തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക കടങ്ങള്‍ക്കു മേലുള്ള ജപ്തിക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൊറട്ടോറിയം കാലാവധി കഴിഞ്ഞ ഫെബ്രുവരി 15ന് അവസാനിച്ചതിനാലാണ് 2015 ഫെബ്രുവരി 15 വരെ നീട്ടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജൂണ്‍ 15 മുതല്‍ ജൂലായ് 31വരെ 47 ദിവസം സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തും. ട്രോളിങ് നിരോധനം മൂന്നുമാസം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ മുമ്പില്‍ വന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ആറു സര്‍ക്കാര്‍ കോളേജുകളിലേക്ക് 78 അധ്യാപക തസ്തികകള്‍ക്ക് ധനവകുപ്പിന്റെ അനുമതിയോടെ അംഗീകാരം നല്കി. കൊണ്ടോട്ടി, കൊടുവള്ളി, മങ്കട, ബാലുശ്ശേരി, ചേലക്കര, തൃത്താല തുടങ്ങിയ കോളേജുകള്‍ക്കാണ് തസ്തികകള്‍ അനുവദിച്ചത്. തലശ്ശേരി. പയ്യന്നൂര്‍, കാട്ടാക്കട, നെയ്യാറ്റിന്‍കര സര്‍ക്കാര്‍ കോളേജുകളിലേക്കുള്ള തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
കോളേജുകള്‍ ഇല്ലാത്ത നിയോജക മണ്ഡലങ്ങളില്‍ പുതിയവ അനുവദിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പത്തു സര്‍ക്കാര്‍ കോളേജുകള്‍ ആരംഭിച്ചത്. എയ്ഡഡ് കോളജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്കായുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുവര്‍ഷമാക്കി പുനസ്ഥാപിച്ചു. മാനേജ്മെന്റുകള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കും.
ഗുരുവായൂര്‍ ടെമ്പിള്‍ പോലിസ്സ്റ്റേഷന് സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്കി. തൃശൂര്‍ ജില്ലയിലെ എച്ചിപ്പാറയില്‍ ഗവ. ട്രൈബല്‍ എല്‍ പി സ്കൂള്‍, യു പി സ്കൂളായി ഉയര്‍ത്തും. എറണാകുളം ഹനുമാന് കോവില്‍ പബ്ലിക് ട്രസ്റ്റിന് 17.5 സെന്റ് സ്ഥലം നിയമവിധേയമായി പതിച്ചുനല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്ലസ്ടുവിന് അധികബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ പുതിയ അപേക്ഷകള്‍ കൂടി പരിഗണിച്ചശേഷം തീരുമാനമെടുക്കും. ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ സ്കൂളുകള്‍ അനുവദിക്കാനുള്ള തീരുമാനപ്രകാരം 134 സ്കൂളുകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്.
ഇതില്‍ 110ല്‍ അധികം സ്കൂളുകളും എറണാകുളത്തിന് തെക്കോട്ടുള്ള ജില്ലകളിലായിരുന്നു. പുതിയ ബാച്ചുകള്‍ക്കുള്ള അപേക്ഷ ആദ്യം ക്ഷണിച്ചത് എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നിന്നുമാണ്. പുതിയ സ്കൂളുകള്‍ അനുവദിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
എംജി സര്‍വകലാശാലയില്‍ പുതിയ വിസിയെ നിയമിക്കുന്ന കാര്യത്തില്‍ നിയമവശം പരിശോധിച്ച് ശുപാര്‍ശ നല്‍കും. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയായ അരുണാ സുന്ദര്‍രാജിനെ മറികടന്ന് ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന് നിയമനം നല്‍കുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അരുണാ സുന്ദര്‍രാജ് മികച്ച ഓഫീസറാണെന്നും അവര്‍ക്ക് ബുദ്ധിമുട്ട് വരാത്ത വിധത്തില്‍ ഒരു അധിക തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: