മരട്: രാജ്യത്തിന്റെ നവോത്ഥാന നായകന്മാരെയും ആത്മീയനേതാക്കളെയും ആഷേപിക്കുന്ന മതേതരത്വം നാടിനാപത്ത് ക്ഷണിച്ചുവരുത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. കുണ്ടന്നൂരില്‍ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ തകര്‍ത്തതിനെത്തുടര്‍ന്ന് സംഘടിപ്പിച്ച റിലേ നിരാഹാര സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികള്‍ നാലായിരം രൂപ കുടിശിക വരുത്തിയതിന് കേരളത്തിന്റെ നവോത്ഥാന നായകനെ മണ്ണില്‍നിന്നും പിഴുതെറിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാബു പറഞ്ഞു.ചൊവ്വാഴ്ച രാവിലെ പിഴുതെറിഞ്ഞ പ്രതിമക്ക് സമീപം ആരംഭിച്ച റിലേ നിരാഹാരം അഖിലകേരള ധീവരസഭ സംസ്ഥാന സെക്രട്ടറി ടി.കെ. സോമനാഥന് ഉദ്ഘാടനം ചെയ്തു.
ധീവരസഭ കുണ്ടന്നൂര്‍ ശാഖാ പ്രസിഡന്റ് കെ.കെ. സേതുലാല്‍ നിരാഹാരം അനുഷ്ഠിച്ചു. താലൂക്ക് സെക്രട്ടറി പി.കെ. കാര്ത്തികേയന്, സിപിഎം ലോക്കല്‍ സെക്രട്ടറി സി.ആര്. ഷാനവാസ്, മത്സ്യപ്രവര്‍ത്തക യൂണിയന് ജില്ലാ കൗണ്‍സില്‍ അംഗം സി.ബി. മഹേശന്, കൗണ്‍സിലര്‍ ശോഭാ ചന്ദ്രന്, ധീവരസഭ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി ശ്രീരാജ് നെടുങ്ങാട്, എസ്എന്‍ഡിപി യോഗത്തെ പ്രതിനിധീകരിച്ച് കെ.കെ. വത്സലന്‍, എകെഡിവൈഎം കുമ്പളം സെക്രട്ടറി കെ.ഡി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: