തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ചിട്ടുള്ള ഫെയര്‍ പ്രാക്ടീസ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് ആഭ്യന്തര-വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല. ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ബ്ലേഡ് മാഫിയയെ അമര്‍ച്ച ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനമൈത്രി സുരക്ഷാ പോലീസ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാതൊരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി വന്‍കിട പണമിടപാടു സ്ഥാപനങ്ങളുണ്ട്. ഫെയര്‍ പ്രാക്ടീസ് കോഡ് പാലിക്കാത്ത അത്തരം സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിയമങ്ങളില്ലാത്തതല്ല, നിയമങ്ങള്‍ പാലിക്കപ്പെടാത്തതാണ് നിയമവിരുദ്ധ വായ്പകളും ബ്ലേഡ് മാഫിയയും ശക്തമാകാന്‍ കാരണം. നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും ആഭ്യന്തരവകുപ്പും സംസ്ഥാന പോലീസും കൈക്കൊള്ളും.പരാതികളിന്മേല് പോലീസ് ഒത്തു തീര്‍പ്പിനു ശ്രമിക്കുന്നതിനു പകരം നിയമനടപിടകളുമായി മുന്നോട്ടു പോകണം. ബ്ലേഡ് മാഫിയക്കെതിരെ ശക്തമായി നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ബന്ധപ്പെട്ട മറ്റു വകുപ്പു മന്ത്രിമാരുടെയുമൊക്കെ പൂര്‍ണ പിന്തുണ ഇതിനുണ്ട്.
വിവിധ ആവശ്യങ്ങള്‍ക്ക് ബാങ്കുകളും സര്‍ക്കാര്‍ ഏജന്‍സികളും വായ്പകള്‍ നല്‍കുന്നത് ഉദാരമാക്കേണ്ടതുണ്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തി തീരുമാനങ്ങളുണ്ടാക്കിയിട്ടുണ്ട്. സഹകരണബാങ്കുകള്‍ തിരിച്ചടവിന് കഴിവുണ്ടെന്നു ബോധ്യപ്പെടുന്നവര്‍ക്ക് ഈടില്ലാതെ 5000 രൂപവരെയും പതിനായിരം രൂപവരെ ഒരാള്‍ ജാമ്യത്തിലും വായ്പ നല്‍കണം. പലിശനിരക്ക് ചര്‍ച്ചകളിലൂടെ ഒരു ശതമാനം കുറക്കാന്‍ ധാരണയായിട്ടുണ്ട്. ബാങ്കുകള്‍ സ്വര്ണപണയത്തിലൂടെ അഞ്ചുലക്ഷം രൂപവരെ നല്‍കുന്നത് 25 ലക്ഷമായി പരിധി ഉയര്‍ത്തി. കുടുംബശ്രീവഴി ചെറിയലോണുകള് ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ജനങ്ങള്‍ക്ക് വായ്പകള്‍ വേഗത്തിലും ലഘുവായ നടപടിക്രമങ്ങളിലൂടെയും ലഭ്യമാക്കാനും അമിതപലിശക്കാരെ നിയന്ത്രിക്കാനുമുള്ള ദ്വിമുഖ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
സാമ്പത്തിക തട്ടിപ്പുകള്‍ ഓരോ കാലത്തും പുതിയ രൂപങ്ങളില്‍ അവതരിക്കുകയാണെന്നും ഇതു തടയുന്നതിനുള്ള നടപടികള്‍ക്കൊപ്പം ഇത്തരക്കാരുടെ കെണികളില്‍ സാധാരണക്കാര്‍ പെടാതിരിക്കാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുകൂടി ജനമൈത്രി പോലീസ് നേതൃത്വം നല്‍കണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന് നിര്‍ദേശിച്ചു. എഡിജിപി കെ.പത്മകുമാര്‍ ആശംസ നേര്‍ന്നു. ജനമൈത്രി നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി ബി.സന്ധ്യ സ്വാഗതവും എഐജി ഷെഫീന്‍ അഹമ്മദ് കൃതജ്ഞതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: