കല്‍പ്പറ്റ : വയനാട് ജില്ലാപഞ്ചായത്ത് 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് ട്രാക്ടര്‍ വിതരണം ചെയ്തതില്‍ 1.67 കോടി രൂപ ക്രമവിരുദ്ധമായി ചെലവഴിച്ചതായി ജില്ലാ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വനിതാ കര്‍ഷക സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ട്രാക്ടര്‍ വിതരണത്തിന്റെ മറവില്‍ കോടികള്‍ അഴിമതി നടത്തിയ ജില്ലാപഞ്ചായത്ത് അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റുമായ കെ.എല്‍.പൗലോസിന്റെയും അന്നത്തെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറായിരുന്ന പി.വിക്രമന്റെയും നേതൃത്വത്തിലാണ് അഴിമതി നടന്നതത്രെ. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായ 1.67 കോടി രൂപ ഇവരില്‍നിന്നും തിരിച്ചുപിടിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടു. കെ.എല്‍.പൗലോസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ അഞ്ച് കോടി രൂപയുടെ ഓഡിറ്റ് ഒബ്ജക്ഷന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നത്തെ ജില്ലാ പഞ്ചായത്ത് നേതൃത്വവും ഉദ്യോഗസ്ഥരും ചേര്‍ന്ന് ലക്ഷങ്ങളാണ് തട്ടിയത്. മുഴുവന്‍ നിയമങ്ങളും ലംഘിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാപഞ്ചായത്ത് അധികൃതരുടെ സ്വന്തക്കാര്‍ക്ക് സര്‍ക്കാരിന്റെ കോടികള്‍ നിയമവിരുദ്ധമായി വീതംവെച്ച് നല്‍കുകയായിരുന്നു. ആദിവാസികളുടെ പേരിലും വ്യാജസംഘങ്ങള്‍ ഉണ്ടാക്കിയും കോടികള്‍ തട്ടി. ട്രാക്ടറുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ നല്കിയവരില് പുറത്തായ കമ്പനിക്കാണ് പിന്നീട് ടെണ്ടര്‍ ലഭിച്ചത്. വാഹനത്തിന്റെ ആര്‍സി ഇത് വ്യക്തമാക്കുന്നു.
വനിതകള്‍ക്കായി നടപ്പാക്കിയ പദ്ധതിയില്‍ പരിശീലനം ലഭിച്ച 11 ഡ്രൈവര്‍മാര്‍ പുരുഷന്മാരായിരുന്നു. ഇതിനായി 77000 രൂപ ക്രമവിരുദ്ധമായി ചിലവഴിച്ചെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളുടെ ഉടമസ്ഥാവകാശം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്ക്കാണെന്നിരിക്കെ സംഘങ്ങള്‍ക്കാണ് ലഭിച്ചത്. യുഡിഎഫ് ഭരണം നടത്തുന്ന ജില്ലാ പഞ്ചായത്ത് എല്ലാ നിയമവ്യവസ്ഥകളെയും കാറ്റില്‍ പറത്തിയാണ് തട്ടിപ്പ് നടത്തിയത്. സ്വാശ്രയ സംഘങ്ങളായി തട്ടികൂട്ടിയ കടലാസ് സംഘങ്ങള്‍ അഴിമതി നടത്തുന്നതിന് വേണ്ടി മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാതെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ട്രാക്ടര്‍ ലഭിച്ച 30 സംഘങ്ങളില്‍ 20 എണ്ണവും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. 10 എണ്ണം ഓഡിറ്റ് രേഖകള്‍ ഹാജരാക്കിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ ഡിസിസി പ്രസിഡണ്ടായ കെ.എല്‍.പൗലോസിനെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കാന്‍ യുവജനസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: