ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഉറച്ച പ്രതീക്ഷകളിലൊന്നായിരുന്ന ആലപ്പുഴ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെടാനിടയാക്കിയ പ്രധാന കാരണങ്ങളിലൊന്ന് കൈരളി ചാനല്‍ അമൃതാനന്ദമയിക്കെതിരെ നടത്തിയ വിവാദ അഭിമുഖവും പരാമര്‍ശങ്ങളുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് വിലയിരുത്തുന്നതിനായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത ബഹൂഭൂരിപക്ഷവും കൈരളിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. തീരദേശ മേഖലകളിലെ വോട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ അമൃതാനന്ദമയിക്കെതിരായ നിലപാടുകള്‍ ദോഷം ചെയ്തു. ചാനലിന്റെ നിലപാടില്‍ ദുരൂഹതകളുണ്ടെന്ന് വരെ ചിലര്‍ അഭിപ്രായപ്പെട്ടു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇടതുപക്ഷത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരുവിഭാഗം യോഗം ഭാരവാഹികള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ടുകള്‍ മറിച്ചെന്നും അഭിപ്രായം ഉയര്‍ന്നു. അതിനിടെ ലോക്സഭയിലേക്ക് മത്സരിക്കാനായി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സി.ബി. ചന്ദ്രബാബുവിന് ജില്ലാ സെക്രട്ടറി സ്ഥാനം മടക്കി നല്‍കാനും യോഗത്തില്‍ തീരുമാനമായതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: