ജനങ്ങള്‍ ഒത്തൊരുമിച്ച് പോരാട്ടത്തിനിറങ്ങിയാല്‍ വിജയമാണതിന്റെ അന്തിമഫലം. അതാണ് ആറന്മുള വിമാനത്താവളവിരുദ്ധ സമരസമിതി കാണിച്ചു തന്നത്. പട്ടാളച്ചിട്ടയോടെ ജനലക്ഷങ്ങള്‍ മുന്നിട്ടിറങ്ങിയ സമരങ്ങള്‍ മണിക്കൂറുകള്‍ പോലും ആയുസ്സില്ലാതെ കൊഴിഞ്ഞുവീണ സമീപകാല അനുഭവമുള്ള കേരളത്തിലാണ് ആറന്മുളയുടെ വിജയം ചരിത്രമാകുന്നത്. ഇടതടവില്ലാത്ത ജനകീയ സമരവും അതോടൊപ്പം നിയമയുദ്ധവുമാണ് വിമാത്താവളവിരുദ്ധ സമരത്തിന് പുതിയപാത തെളിച്ചത്. ആറന്മുള വിമാനത്താവള നിര്‍മാണത്തിന് മുന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ പാരിസ്ഥിതികാനുമതി സുപ്രീംകോടതിയുടെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കിയതോടെ പ്രതിദിന സമരം അവസാനിപ്പിച്ചെങ്കിലും പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കും വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനം. വിമാനത്താവളം നിര്‍മിക്കാന്‍ യുപിഎ സര്‍ക്കാരിലെ വനം-പരിസ്ഥിതി മന്ത്രാലയം നല്കിയ അനുമതിയാണ് ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ റദ്ദാക്കപ്പെട്ടത്. പദ്ധതി പ്രദേശത്ത് വിമാനത്താവളവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് നിര്‍മാണക്കമ്പനിയായ കെജിഎസ് ഗ്രൂപ്പിന് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയതോടെ ആറന്മുളയില് വിമാനമിറങ്ങില്ലെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി. ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ കര്‍മസമിതി, സിപിഎം, സിപിഐ, പരിസ്ഥിതി പ്രവര്‍ത്തകരായ രംഗനാഥന്, റോയിസണ്‍ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഹരിത ട്രിബ്യൂണലിന്റെ ചരിത്രപരമായ വിധി. 2011ല്‍ പുതിയ പരിസ്ഥിതി നിയമം നിലവില്‍ വന്നശേഷം ഇതുമായി ബന്ധപ്പെട്ടു വന്ന ആദ്യ വിധിയാണിത്. പരിസ്ഥിതി സംരക്ഷണ രംഗത്ത് ദൂരവ്യാപകമായ നേട്ടങ്ങളുണ്ടാക്കാന്‍ ഈ നിര്‍ണായക വിധി വഴിതെളിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹരിത ട്രിബ്യൂണലിന്റെ വിധി അന്തിമമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദഗ്ധരടങ്ങിയ ബെഞ്ചിന്റെ തീരുമാനമായതിനാല്‍ അപ്പീല്‍ സാധ്യമല്ല. കേസിന്റെ നടത്തിപ്പിലെ അപാകതകള്‍ക്കെതിരെ മാത്രമേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് കഴിയുകയുള്ളൂ. എന്നാല്‍, ഈ വിവാദ പദ്ധതിക്ക് മുന്‍ കേന്ദ്ര സര്‍ക്കാരും സര്‍ക്കാരിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസും കൈക്കൊണ്ട നിലപാടായിരിക്കില്ല പുതിയ കേന്ദ്ര സര്‍ക്കാരിന്. അതുകൊണ്ട് കമ്പനിക്ക് സുപ്രീം കോടതിയില്‍ കേസു നടത്താന്‍ മുമ്പു കിട്ടിയ പിന്തുണ കിട്ടില്ല. ആറന്മുളയില് 107 ദിവസം ഒരു മണിക്കൂര്‍ പോലും ഇടവേളയില്ലാതെ തുടര്‍ന്ന സത്യഗ്രഹസമരത്തിന്റെയും ഒന്നരവര്‍ഷമായി തുടരുന്ന ജനകീയ പ്രതിരോധത്തിന്റെയും ആധാരശിലയായത് ആര്‍എസ്എസിന്റെ മൂന്ന് നേതാക്കളാണ്. സമരമുഖങ്ങളില്‍ ഒത്തുതീര്‍പ്പുകളില്ലാത്ത നിലകൊണ്ട കുമ്മനം രാജശേഖരന്, എ.എം. കൃഷ്ണന്, കെ. കൃഷ്ണന്‍കുട്ടി എന്നിവരാണത്. ആറന്മുളയിലെ വിമാനത്താവളത്തിനായി നിലംനികത്തലും മറ്റും തകൃതിയായി നടക്കുമ്പോള്‍ ആദ്യം രംഗത്തെത്തിയത് പ്രദേശത്തെ ചില രാഷ്ട്രീയപാര്‍ട്ടികളായിരുന്നു. പെട്ടെന്ന് അവര്‍ രംഗം കാലിയാക്കി. ആറന്മുള വിമാനത്താവളം വിഴുങ്ങുമോ എന്ന ആശങ്ക ശക്തമാകുമ്പോഴാണ് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് പ്രദേശം സന്ദര്‍ശിക്കുന്നത്. ആറന്മുളയുടെ പവിത്രതയും ഗ്രാമത്തിന്റെ നന്മയും കയ്യടക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സംഘടിക്കാനുളള ആഹ്വാനമായിരുന്നു അദ്ദേഹം സമൂഹത്തിന് നല്‍കിയത്. പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരെയും നാട്ടുകാരെയും ഒപ്പംചേര്‍ത്ത് പൈതൃകഗ്രാമകര്മ്മസമിതിക്ക് രൂപം നല്കി പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കത്തില്‍ ദുര്‍ബലമായിരുന്ന സമരത്തെ സ്ഥലം എംഎല്‍എയും പിണിയാളുകളും പരിഹസിച്ചു. കെജിഎസ് ഗ്രൂപ്പിന് ഭൂമി കൈമാറിയ സിപിഎം അടക്കമുള്ളവര്‍ കാഴ്ചക്കാരായി മാറിനിന്നു. കുമ്മനം കൊടിപിടിച്ചിരിക്കുകയേയുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരിഹാസം. എന്നാല്‍ ആര്‍എസ്എസ് സംസ്ഥാനനേതൃത്വം പ്രശ്നത്തെ കേരളത്തിന്റെ നിലനില്പിനുള്ള പോരാട്ടമായി കണ്ടതോടെ ചിത്രം മാറി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ആറന്മുള പൈതൃകഗ്രാമകര്‍മസമിതി സടകുടഞ്ഞെഴുന്നേറ്റു. പിന്നോട്ടുപോക്കില്ലാത്ത സമരത്തിന് സമിതി സജ്ജമായി. ഒരു വശത്ത് നിയമപോരാട്ടങ്ങളുടെ വഴി തുറക്കുമ്പോള്‍ തന്നെ ആറന്മുളയിലെ ആബാലവൃദ്ധം ജനങ്ങളും സമരമുഖത്തേക്കിറങ്ങി. ആറന്മുള പാര്‍ത്ഥസാരഥിയുടെ പുരാണപ്രസിദ്ധമായ വള്ളംകളി മുടക്കാനും എതിരാളികള്‍ പരിശ്രമിച്ചു. വിമാനത്താവളത്തിന് വേണ്ടി മുറവിളികൂട്ടിയ സ്ഥലം എംഎല്‍എയെ പൊതുജനം കയ്യേറ്റം ചെയ്തു. എന്നിട്ടും പുച്ഛത്തോടെയാണ് മുഖ്യമന്ത്രിയും സ്ഥലം എംപിയുമെല്ലാം പെരുമാറിയത്. തുടര്‍ന്നാണ് ഐതിഹാസികമായ സത്യഗ്രഹസമരം തുടങ്ങിയത്. സമരം ഒരു ദിവസം പോലും മുടങ്ങാതിരിക്കാന്‍ വിപുലമായ ആസൂത്രണം നടന്നു. നിലയ്ക്കല്‍ സമരത്തിന് ദീപശിഖയേന്തി ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സത്യാനന്ദ സരസ്വതിസ്വാമികള്‍ മുന്നില്‍ നിന്നതുപോലെ ആറന്മുളയില് അനുഗ്രഹങ്ങളുമായി സുഗതകുമാരി ടീച്ചര്‍ മുന്നില്‍ നടന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ താലൂക്കുകളില്‍ നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സത്യഗ്രഹപന്തലിലെത്തി. എല്ലാ വിവിധക്ഷേത്രസംഘടനകളും സമരമുഖത്തെത്തി. കേരളമാകെ തെരഞ്ഞെടുപ്പിനുപോയ ഏപ്രില്‍ 10ന് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കുട്ടികളാണ് സമരം നയിച്ചത്. സമരത്തിന്റെ സ്വീകാര്യത ഇടതുവലതു മുന്നണികളില്‍ കോളിളക്കമുണ്ടാക്കി. പതിവുപോലെ തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം അടക്കമുള്ളവര്‍ സമരത്തിലണിചേര്‍ന്നു. ആ ഒരുമയ്ക്കു മുന്നില്‍ അഭിപ്രായഭിന്നതകള്‍ പമ്പ കടന്നു. അതുകൊണ്ടു തന്നെ ആറന്മുള ഐക്യത്തിന്റെയും വിജയത്തിന്റെയും പ്രതീകവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: