407. സപ്തര്‍ഷിഗണസേവിതഃ – സപ്തര്‍ഷികളുടെ സംഘത്താല്‍ സേവിക്കപ്പെടുന്നവന്‍.
ഏഴ് ഋതിമാരുടെ സംഘമാണ് സപ്തര്‍ഷിഗണം. മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്, പുലഹന്, ക്രതു, വസിഷ്ഠന് എന്നിവര്‍. ഇവര്‍ സദാ ഭഗവാനെ സേവിച്ച് ആത്മസുഖം അനുഭവിക്കുന്നു. ലോകത്തിനാകെ ആചാര്യരായ ഈ മഹര്‍ഷിമാരാല്‍ പൂജിക്കപ്പെടുന്ന ജഗദ്ഗുരുവായി നാമം ഭഗവാനെ സ്തുതിക്കുന്നു. സപ്തര്‍ഷിമാര്‍ ഗൗതമന്, അത്രി, വിശ്വാമിത്രന്, ജമദഗ്നി, ഭരദ്വജന്‍, കശ്യപന്, വസിഷ്ഠന് എന്നിവരാണെന്നും ചില പുരാണ കര്‍ത്താക്കള്‍ക്ക് അഭിപ്രായമുണ്ട്.
ജ്യോതിശാസ്ത്രത്തില്‍ ഉത്തരധ്രുവത്തിനുസമീപം പ്രകാശിക്കുന്ന ഏഴുനക്ഷത്രങ്ങളുടെ സമൂഹത്തെ നക്ഷത്രമണ്ഡലമായി പറയാറുണ്ട്. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍ ഋതുധരനായ സൂര്യനെ സേവിക്കുന്ന നക്ഷത്രമണ്ഡലം എന്ന് രണ്ടുനാമങ്ങളെയും ബന്ധിപ്പിക്കാം.
ശ്ലോകം : 92
ഋഷിഗമ്യോ ഋഭൂര്ഋദ്ധിഃ സനകാദിമുനിസ്തുതഃ
ഏകനാഥശ്ചൈകമൂര്ത്തിരീതി ബാധാവിനാശകഃ
408. ഋഷിഗമ്യഃ – ഋഷികളാല്‍ പ്രാപിക്കപ്പെടാവുന്നവന്‍. ഋഷികള്‍ക്ക് പ്രാപ്യസ്ഥാനമായവന്‍. ഋഷി എന്ന പദത്തിന് ദര്ശിക്കുന്നവന് എന്നര്‍ത്ഥം. സത്യത്തെ ദര്ശിച്ചവന്, മന്ത്രത്തെ ദര്ശിച്ചവന്, ആത്മസാക്ഷാല്‍ക്കാരം സിദ്ധിച്ചവന്, സ്തോത്രങ്ങള്‍ രചിച്ചവന്. പ്രപഞ്ചത്തിനാധാരമായ ഉണ്മ കണ്ടറിഞ്ഞവന്‍, ജ്ഞാനി എന്നിങ്ങനെ അര്‍ത്ഥവികാസം. തപസ്സുകൊണ്ട് ക്ഷുദ്രവാസനങ്ങളെ നശിപ്പിച്ചവന് എന്നും വ്യാഖ്യാനിക്കാം. സത്യം കണ്ടറിഞ്ഞവരും ലോകനന്മയ്ക്കായി മന്ത്രങ്ങളും സ്തോത്രങ്ങളും തത്ത്വശാസ്ത്രങ്ങളും നിര്‍മിച്ചവരും ലൗകികമായ ആഗ്രഹങ്ങള്ത്യജിച്ചവരുമായ മഹാത്മാക്കളെന്ന് ഋഷിമാരെ പറയാം. അങ്ങനെയുള്ളവരാല്‍ പ്രാപിക്കപ്പെടാവുന്നവനായി ഗുരുവായൂരപ്പനെ നാമം സ്തുതിക്കുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: