മുംബൈ: ഇംഗ്ലണ്ട്, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകള്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരെ ജൂലൈയില്‍ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ സംഘത്തെയാണ് സെലക്ഷന് കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. 18 അംഗ ടീമില്‍ ആറു പേസ് ബൗളര്‍മാര്‍ ഇടംപിടിച്ചു. പരിചയസമ്പന്നനായ സഹീര്‍ ഖാനെ തഴഞ്ഞതാണ് പ്രധാന തീരുമാനം. ഓപ്പണര്‍ ഗൗതം ഗംഭീറിന് തിരിച്ചുവരവിന് അവസരമൊരുക്കി; രാജസ്ഥാന് പേസര്‍ പങ്കജ് സിംഗിന് അരങ്ങേറ്റത്തിനും.
തുടര്‍ച്ചയായ പരിക്കാണ് 35കാരനായ സഹീറിന് തിരിച്ചടിയായതെന്നു കരുതപ്പെടുന്നു. പുറത്തേറ്റ പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ സിംഹ ഭാഗം സഹീറിന് നഷ്ടമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഗംഭീറിന് ടീമിലേക്ക് വാതില്‍ തുറന്നുകൊടുത്തു.
യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് മൂന്നു ഏകദിന മത്സരങ്ങള്‍ ഉള്‍പ്പെട്ട ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീം. ഏഷ്യാ കപ്പില്‍ കളിക്കാത്ത സുരേഷ് റെയ്നയെ ക്യാപ്റ്റന്റെ ചുമതലയേല്‍പ്പിച്ചു. മഹേന്ദ്ര സിംഗ് ധോണിക്കും വിരാട് കോഹ് ലിക്കും പുറമെ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നീ സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചു. പ്രതീക്ഷിച്ചതുപോലെ കര്‍ണാടകയുടെ റോബിന് ഉത്തപ്പ ടീമില്‍ ഇടംപിടിച്ചു. മലയാളി താരം സഞ്ജു വി. സാംസനെ പരിഗണിച്ചില്ല. ജൂണ്‍ 15ന് ഇന്ത്യ- ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്കു തുടക്കമാവും.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്, ഗൗതം ഗംഭീര്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇശ്വര് പാണ്ഡെ, ഇഷാന്ത് ശര്‍മ്മ, സ്റ്റ്യുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, വൃദ്ധിമാന്‍ സാഹ, പങ്കജ് സിംഗ്.
ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീം: സുരേഷ് റെയ്ന (ക്യാപ്റ്റന്‍), റോബിന് ഉത്തപ്പ, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, അമ്പാട്ടി റായിഡു, മനോജ് തിവാരി, കേദാര്‍ യാദവ്, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), പര്‍വേസ് റസൂല്‍, അക്ഷര്‍ പട്ടേല്‍, വിനയ് കുമാര്‍, ഉമേഷ് യാദവ്, സ്റ്റ്യുവര്‍ട്ട് ബിന്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: