കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇനി പ്ലേ ഓഫിന്റെ ഹരം. ആദ്യ ക്വാളിഫയറില്‍ പോയിന്റ് ടേബിളില്‍ തലപ്പത്തു നിന്ന കിംഗ്സ് ഇലവന് പഞ്ചാബും രണ്ടാമന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും ഇന്നു മല്ലിടും. ജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും. തോറ്റവര്‍ക്ക് കലാശക്കളത്തിലെത്താന് ഒരു അവസരംകൂടി ലഭിക്കും.
സമസ്ത മേഖലകളിലും ഏറെക്കുറെ ഒപ്പത്തിനൊപ്പം നില്ക്കുന്ന സംഘങ്ങള്‍ തമ്മിലെ കൊമ്പുകോര്ക്കലെന്ന് ഒന്നാം ക്വാളിഫയറിനെ വിശേഷിപ്പിക്കാം. റോബിന് ഉത്തപ്പയും ഗൗതം ഗംഭീറും യൂസഫ് പഠാനും അടങ്ങുന്ന നൈറ്റ്റൈഡേഴ്സ് ബാറ്റിംഗ് നിര ഒന്നാന്തരം. പഠാന് ഫോമിലെത്തയത് എതിരാളികളില്‍ ഭീതിവിതച്ചുകഴിഞ്ഞു.
തുടര്‍ച്ചയായ ഒമ്പതു മത്സരങ്ങളില്‍ 40നുമേല്‍ സ്കോര്‍ ചെയ്ത ഉത്തപ്പ നല്കുന്ന അടിത്തറയാണ് കൊല്‍ക്കത്തയുടെ മുന്നേറ്റങ്ങള്‍ക്ക് ആധാരം. ഭാഗ്യവും ഉത്തപ്പയ്ക്കു കൂട്ടായുണ്ട്. എന്നാല്‍ കൊല്‍ക്കത്തയെ കടത്തിവെട്ടും കിംഗ്സ് ഇലവന്റെ ബാറ്റിംഗ് ശക്തി. വീരേന്ദര്‍ സെവാഗ്, ഡേവിഡ് മില്ലര്‍, ഗ്ലെന്‍ മാക്സ് വെല്‍, ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി എന്നിവരെല്ലാം ഏതു പന്തേറുകാരെയും തുരത്താന്‍ ശേഷിയുള്ളവര്‍. സീസണില്‍ ആറു മത്സരങ്ങളിലാണ് കിംഗ്സ് ഇലന്‍ 190 റണ്‍സിലധികം സ്കോര്‍ ചെയ്തത്. അതില്‍ മൂന്നുതവണ പിന്തുടര്‍ന്ന ജയിച്ചു. ഇരുടീമുകളുടെയും ബൗളിങ് ലൈനപ്പും വൈവിധ്യപൂര്‍ണം. കിംഗ്സ് ഇലവന്റെ ലക്ഷ്മിപതി ബാലാജിയും പര്‍വീന്ദര്‍ അവാനയും മിച്ചല്‍ ജോണ്സനുമൊന്നും അത്ര മോശമാക്കിയില്ല. എങ്കിലും ടൂര്‍ണമെന്റിലെ പ്രധാന വിക്കറ്റ് വേട്ടക്കാരനായ സന്ദീപ് ശര്‍മ്മയെ കൊല്‍ക്കത്ത ഏറെ സൂക്ഷിക്കേണ്ടിവരും.
സുനില്‍ നരെയ്ന് നൈറ്റ് റൈഡേഴ്സിന്റെ തുറുപ്പ് ചീട്ട്. മോണി മോര്‍ക്കലും ഷാക്കിബ് അല്‍ ഹസനും പ്രതീക്ഷയര്‍പ്പിക്കാവുന്ന മറ്റ് പന്തേറുകാര്‍. സീസണില്‍ രണ്ടു തവണ ഏറ്റമുട്ടിയ കിംഗ്സ് ഇലവനും കൊല്‍ക്കത്തയും ഓരോ ജയം വീതം പങ്കിട്ടെടുത്തു. അബുദാബിയില്‍ വച്ച് 9ന് 132 എന്ന സ്കോറില്‍ കിംഗ്സ് ഇലവനെ നൈറ്റ്റൈഡേഴ്സ് ഒതുക്കിയിരുന്നു. എങ്കിലും തിരിച്ചടിച്ച പഞ്ചാബിപ്പട വെറും 109 റണ്‍സിന് എതിരാളിയെ എറിഞ്ഞിട്ട് ജയം പിടിച്ചെടുത്തു. രണ്ടാം നേര്പ്പോരിന്റെ സമയത്ത് കൊല്‍ക്കത്ത ബാറ്റിങ് മെച്ചപ്പെടുത്തി. കിംഗ്സ് ഇലന്‍ നല്കിയ 150 എന്ന ലക്ഷ്യം മറികടന്ന അവര്‍ 9 വിക്കറ്റ് ജയം നേടിയെടുത്തു.
ഗ്ലെന്‍ മാക്സവെല്ലിന്റെ പ്രകടനമാവും മത്സരഫലത്തെ ഏറെ സ്വാധീനിക്കുക. എന്നാല്‍ നൈറ്റ് റൈഡേഴ്സിനുമേല് ആധിപത്യം സ്ഥാപിക്കാന്‍ മാക്സ്വെല്ലിന് ഇതുവരെ സാധിച്ചിട്ടില്ല. 15, 14 എന്നീ സ്കോറുകളാണ് കൊല്‍ക്കത്ത ടീമിനെതിരെ മാക്സ് വെല്‍ കണ്ടെത്തിയത്.
നൈറ്റ് റൈഡേഴ്സിനെതിരെ മാക്സ്വെല് നേരിട്ട 26 പന്തുകളില്‍ 24ഉം എറിഞ്ഞത് നരെയ്നാണെന്ന പ്രത്യകതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: