സ്വതന്ത്രഭാരതചരിത്രത്തിലെ തിളക്കമേറിയ അധ്യായത്തിനാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ തുടക്കമിട്ടത്. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച പ്രധാനമന്ത്രി എന്ന പ്രത്യേകത മാത്രമല്ല നരേന്ദ്രമോദിക്കുള്ളത്. സ്വാതന്ത്ര്യത്തിന്റെ 67 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസിതര കക്ഷി വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയത്തിലെത്തി ഭരണമേറിയിരിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയ രാഷ്ട്രനേതാക്കളുടെ സാന്നിധ്യമാണ് എടുത്തു പറയേണ്ടത്. സാര്‍ക്ക് രാജ്യ തലവന്മാരെല്ലാം ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തി. പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് സത്യപ്രതിജ്ഞയ്ക്കെത്തുമോ എന്ന സംശയം ജനിച്ചതാണ്. പാക്കിസ്ഥാനില്‍ പല തലത്തിലും കൂടിയാലോചന നടത്തിയ ശേഷമാണ് നവാസ് ദല്‍ഹിയിലെത്തിയത്. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദരാജപക്സെയെ ചടങ്ങിലേക്ക് ക്ഷണിച്ചതിന് തമിഴ് രാഷ്ട്രീയക്കാര്‍ ഏറെ ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ചെങ്കിലും അതൊന്നും സുപ്രധാനമായ ചടങ്ങിന്റെ ശോഭ ഒട്ടും കെടുത്തിയില്ല. രാഷ്ട്രപതിഭവന്റെ അങ്കണത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സത്യപ്രതിജ്ഞയ്ക്കായി നരേന്ദ്രമോദി എത്തിയപ്പോള്‍ രാഷ്ട്രം ഒന്നടങ്കം ഹര്‍ഷപുളകിതമായി. മറ്റൊരു ദീപാവലിയുടെ അരങ്ങാണ് ഉത്തരേന്ത്യയിലാകെ കാണാനായത്. കേരളത്തിലാകട്ടെ തൃശൂര്‍ പൂരത്തിനെ വെല്ലുന്ന വെടിക്കെട്ടുകളോടെയും മധുരപലഹാര വിതരണത്തോടെയും ആഹ്ലാദത്തിന് മാറ്റുകൂട്ടി. കേരളത്തില്‍ നിന്ന് ഒരാളെ പോലും ജയിപ്പിക്കാനോ മന്ത്രിയാക്കാനോ സാധിച്ചില്ലെങ്കിലും ദശാബ്ദങ്ങളായി കഷ്ടനഷ്ടങ്ങള്‍ സഹിച്ച് ബിജെപി അടക്കമുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി ചോരയും നീരുമൊഴുക്കിയവര്ക്കും ജീവന് തന്നെ ബലി അര്‍പ്പിച്ചവരുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങ് സന്തോഷത്തിന്റെ നിമിഷമായി.
ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വിട്ടു നില്ക്കുന്ന പ്രതിയോഗികള്‍ ഇത്തവണ പതിവ് തെറ്റിച്ചു. പ്രധാനരാഷ്ട്രീയ പാര്‍ട്ടികളുടെ സമുന്നത നേതാക്കളെല്ലാം ചടങ്ങിനെത്തി. പാക് പ്രധാനമന്ത്രിയടക്കം എട്ടു രാഷ്ട്രത്തലവന്മാര് അവര്‍ക്കൊപ്പമുള്ള 150 അംഗ സംഘം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 150 വിദേശ രാജ്യ അംബാസഡര്‍മാര്‍, 777 എംപിമാര്‍, ബിജെപിയുടെ ദേശീയ-സംസ്ഥാന ഭാരവാഹികള്‍, വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍, സന്ന്യാസിമാരും സാംസ്കാരിക പ്രമുഖരുമടക്കമുള്ള പ്രമുഖര്‍, പ്രത്യേക ക്ഷണിതാക്കള്‍, നരേന്ദ്രമോദിയുടെ മാതാവും കുടുംബാംഗങ്ങളും മോദിയുടെ സുഹൃത്തുകളും ഇന്ത്യന്‍ സിനിമാ മേഖലയിലെ അമിതാബ് ബച്ചനും സല്മാന് ഖാനുമടക്കമുള്ള നൂറോളം പ്രമുഖര്‍. പങ്കെടുത്തവരുടെ പ്രത്യേകതകളും ഏറെയാണ്. നാലായിരം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷാ സൈനികരുടെ സംഖ്യ 8000ത്തിലധികമായിരുന്നു. യു എന്‍ ദൗത്യത്തിലേക്ക് സ്ഥലം മാറിപ്പോയ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ രുചില കാംബോജിനെ അടിയന്തരമായി ഇന്ത്യയിലേക്ക് തിരിച്ചു വിളിച്ച് ചുമതലകള്‍ കൈമാറിയാണ് സൗത്ത് ബ്ലോക്ക് സത്യപ്രതിജ്ഞാ ചടങ്ങിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. നിരവധി രാജ്യാന്തര സമ്മേളനങ്ങളുടെ പ്രോട്ടോക്കോള്‍ ചുമതല നിര്‍വഹിച്ച രുചിലയ്ക്ക് മാത്രമേ ഇത്ര വലിയ സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിക്കാനാകൂ എന്ന വിലയിരുത്തലിലായിരുന്നു സൗത്ത് ബ്ലോക്ക്. മൂന്ന് തലത്തിലുള്ള സീറ്റിംഗ് ക്രമീകരണമാണ് രാഷ്ട്രപതി ഭവനില്‍ തയ്യാറാക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്കു ശേഷം രാഷ്ട്രതലവന്മാരെല്ലാം മോദിയെ അനുമോദിച്ചു. തുടര്‍ന്ന് പതിവിന് വിപരീതമായി സദസ്സിലേക്കിറങ്ങി ചെന്ന് പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.
പ്രധാനമന്ത്രിയോടൊപ്പം നാല്‍പ്പത്തിയഞ്ച് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എല്ലാവരും ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ഏഴു സ്ത്രീകള്‍ക്ക് ഇത്തവണ മന്ത്രിസഭാ പ്രവേശനം ലഭിച്ചു. അതില്‍ ആറുപേരും ക്യാബിനറ്റ് പദവിക്ക് അര്‍ഹരായി. ഇത്രയും വനിതകള്‍ ഈ സ്ഥാനത്ത് എത്തുന്നത് ആദ്യസംഭവമാണ്. കഴിഞ്ഞ സര്‍ക്കാരില്‍ 28 ക്യാബിനറ്റ് മന്ത്രിമാരടക്കം 72 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നാകട്ടെ 24 ക്യാബിനറ്റ് മന്ത്രിമാര്‍ മാത്രമേയുള്ളൂ. പത്തുപേര്‍ക്ക് സ്വതന്ത്ര ചുമതല ലഭിച്ചിട്ടുണ്ട്. ചെറിയ സര്‍ക്കാര്‍ മികച്ച ഭരണം, അതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. അതദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കേന്ദ്രമന്ത്രിക്ക് ഒരു വര്‍ഷം പത്തുകോടി രൂപയാണ് ചെലവാക്കേണ്ടി വരുന്നതെന്ന വസ്തുത നിലനില്‍ക്കെ 27 മന്ത്രിമാരെ കഴിഞ്ഞ സര്‍ക്കാരില്‍ നിന്നും കുറവുവരുത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഒറ്റനോട്ടത്തില്‍ ലഘുവായി തോന്നാം. എന്നാല്‍ അത് നല്കുന്ന സന്ദേശം വലുതാണ്. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് നിര്‍ബന്ധമുള്ള പ്രധാനമന്ത്രിയും പാര്‍ട്ടിയും മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എല്ലാവര്ക്കും വെള്ളവും വെളിച്ചവും കിടപ്പാടവും തൊഴിലുമെല്ലാം ലഭ്യമാക്കുക എന്നത് ശ്രമകരമായ വാഗ്ദാനമാണെന്നത് സംശയമില്ല. എന്നാല്‍ അങ്ങനെയൊരു സങ്കല്‍പ്പവും ആത്മവിശ്വാസവും ഇച്ഛാശക്തിയും ഉള്ള നേതാവാണ് പ്രധാനമന്ത്രി എന്നതില്‍ നമുക്ക് അഭിമാനിക്കാം. ശത്രുതയില്ലാത്ത അയല്പക്കം എന്നതുപോലെ സംതൃപ്തമായ ഇന്ത്യ കെട്ടിപ്പെടുക്കാനുള്ള പുതിയ തുടക്കം വിജയപ്രദമാക്കാനുള്ള മനസ്സും പ്രാര്‍ഥനയും പ്രവര്‍ത്തനവുമാണ് ഇന്ന് ആവശ്യം. വിജയം വിദൂരത്തല്ലേയല്ല. നമുക്കത് നേടാനായി ഒത്തൊരുമിച്ച് നീങ്ങാം. ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കെടുത്തവരുടെയും വീക്ഷിച്ചവരുടെയും പ്രതിജ്ഞ അതായിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: