തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ഇബി 8.7 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. കൊച്ചി മെട്രോയില്‍ 2015 ഡിസംബറോടെ പരീക്ഷണ ഓട്ടം നടത്താനകുമെന്നും 2016 ഏപ്രിലില്‍ മെട്രോ കമ്മീഷന് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മിഷന് 676 ന് കീഴില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി. കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവൃത്തികള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും, ഇതിനാവശ്യമായ തുക സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയത് സര്‍ക്കാറിന്റെ വീഴ്ചയല്ല. കരാറുകാരുടെ വീഴ്ചമൂലമുണ്ടായ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ട് വര്‍ഷത്തിനിടെ നല്കാന് ഉദ്ദേശിക്കുന്ന 8.7 ലക്ഷം കണക്ഷനുകളില്‍ ഒരു ലക്ഷം കണക്ഷനുകള്‍ മൂന്നുമാസത്തിനകം നല്‍കും. ഇക്കാലയളവില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമ്പൂര്‍ണ വൈദ്യൂതീകരണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒരു മാസത്തിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എറണാകുളം, തൃശൂര്‍ ജില്ലകളിലെ വൈദ്യൂതീകരണം പൂര്‍ത്തിയാക്കാനും ലക്ഷ്യമിടുന്നു. കേന്ദ്രപദ്ധതിയായ ആര്ജ്ജി വൈയില്‍ 200 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുക. ആര്എപിഡി ആര് പി പദ്ധതിയില്‍ 1375 കോടി രൂപയുടെ പദ്ധതികളും നടപ്പിലാക്കും. ഇക്കാലയളവില്‍ രണ്ട് 220 കെവി സബ്സ്റ്റേഷനുകളും, പതിനാറ് 110 കെവി സബ്സ്റ്റേഷനുകളും, നാല് 66 കെവി സബ്സ്റ്റേഷനുകളും ഉള്‍പ്പെടെ ആകെ 39 സബ്സ്റ്റേഷനുകള്‍ സ്ഥാപിക്കും.
111. 1 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കമ്മീഷന് ചെയ്യും. അനര്‍ട്ടിന് കീഴില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, ചേര്‍ത്തല താലൂക്ക് ആശുപത്രി, മണ്ണുത്തി പിഗ്ഫാം എന്നിവിടങ്ങളിള്‍ 74 മെഗാവാട്ട് സോളാര്‍ പവര്‍പ്ലാന്റുകള്‍ കമ്മീഷന് ചെയ്യും. കൊല്ലം പടിഞ്ഞാറേകല്ലടയില്‍ 50 മെഗാവാട്ടിന്റെയും പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് മെഗാവാട്ടിന്റെയും സോളാര്‍ പവര്‍പ്ലാന്റുകള്‍ സ്ഥാപിക്കും. വീടുകളില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്ന 10000 റൂഫ്ടോപ്പ് സോളാര്പ്ലാന്റുകളില് ബാക്കിയുള്ള 3600 ഗ്രിഡ്കണക്ടഡ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: