ന്യൂദല്‍ഹി: രാജ്യത്തെ 125കോടി ജനങ്ങളെ ജനങ്ങളെ സാക്ഷിയാക്കി നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ വൈകിട്ട് ആറിന് രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രൗഢഗംഭീരമായ ചടങ്ങില്‍ എട്ടു രാഷ്ട്രത്തലവന്മാരും വിവിധ മേഖലകളിലുള്ള മറ്റുപ്രമുഖ വ്യക്തികളും പങ്കെടുത്തു.
ഒരു മണിക്കൂര്‍ 28 മിനുറ്റ് നീണ്ട സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രിക്കു പുറമേ രാജ്നാഥ്സിങ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരുള്‍പ്പെടെ 23 കാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും 12 സഹമന്ത്രിമാരും അധികാരമേറ്റെടുത്തു. മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്നു ചേരുന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം നടക്കും. എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്, ശിവസേന നേതാവ് അനന്ത് ഗീഥെ, ടിഡിപി നേതാവ് അശോജ് ഗജപതി രാജു, ശിരോമണി അകാലിദള്‍ അംഗം ഹര്‍സിമ്രത് കൗര്‍ എന്നീ സഖ്യകക്ഷി നേതാക്കളും കാബിനറ്റ് മന്ത്രിമാരായി അധികാരമേറ്റവരില്‍ പെടുന്നു.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ, അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള, മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന് അബ്ദുല്‍ ഗയൂം, ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ, ബംഗ്ലദേശ് സ്പീക്കര്‍ ഷിറിന് ഷര്‍മിന്‍ ചൗധരി, മൊറീഷ്യസ് പ്രധാനമന്ത്രി നവീന്‍ റാംഗുല, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കാവല്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിങ്, മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാം, എല്‍.കെ. അദ്വാനി, സോണിയാഗാന്ധി തുടങ്ങിയ 4000ത്തോളം പ്രമുഖര്‍ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ ചരിത്രമായി മാറി.
രാവിലെ എട്ടു മണിക്ക് രാജ്ഘട്ടില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിയനില് നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇതിനു ശേഷം മുന്‍പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ വസതിയിലെത്തി രോഗശയ്യയില്‍ കഴിയുന്ന വാജ്പേയിയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഒമ്പതു മണിയോടെ ഗുജറാത്ത് ഭവനില്‍ പുതിയ മന്ത്രിസഭാംഗങ്ങളുടെ ആദ്യ യോഗം. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ആറു മണിവരെ രാജ്യസുരക്ഷയുമായും പ്രധാനമന്ത്രിപദവിയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥതല കൂടിക്കാഴ്ചകളും നരേന്ദ്രമോദി നടത്തി.
രാവിലെ പത്തുമണി മുതല്‍ തന്നെ സാര്‍ക്ക് രാഷ്ട്രത്തലവന്മാര് ദല്ഹിയിലേക്കെത്തി. ബരാക് ഒബാമയുടെ അപ്രതീക്ഷിത അഫ്ഗാന് സന്ദര്‍ശനത്തിലെ കൂടിക്കാഴ്ച്ചയുടെ അവസരം പോലും ഒഴിവാക്കി എത്തിയ അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഹമീദ് അന്‍സാരി ശ്രദ്ധേയനായി. സമാധന സന്ദേശവുമായാണ് ഇന്ത്യയിലേക്ക് പോകുന്നതെന്ന നവാസ് ഷെരീഫിന്റെ വാക്കുകളും സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള മോദിയുടെ ക്ഷണത്തെ അര്‍ത്ഥവത്താക്കി. പാക്, ശ്രീലങ്കന്‍ പ്രധാനമന്ത്രിമാര്‍ ഇന്ത്യയിലെത്തുംമുമ്പ് ഇരു രാജ്യങ്ങളിലേയും തടവില്‍ കഴിഞ്ഞ മീന്‍പിടുത്തക്കാര്‍ മോചിതരായി ഇന്ത്യയിലെത്തിയിരുന്നു. ഇന്നലെ രാത്രി എട്ടു മണിക്ക് രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ മോദിയുടെ മന്ത്രിസഭാംഗങ്ങളും സാര്‍ക്ക് രാഷ്ട്രത്തലവന്മാരും പങ്കെടുത്തു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പുതിയ സൗഹൃദത്തിന് എല്ലാ തലത്തിലും നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വേദിയായി മാറി.
ഇന്ന് രാവിലെ മുതല്‍ വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 12.10നാണ് പാക് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച. 35 മിനുറ്റു നീളുന്ന സംഭാഷണം നവാസ് ഷെരീഫുമായി നടത്തുമ്പോള്‍ മറ്റു രാഷ്ട്രത്തലവന്മാരുമായി 25 മിനുറ്റ് വീതം സംസാരിക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പരസ്പരമുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളും മേഖലയിലെ സമാധാന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമാണ് ചര്‍ച്ചകളിലെ പ്രഥമപരിഗണന.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: