കൊല്‍ക്കത്ത: ഗ്ലെന്‍ മാക്സ്വെല്ലും കൂട്ടരും തുനിഞ്ഞിറങ്ങിയാല്‍ കാട്ടാന കരിമ്പിന് തോപ്പില്‍ കയറിയതിനു സമാനമെന്ന് വയ്പ്പ്. പ്രാഥമിക റൗണ്ടില്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ ബാറ്റിംഗ് വിസ്ഫോടനങ്ങള്‍ കണ്ട ആരും അതു സമ്മതിക്കും. പഞ്ചാബിപ്പടയുടെ ആക്രമണോത്സുകതയ്ക്ക് തടയിട്ട ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മാക്സ്വെല്ലിനെയും ഡേവിഡ് മില്ലറെയുമൊക്കെ കൂച്ചുവിലങ്ങിടാന്‍ പാകത്തിലുള്ള ആയുധങ്ങള്‍ കൊല്‍ക്കത്തയുടെ പക്കല്‍ ഏറെയുണ്ടായിരുന്നു. ആ തുറുപ്പുചീട്ടുകളെ ഇന്നലെ ഈഡന് ഗാര്‍ഡനിലും അവര്‍ ഫലപ്രദമായി വിനിയോഗിച്ചു. ഫലം ഒന്നാം ക്വാളിഫയറില്‍ 28 റണ്‍സ് ജയത്തോടെ ഗംഭീറും കൂട്ടരും ഐപിഎല്‍ ഏഴാം സീസണിന്റെ ഫൈനലിലേക്ക് കുതിച്ചു. ഇനി കിംഗ്സ് ഇലവന് കലാശക്കളം ഉറപ്പിക്കണമെങ്കില്‍ രണ്ടാം ക്വാളിഫയറില്‍ ജയിക്കണം.
മഴ അലോസരം സൃഷ്ടിച്ച കളിയില്‍ ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. കിംഗ്സ് ഇലവന് 8ന് 135ല്‍ ഒതുങ്ങി.
റോബിന് ഉത്തപ്പയുടെ തകര്‍പ്പന്‍ ബാറ്റിംഗ് നല്കിയ മികച്ച തുടക്കമായിരുന്നു ഭേദപ്പെട്ട സ്കോര്‍ കുറിക്കാന്‍ കൊല്‍ക്കത്തയെ സഹായിച്ചത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (1) ബാറ്റുതാഴ്ത്തിയപ്പോള് 30 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സറുമടക്കം 42 റണ്‍സ് വാരിയ ഉത്തപ്പ ദേശീയ ടീമിലേക്കുള്ള തന്റെ സെലക്ഷനെ ന്യായീകരിച്ചു. ഐപിഎല്ലിന്റെ ഏതെങ്കിലുമൊരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന പെരുമയും ഉത്തപ്പ (655) സ്വന്തമാക്കി. ഉത്തപ്പയെയും താളംകണ്ടെത്താന്‍ വിഷമിച്ച മനിഷ് പാണ്ഡെയെയും (21) അടുപ്പിച്ചടിപ്പിച്ച് പുറത്താക്കി സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് കിംഗ്സ് ഇലവന് ക്യാംപില്‍ ആദ്യ ആഹ്ലാദമെത്തിച്ചത്. മൂന്ന് ഇരകളെ കണ്ടെത്തിയ കരണ്‍വീര്‍ സിംഗും നൈറ്റ് റൈഡേഴ്സിന്റെ സുഗമ പ്രയാണത്തെ തടഞ്ഞു. മിച്ചല്‍ ജോണ്‍സനും (2 വിക്കറ്റ്) മോശമാക്കിയില്ല. എങ്കിലും പന്തധികം കളയാത്ത ഇന്നിംഗ്സുകളിലൂടെ കൊല്‍ക്കത്ത കാര്യങ്ങള്‍ കൈവിടാതെ നോക്കി. യുസഫ് പഠാനും (20) ഷാക്കിബ് അല്‍ ഹസനും (18) 33 പന്തില്‍ സ്വരൂപിച്ച 41 റണ്‍സ് നൈറ്റ് റൈഡേഴ്സിന് അമൂല്യമായിരുന്നു. അവസാനം പിയൂഷ് ചൗളയും (17 നോട്ടൗട്ട്) സൂര്യകുമാര്‍ യാദവും (20) റ്യാന്‍ ടെന്‍ഡോഷെ (17)യുമൊക്കെ ചേര്‍ന്ന് അവസാന നാല് ഓവറില്‍ 49 റണ്‍സ് വാരി കൊല്‍ക്കത്തയെ താങ്ങി നിര്‍ത്തി.
വീരേന്ദര്‍ സെവാഗ് (2) ഉമേഷ് യാദവിനെ നമിക്കുന്നതു കണ്ടുകൊണ്ട് കിംഗ്സ് ഇലവന് പിന്തുടരല് ആരംഭിച്ചു. മനന്‍ വോഹ്റയും (26) വൃദ്ധിമാന്‍ സാഹയും (35) ക്രീസില്‍ നിന്ന സമയം പഞ്ചാബ് ജയത്തില്‍ കണ്ണുവച്ചു. പക്ഷേ, ചാറ്റല്‍ മഴ അവരെ അടിക്കടിശല്യം ചെയ്തു. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമുള്ള റണ്‍റേറ്റ് കണ്ടെത്താന്‍ പഞ്ചാബ് ഏറെ വിഷമിച്ചു. പലപ്പോഴും ഏതു ഷോട്ടു കളിക്കണമെന്ന ആശക്കുഴപ്പത്തിലായിരുന്നു ബാറ്റ്സ്മാന്മാര്. വോഹ്റയെയും സാഹയെയും മോണി മോര്‍ക്കല്‍ മടക്കിയശേഷം കിംഗ്സ് ഇലവന് അമ്പേപാളി. ബിഗ് ഹിറ്റര്‍ മാക്സ്വെല് (6) ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ഡേവിഡ് മില്ലറും (8) അക്ഷര്‍ പട്ടേലും (2) അവസരത്തിനൊത്ത് ഉയര്‍ന്നില്ല. നായകന് ജോര്‍ജ് ബെയ്ലി (26) എതിരാളിയുടെ പാളയത്തിലേക്ക് ആക്രമണം അഴിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഷാക്കിബ് അല്‍ ഹസനും പിയുഷ് ചൗളയ്ക്കും ഓരോ ഇരകളെ ലഭിച്ചു. സുനില്‍ നരെയ്ന്റെ (4 ഓവറില്‍ 30) കൃത്യതയും കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശം അനായാസമാക്കിയ ഘടകങ്ങളില്പ്പെട്ടു. ഉമേഷ് യാദവ് (3 വിക്കറ്റ്) കളിയിലെ കേമന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: