ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ഒടുവില്‍ ജാമ്യം ലഭിക്കുന്നതിനായി തുക കെട്ടിവെയ്ക്കാന്‍ തയ്യാറായി. 10,000 രൂപയാണ് ജാമ്യത്തുക.
ഇന്ന് രാവിലെ ജയിലില്‍ നിന്നിറങ്ങും. ബിജെപി നേതാവ് നിതിന്‍ ഗഡ്കരി സമര്‍പ്പിച്ച മാനനഷ്ടകേസിലാണ് കേജ്രിവാളിനെ ജയിലിലടച്ചത്. ഇന്നലെ രാവിലെ കേസ് പരിഗണിച്ച ദല്‍ഹി ഹൈക്കോടതി തുക കെട്ടിവയ്ക്കാന്‍ തയ്യാറാകാതിരുന്നതിനെതുടര്ന്ന് ജാമ്യം നിഷേധിച്ചിരുന്നു. ഉച്ചയ്ക്കുശേഷമാണ് തുക നല്കാന് കേജ്രിവാള് തയ്യാറായത്.
ജസ്റ്റിസ് കലേഷ് ഗംഭീര്‍, ജസ്റ്റിസ് സുനിതാ ഗുപ്ത എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചാണ് വാദം കേട്ടത്. ജാമ്യത്തുക കെട്ടിവയ്ക്കുന്നത് അഭിമാനപ്രശ്നമായി എടുക്കാതെ ജാമ്യം തേടാന്‍ വാദം കേട്ട ഡിവിഷന് ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. കേജ്രിവാളിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ശാന്തി ഭൂഷണ്, പ്രശാന്ത് ഭൂഷണ് എന്നിവരാണ് തിഹാര്‍ ജയിലിലെത്തി ജാമ്യത്തുക നല്കുന്ന കാര്യത്തില്‍ കേജ്രിവാളിന്റെ നിര്‍ദ്ദേശം തേടിയത്.
തിങ്കളാഴ്ച കേജ്രിവാളിന്റെ മോചനത്തിനായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. നിയമവിരുദ്ധമായാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നതെന്നും മെയ് 21നും 23നുമുള്ള കോടതിവിധി തെറ്റാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മാനനഷ്ടകേസില്‍ കേജ്രിവാള് 10,000 രൂപ ജാമ്യത്തുക നല്കാത്തതുകൊണ്ട് തിഹാര്‍ ജയിലിലടയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: