കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ച നാലു തമിഴ്നാട് സ്വദേശികളെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. 250 ഗ്രാം വീതം വിഴുങ്ങിയാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. വിമാനമിറങ്ങിയ പ്രതികളിലൊരാള്‍ ഛര്ദ്ദിച്ചപ്പോള് സ്വര്‍ണ കൊയിന്‍ പുറത്തു ചാടിയതോടെയാണ് കസ്റ്റംസ് പിടിയിലായത്. തുടര്‍ന്ന് ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവരെയെത്തിച്ച് സ്കാന്‍ ചെയ്തപ്പോഴാണ് സ്വര്‍ണം വിഴുങ്ങിയ കാര്യം തിരിച്ചറിഞ്ഞത്.
മലേഷ്യയില്‍ നിന്നും മലിന്‍ഡോ വിമാനത്തില്‍ ഇന്നലെ രാത്രിയാണ് തമിഴ്നാട് സ്വദേശികള്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. മെറ്റല്‍ ഡിറ്റക്ടറുള്ള വാതിലിലൂടെ പുറത്തിറങ്ങിയപ്പോള്‍ ഇവരുടെ ശരീരത്തില്‍ സ്വര്‍ണമുണ്ടെന്ന് സൂചന നല്കുന്ന ലൈറ്റ് തെളിഞ്ഞു. ഇതിനിടെ ഇവരിലൊരാള്‍ ഛര്ദ്ദിച്ചപ്പോള് ഒരു പവന് തൂക്കമുള്ള സ്വര്‍ണ കൊയിന്‍ പുറത്തുചാടി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം വിഴുങ്ങിയതായി വെളിപ്പെടുത്തിയത്.
പ്രതികളില്‍ മൂന്നുപേര്‍ തമിഴ്നാട് രാമനാഥപുരം സ്വദേശികളും ഒരാള്‍ ശിവഗംഗ സ്വദേശിയുമാണ്. നെടുമ്പാശേരി വഴി ആദ്യാമായാണ് ഈ സംഘം സ്വര്‍ണം കടത്തുന്നതെന്നാണ് ലഭിച്ച സൂചനകള്‍. ഇതിനു മുമ്പ് തിരുച്ചിറപ്പള്ളിവഴി നിരവധി തവണ സ്വര്‍ണം കടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലും സ്വര്‍ണം കടത്തുന്നതിനിടെ ഒരാള്‍ പിടിയിലായി. ദുബായില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി അഷ്റഫാണ് പിടിയിലായത്. 23 ലക്ഷം രൂപയുടെ സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: