ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലം സന്ദര്‍ശിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ദിനം തുടങ്ങിയത്. ഇന്നലെ രാവിലെ ഏഴു മണിയോടെ തൂവെള്ള കുര്‍ത്തയും പൈജാമയും അണിഞ്ഞ് ഗുജറാത്ത് ഹൗസില്‍ നിന്ന് രാജ്ഘട്ടിലേക്ക്. നിരവധി നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. രാജ്ഘട്ടിലെത്തിയ മോദി അല്പനേരം കൂപ്പുകൈകളോടെ പ്രാര്‍ഥനാ നിരതനായി. പിന്നീട് സമാധിയില്‍ ശിരസു നമിച്ചു. പത്തു മിനിറ്റിലേറെ അവിടെ ചെലവഴിച്ചു.
സദ്ഭരണത്തിന് മഹാത്മാവിന്റെ അനുഗ്രഹാശിസുകള്‍ തേടിയ മോദി അവിടെ നിന്ന് മുന്‍പ്രധാനമന്ത്രിയും ഇന്ത്യ കണ്ട മികച്ച രാഷ്ട്രതന്ത്രജ്ഞനും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെ സന്ദര്‍ശിച്ചു. രാഷ്ട്രീയത്തിലെ തന്റെ ഗുരുക്കന്മാരില് പ്രമുഖനായ വാജ്പേയിയുടെ കാല്‍തൊട്ടു വന്ദിച്ചും അനുമതിയും ആശീര്‍വാദവും വാങ്ങിയാണ് മോദി മടങ്ങിയത്.
പാര്‍ട്ടി പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്ന മോദിയെ ആദ്യമായി ഒരു സര്‍ക്കാര്‍ നടത്തിപ്പു ചുമതലയിലേക്ക് ആദ്യമായി നിയോഗിച്ചത് വാജ്പേയിയായിരുന്നു, ഗുജറാത്ത് മുഖ്യമന്ത്രിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: