തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ടീമിന്റെ പേര് പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ് എന്നാണ് ടീമിന്റെ പേരെന്ന് ടീം ഉടമയ കൂടിയായ സച്ചിന് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ആരാധകര്‍ തന്നെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നാണ് വിളിക്കുന്നതെന്നും അതിനാലാണ് ബ്ലാസ്റ്റേഴ്സ് എന്നത് ടീമിന്റെ പേരില്‍ ഉള്‍പ്പെടുത്തിയതെന്നും സച്ചിന് വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയക്കുശേഷം ഇരുവരും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതോടൊപ്പം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ്വില് അംബാസിഡറാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണവും സച്ചിന് സ്വീകരിച്ചു.
ടീമിന് കേരളത്തിന്റെ പൂര്‍ണ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയും കേരളാ ഫുട്ബോള്‍ അസോസിയേഷനും പിന്തുണ അറിയിച്ചിട്ടുണ്ട്. പരിശ്രമത്തിന് ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു. കേരളം തനിക്ക് നല്കുന്ന സ്നേഹം മനസ് നിറയ്ക്കുന്നതാണെന്ന് സച്ചിന് പറഞ്ഞു. ആ സ്നേഹത്തിന് നന്ദി പറയാന്‍ വാക്കുകള്‍ തികയുന്നില്ല. അംബാസിഡറാകുന്നത് അഭിമാനമുള്ള കാര്യമാണെന്നും സച്ചിന് പറഞ്ഞു. പിന്നീട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെത്തി സച്ചിന് അദ്ദേഹത്തെ കണ്ടു. സച്ചിനെ വി.എസ് പൊന്നാട അണിയിച്ചു. സച്ചിനും വി.എസിനെ പൊന്നാട അണിയിച്ചു. ഫുട്ബോള്‍ ടീമിന് പിന്തുണ തേടിയാണ് താന്‍ എത്തിയതെന്ന് സച്ചിന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനൊപ്പം തന്റെയും പിന്തുണ സച്ചിന് ഉണ്ടാവുമെന്ന് വി.എസ് പറഞ്ഞു.
നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ 8.45 ഓടെ എത്തിയ സച്ചിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. ഉച്ചയോടെ തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് പോകുന്ന സച്ചിന് ടീമിന്റെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിക്കും. കൂടാതെ കേരളാ ഫുട്ബോള്‍ അസോസിയേഷന് ഭാരവാഹികളുമായും കൊച്ചി മേയറുമായും ചര്‍ച്ച നടത്തും. സെപ്റ്റംബര്‍ നവംബര്‍ മാസങ്ങളിലായിട്ടാണ് പ്രഥമ ഐഎസ്എല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: