പത്തനംതിട്ട: അന്തിമ വിജയംനേടി ആറന്മുള. നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ കോടതിവിധിയെ തുടര്‍ന്ന് ആറന്മുളയില് ആഹ്ലാദം അണപൊട്ടി. പത്തുവര്‍ഷത്തിലേറെ നീണ്ടുനിന്ന ഐതിഹാസിക സമരത്തിലൂടെയാണ് ഈ വിജയം നേടിയെടുത്തത്. ആത്മാഭിമാനത്തിന്റെ ജയംകൂടിയാണിത്. പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും മധുരം വിതരണം ചെയ്തും ആറന്മുള ആഹ്ലാദത്തിമിര്‍പ്പിലായി. പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പടച്ചോറ് മുതിര്‍ന്ന കര്ഷകന് പൊടിയന്ചേട്ടന് നല്‍കിക്കൊണ്ട് പൈതൃക ഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് സമരപ്പന്തലിലും ആഹ്ലാദം പങ്കുവെച്ചു. ഒരു പൈതൃകഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ വന്‍കിട ശക്തികള്‍ക്കെതിരെ ഒരുനാടിന്റെതന്നെ വിജയമാണ് ഇവിടെ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
ആഘോഷത്തിനിടയില്‍ കവയത്രി സുഗതകുമാരി സമരപ്പന്തലിലേക്ക് ഫോണ്‍ വിളിച്ച് സമരഭടന്മാരെ അഭിസംബോധന ചെയ്തപ്പോള്‍ ആഹ്ലാദം അതിരു കവിഞ്ഞു. എല്ലാവരുടേയും ശ്രമം ഫലം കണ്ടതായി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഇവിടെ ധര്‍മ്മം ജയിച്ചു. കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് മുമ്പില്‍ ജനം മുട്ടുമടക്കില്ല എന്നതിന് തെളിവുകൂടിയാണ് ഈ വിധി. ഈ അന്തിമ വിജയം ഒരു മാതൃകയാണെന്നും സുഗതകുമാരി പറഞ്ഞു. ഇതിന് മുമ്പ് നൂറുകണക്കിന് ആള്ക്കാര് പങ്കെടുത്ത പ്രകടനവും നടന്നു. സമരനായകനായ കുമ്മനം രാജശേഖരനെ എടുത്തുയര്‍ത്തിയാണ് ജനങ്ങള്‍ തങ്ങളുടെ സന്തോഷം രേഖപ്പെടുത്തിയത്.
ഇത് സാധാരണക്കാരന്റെ വിജയമാണെന്ന് വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി കുമ്മനം അഭിപ്രായപ്പെട്ടു. പണമുണ്ടെങ്കില്‍ എന്തും വിലയ്ക്ക് വാങ്ങാമെന്ന ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് ഈ കോടതിവിധി. പണവും അധികാരവും ഉണ്ടെങ്കിലും ജനങ്ങെള വിലയ്ക്ക് വാങ്ങാനാവില്ല. ഇതിന് ഉദാഹരണമാണ് ഈ സമരം. ഇതിനെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടിവരും. പത്ത് വര്‍ഷം നീണ്ട സരമത്തില് സര്‍ക്കാര്‍ ആറന്മുളക്കാരെ രണ്ടാംകിട പൗരന്മാരായാണ് കണ്ടത്. ഈ ജനങ്ങളോട് സര്‍ക്കാര്‍ മുഖംതിരിച്ചുകളഞ്ഞു. കേരളത്തിന് ഇന്ന് ആറന്മുള സമരം ഒരു മാതൃകയായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യഗ്രഹത്തിന്റെ നൂറ്റിയേഴാം ദിവസമാണ് കെജിഎസ് കമ്പനിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കോടതി വിധിയുണ്ടായത്. ദേശീയ ശ്രദ്ധ നേടിയ ഈ മഹാസമരത്തില്‍ രാഷ്ട്രീയ, സംഘടനാ ഭേദമില്ലാതെയാണ് ഒരു ലക്ഷ്യത്തിനായി ഒരു ജനത സമരപാത സ്വീകരിച്ചത്. വന്‍കിടക്കാര്‍ക്കെതിരെ സാധാരണക്കാര്‍ നടത്തിയ നിയമ പോരാട്ടമായിരുന്നു ഇത്. ഭൂമി കയ്യേറ്റക്കാര്‍ക്കെതിരായ വിധിയായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു. നിലവിലുള്ള നീര്‍ച്ചാലുകള്‍ മണ്ണിട്ടു നികത്തിയും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഓര്മ്മമാത്രമാക്കിയും മുന്നേറാനൊരുങ്ങിയതാണ് നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി. സമീപത്തുള്ള കുന്നുകളും കാവുകളും തകര്‍ക്കപ്പെടുമെന്നും ഉറപ്പായിരുന്നു. പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം കുറയ്ക്കുന്നതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും സംസ്ഥാന സര്‍ക്കാരിന് പ്രതികരണമില്ലാത്തത് കമ്പനിയും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സംരക്ഷണത്തിനായി രാഷ്ട്രീയ സ്വയംസേവകസംഘവും, സിപിഎമ്മും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മുന്‍ എംഎല്‍എ എ. പത്മകുമാര്‍ സമരപ്പന്തലില്‍ പറഞ്ഞു. വന്‍കിട ശക്തികള്‍ക്ക് നാട്ടുകാരെ ഭിന്നിപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഹ്ലാദ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
107 ദിവസം നടന്ന സത്യഗ്രഹത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ജനങ്ങളെത്തി. ഇതുവരെ സംസ്ഥാനം കണ്ടിട്ടില്ലാത്ത ജനപിന്തുണയാണ് വിമാനത്താവള വിരുദ്ധ സമരത്തിന് ലഭിച്ചത്. ഭരണതലങ്ങളില്‍ നിന്നും ഉന്നതങ്ങളില്‍ നിന്നും കെജിഎസിന് അനുകൂലമായ നിലപാടുകള്‍ ഉണ്ടാകുമ്പോള്‍ ഒരു ജനതയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു സമരവേദിയില്‍ ഉയര്‍ന്നത്. ഇന്നലെ ഉണ്ടായ കോടതിവിധിയോടെ ആശങ്കകള്‍ അകലുകയാണ്. വിമാനത്താവള പദ്ധതി നടക്കില്ലെന്ന ഉറപ്പ് ഒരോ പ്രദേശവാസികളിലും ഇന്ന് പ്രതിഫലിക്കുന്നു.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: