കോഴിക്കോട്: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് പി. വത്സല. ബിജെപിയെ മാറ്റി നിര്‍ത്തി കേരളത്തിന് മുന്നോട്ട് പോകാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ നിയന്ത്രിതസംഘടനയായ കെ.എ. കേരളീയന് സ്മാരകസമിതിയും നവതരംഗവും മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന നോവലിസ്റ്റ്. കേന്ദ്രത്തില്‍ ഒരു ഭരണമാറ്റം വന്നിരിക്കുകയാണ്.ജനങ്ങള്‍ അനുഭവത്തിലൂടെ സ്വയം പോംവഴികള്‍ കണ്ടെത്തുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തോളം പഴക്കമുള്ള രാഷ്ട്രീയ കക്ഷിയാണത്. ഒരു പ്രദേശത്ത് മാത്രം വേരുകളുള്ള സംഘടനയല്ല അത്. അത്തരമൊരു രാഷ്ട്രീയ സംഘടനയെ പരിഗണിക്കാതെ കേരളത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല.
കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാവില്ലെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. കേന്ദ്രമന്ത്രിസ്ഥാനം യാചിച്ച് വാങ്ങേണ്ടതല്ല. നമ്മള് തെരഞ്ഞെടുത്തയക്കേണ്ടതായിരുന്നു. നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ, കഴിവുള്ളവരെ സമവായത്തിലൂടെ ജയിപ്പിക്കേണ്ടതായിരുന്നു. അമേരിക്കപോലുള്ള രാജ്യങ്ങളില്‍ ഇത്തരം ജനാധിപത്യ കീഴ്വഴക്കങ്ങള് ഉണ്ട്. പ്രഗത്ഭരായവരെ ഒഴിച്ചു നിര്‍ത്തിക്കൊണ്ട് ജനാധിപത്യത്തിന് നിലനില്ക്കാന് കഴിയില്ല. അത് ആത്മഹത്യാപരമാണ്. സമവായത്തിലൂടെയാണ് രാജ്യപുരോഗതി നേടേണ്ടത്. വത്സല കൂട്ടിച്ചേര്‍ത്തു.
സിപിഐ ജില്ലാ സെക്രട്ടറി ഐ.വി.ശശാങ്കന്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിവി ബാലന്, ഡോ. കെ.കെ. എന്‍ കുറുപ്പ് എന്നിവര്‍ പങ്കെടുത്ത വേദിയിലാണ് പി. വത്സല നരേന്ദ്രമോദിയെ അനുകൂലിച്ചത്. കെ.എ. കേരളീയന്റെ ലേഖന സമാഹാരത്തിന്റെ പ്രകാശന ചടങ്ങിലാണ് സിപിഐ നേതാക്കളെ അമ്പരിപ്പിച്ചുകൊണ്ട് വത്സല മോദിയേയും, ബിജെപിയേയും അനുകൂലിച്ച് കൊണ്ട് സംസാരിച്ചത്. മാതാഅമൃതാനന്ദമയിക്കനുലമായി ലേഖനമെഴുതി എന്ന പേരില്‍ പുരോഗമനകലാസാഹിത്യ സംഘം നേരത്തെ വത്സലക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: