‍ അത് മോദിയാണ് എന്ന് സന്ന്യാസിവര്യന്മാര് ഉറപ്പിച്ചു പറഞ്ഞു. ആ തീരുമാനമാണ് പിന്നീട് വിശ്വഹിന്ദുപരിഷത്തും സംഘവും ബിജെപിയും ഒക്കെ അംഗികരിച്ചത്.
സ്വാമി വിവേകാനന്ദന് വീക്ഷണം ചെയ്ത ദേശീയതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് യാഥാര്‍ത്ഥ്യമാകുന്നു. അന്ധകാരം അവസാനിച്ച് പ്രകാശത്തിന്റെ പൊന്‍വെട്ടം തെളിയുന്നു. മോദിയുടെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യ വിജയിച്ചു. ഇനി ഭാരതത്തിന്റെ നല്ല നാളുകള്‍.
ഒ. രാജഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: