തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന വൈദ്യുതി ബോര്‍ഡിന് 2900 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് പറയാനാവില്ലെന്നും മന്ത്രി ആര്യാടന് മുഹമ്മദ്. എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണ്. ബോര്‍ഡിന്റെ നഷ്ടവും നിലവിലെ അവസ്ഥയും ചൂണ്ടിക്കാണിച്ച് റെഗുലേറ്ററി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിരക്ക് വര്‍ധനക്ക് മുമ്പ് ഹിയറിംഗ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. റെഗുലേറ്ററി കമ്മീഷനാണ് ഇതിന് നടപടികള്‍ സ്വീകരിക്കേണ്ടത്. പ്രതിദിനം ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കേരളത്തിനാകുന്നില്ല. കേരളത്തില്‍ 1700 മെഗാവാട്ടും, കേന്ദ്രപദ്ധതിയില്‍ നിന്ന് 1100-1200 മെഗാവാട്ടുമാണ് ലഭിക്കുന്നത്. ഉദ്പാദനത്തിന് വരുന്ന ചെലവ് വൈദ്യുതി വില്‍പ്പനയിലൂടെ ലഭിക്കുന്നുമില്ല. ഇതുകൊണ്ടാണ് സര്‍ചാര്‍ജ് ഈടാക്കേണ്ടി വരുന്നത്.
സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി കൊണ്ടുവരാന്‍ ആവശ്യമായ വൈദ്യുതി ലൈനുകളില്ലെന്നതും തടസ്സമാണ്. ഒറീസയിലെ വൈതരണിയില്‍ നേരത്തെ സംസ്ഥാനത്തിന് അനുവദിച്ച ശേഷം ഒഴിവാക്കിയ കല്‍ക്കരി പാടം തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിലെ സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ആര്യാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: