തിരുവനന്തപുരം: കാലവര്‍ഷത്തിലുണ്ടാകുന്ന കെടുതികളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ ജില്ലകളിലും ദുരന്തപ്രതിരോധ സേനയുടെ ബെറ്റാലിയന് ഉണ്ടാകണമെന്നു നിര്‍ദേശം. ജൂണ്‍ അഞ്ചുമുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഓരോ ജില്ലയിലും ദുരന്ത പ്രതിരോധ സേനയുടെ ഓരോ ബെറ്റാലിയന് മണ്‍സൂണ്‍ സമയം മുഴുവന്‍ പ്രവര്ത്തിക്കണമെന്നറിയിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലും കുറഞ്ഞത് 20 പേരടങ്ങുന്ന ബെറ്റാലിയനാണ് ഉണ്ടാകേണ്ടത്. ഇവര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും ജില്ലാകളക്ടര്‍ നേരിട്ടു ഒരുക്കിക്കൊടുക്കണം.
മൂന്നുമാസം വരെയും കാലവര്‍ഷം ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഈ കാലയളവിലെല്ലാം അതാതു ജില്ലകളില്‍ കെടുതികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സേനയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണം. ജില്ലയില്‍ സേനയ്ക്കു താമസിക്കാനുള്ള സ്ഥലം കണ്ടെത്തി അവര്‍ക്കു ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാന്‍ നേരത്തെ തന്നെ അധികൃതര്‍ക്കു പ്രത്യേക നിര്‍ദേശം നല്കിക്കഴിഞ്ഞിട്ടുണ്ട്. ജൂണ്‍ ഒന്നിന് സേനയുടെ സഹായം ജില്ലകള്‍ക്കു ലഭ്യമാക്കും. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, റോഡപകടങ്ങള്‍, വന്മരങ്ങള് കടപുഴകി വീണുണ്ടാകുന്ന അപകടങ്ങള്‍, ചതുപ്പുകളില്‍ പെടുന്നവര്‍, കടല്‍ക്ഷോഭത്തില്‍ പെടുന്നവര്‍, ഇടിമിന്നല്‍ ഏറ്റു പരിക്കു പറ്റുന്നവര്‍, തുരുത്തുകളില്‍ ഒറ്റപ്പെടുന്നവര്‍, മണ്ണിടിച്ചില്‍, പാറക്വാറികളില്‍ പെട്ടുപോകുന്നവര്‍ തുടങ്ങി എല്ലാത്തരത്തിലുമുള്ള കെടുതികളിലും വേഗത്തില്‍ സഹായമെത്തിക്കാനും സംരക്ഷിക്കാനുമാണ് ദുരന്ത പ്രതിരോധ സേനയുടെ ബെറ്റാലിയന് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കാവശ്യമായ വാഹനങ്ങള്‍, ജെസിബി, വടം, മറ്റുപകരണങ്ങള്‍ എല്ലാം ജില്ലാഅധികൃതര്‍ നല്‍കണം. കൂടാതെ മഴക്കാലത്തിനു മുമ്പ് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍, അവിടെ താമസിക്കുന്ന കുടുംബങ്ങള്‍ എത്രയെന്ന കണക്കുകള്‍, മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പ്രകൃതിക്ഷോഭങ്ങളുടെ അളവ്, മരണസംഖ്യ, അപകടങ്ങളുടെ വ്യാപ്തി എന്നിവയെ കുറിച്ച് സേനയ്ക്കു മുന്‍കൂട്ടി ധാരണയുണ്ടാക്കിക്കൊടുക്കണം. പ്രത്യേകിച്ച് ഇടുക്കി, തിരുവനന്തപുരം, കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ എത്തുന്ന സേനയ്ക്ക്.
പ്രകൃതിക്ഷോഭത്തില്‍ പെട്ടുപോകുന്നവരെ രക്ഷിക്കുന്നതിനു പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങളാണ് ദുരന്തപ്രതിരോധ സേനയില്‍ ഉള്ളത്. പോലീസ്, ഫയര്‍ഫോഴ്സ് എന്നിവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കേന്ദ്ര ദുരന്തപ്രതിരോധ സേനാ ആസ്ഥാനത്ത് പ്രത്യേക പരിശാലനം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ ആരക്കുന്നത്ത് കേന്ദ്ര പ്രതിരോധ സേനയുടെ ഒരു ആസ്ഥാനമുണ്ട്. കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് അവിടെയാണ് പരിശീലനം നല്‍കിയത്. കഴിഞ്ഞ മന്ത്രിസഭാ കാലത്തുതന്നെ പ്രതിരോധ സേനയിലേക്ക് അംഗങ്ങളെ എടുക്കുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു. കൂടാതെ പ്രതിരോധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഹെലിക്കോപ്റ്റര്‍ വാങ്ങുന്ന പ്രോജക്ടും സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. റവന്യൂ വകുപ്പിന്റെ കീഴില്‍ വരുന്ന ദുരന്ത നിവാരണ അതോറിട്ടി ഇപ്പോള്‍ വീണ്ടും പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രകൃതി ക്ഷോഭങ്ങളില്‍ പെട്ടുപോകുന്നവരെ സഹായിക്കാന്‍ വേണ്ടുന്ന എല്ലാ സാധന സാമഗ്രികളും വേണമെന്നാണ് പ്രെപ്പോസലില്‍ പറയുന്നത്. പ്രതിരോധ സേനയെ താമസിപ്പിക്കുന്ന പ്രദേശം തുറസ്സായതും വേഗത്തില്‍ അപകടസ്ഥലത്തെത്താന്‍ കഴിയുന്ന തരത്തിലുമുള്ളതായിരിക്കണമെന്നതു ജില്ലാ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇടുങ്ങിയ വഴികളും വെളിച്ചമില്ലാത്ത പ്രദേശങ്ങളും ഉണ്ടെങ്കില്‍ അവ മുന്‍കൂട്ടി അറിയിച്ചിരിക്കണം. ജില്ലയിലുള്ള പാലങ്ങള്‍, തോടുകള്‍, ജലാശയങ്ങള്‍, ചതുപ്പു നിലങ്ങള്‍, ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, അണക്കെട്ടുകള്‍, റോഡുകളിലെ വലിയ വളവുകള്‍, ആഴം കൂടിയ കടവുകള്‍ എന്നിവയും മുന്‍കൂട്ടി അറിയിച്ചിരിക്കണം. ജില്ലയുടെ മാപ്പും, ജനസംഖ്യയും പഞ്ചായത്തു തലത്തിലോ വാര്‍ഡു തലത്തിലോ എടുത്തിട്ടുള്ളവയുണ്ടാകണമെന്നും ദുരന്തനിവാരണ അതോറിട്ടി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിരോധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പ്രത്യേക ഫണ്ട് ഓരോ ജില്ലയ്ക്കും നല്‍കും.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: