ആറന്മുള: ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ ആറന്മുളയില് നടന്നു വരുന്ന അനിശ്ചിതകാല സത്യഗ്രഹം പിന്‍വലിക്കുന്നതിനും പ്രക്ഷോഭം ശക്തമായി തുടരുന്നതിനും ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതി തീരുമാനിച്ചു.
മണ്ണിനും വെള്ളത്തിനും അന്നത്തിനും പ്രകൃതിക്കും വേണ്ടി ആറന്മുളയില് കഴിഞ്ഞ 10 വര്‍ഷക്കാലമായി ജനങ്ങള്‍ നടത്തിവരുന്ന നിരന്തര പോരാട്ടങ്ങളുടെ വിജയകരമായ പൂര്‍ത്തീകരണമാണ് കോടതി വിധിയോടെ ഉണ്ടായിട്ടുള്ളത്. ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് ഏകോപനസമിതിയുടെ അടിയന്തര യോഗം ചേരും.
ആറന്മുളയിലെ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ അവരുടെ ആവശ്യങ്ങളും ഭയാശങ്കകളും ആക്ഷേപങ്ങളും കോടതി മുമ്പാകെ ഫലപ്രദമായി അവതരിപ്പിച്ച് കെജിഎസിന്റെയും സര്‍ക്കാരിന്റെയും വാദമുഖങ്ങളെ യുക്തിഭദ്രമായി ഖണ്ഡിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആറന്മുളയെ വിലയ്ക്കുവാങ്ങാന്‍ ശ്രമിച്ച കെജിഎസ് എന്ന കോര്‍പ്പറേറ്റ് ശക്തിക്കുവേണ്ടി പൊതുഖജനാവും ഭരണയന്ത്രവും സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്തു. 10 ശതമാനം ഓഹരി എടുത്ത് വിമാനത്താവള പദ്ധതിയില്‍ പങ്കാളിയായി. കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പും അഴിമതിയും നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇവയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്ന് ഏകോപനസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: