തിരുവനന്തപുരം: ഇന്ത്യയുടെ മുഴുവന്‍ ജനങ്ങളും പ്രതീക്ഷയോടെ നോക്കികാണുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിയോ പ്രതിനിധിയോ പങ്കെടുക്കാഞ്ഞത് കേരളത്തിലെ ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന വക്താവ് വി.വി. രാജേഷ്.
മുഖ്യമന്ത്രിയോ, സര്‍ക്കാരിന്റെ പ്രതിനിധിയായി മറ്റ് മന്ത്രിമാരെയോ ഉദ്യോഗസ്ഥനെയോ അയച്ചില്ല എന്നത് നിരാശാജനകമാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ആഴ്ചയില്‍ മൂന്നും നാലും തവണ ദല്‍ഹിക്ക് പറന്നു നടന്നിരുന്ന മുഖ്യമന്ത്രി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും വി.വി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളുണ്ടെങ്കില്‍ മുതിര്‍ന്ന മന്ത്രിമാരെ അയക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇത്തരം നിഷേധാത്മക നിലപാടുകളാണ് കേരളത്തിലെ വികസനത്തെ പിന്നോട്ടടിച്ചതെന്നും രാജേഷ് കുറ്റപ്പെടുത്തി. ഈ നിലപാട് തുടരുകയാണെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പുകളിലും ജനകീയ തിരിച്ചടികള്‍ നേരിടേണ്ടി വരും.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രതിനിധി സംഘം കേന്ദ്ര സര്‍ക്കാരിനെ കാണും. ഇക്കാര്യത്തില്‍ ബിജെപിയുടെ മുന്‍ നിലപാടിലുറച്ചു നില്ക്കുന്നു. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ആദ്യമായി ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ബിജെപിയാണ്.
ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തിലും മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ല. ഒരു കാരണവശാലും ആറന്മുള വിമാനത്താവളം അനുവദിക്കില്ല. ആഗോള മുതലാളിമാര്‍ക്കും റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ക്കും വേണ്ടിയാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. വിമാനത്താവളം വരുന്നത് കൊണ്ട് ആറന്മുളയിലെ പാവപ്പെട്ടവര്‍ക്ക് ഒരു ഗുണവുമില്ല. ആറന്മുളയെ എതിര്‍ക്കുന്നവരുടെ വോട്ട് ബിജെപിക്കാണ് ലഭിച്ചതെന്നും രാജേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: