ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ ഒമര്‍ അബ്ദുള്ളയുടെ കുടുംബ സ്വത്തല്ലെന്നും അനുഛേദം 370 സംസ്ഥാനത്തിന് പ്രയോജനകരമാണോ എന്നതു സംബന്ധിച്ച സംവാദത്തിന് തയ്യാറാണെന്നും ആര്‍എസ്എസ് വക്താവ് രാംമാധവ് പറഞ്ഞു. ഒന്നുകില്‍ അനുഛേദം 370 നിലനില്ക്കും അല്ലെങ്കില്‍ ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതായി മാറുമെന്ന ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയ്ക്കുള്ള കടുത്ത മറുപടിയാണ് ആര്‍എസ്എസ് നല്‍കിയിരിക്കുന്നത്.
വിവാദ വകുപ്പായ അനുഛേദം 370 പുനപരിശോധിക്കുമെന്നും വിഷയത്തില്‍ ജമ്മുകാശ്മീരിലെ യുവാക്കളുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ.ജിതേന്ദ്രസിങ് വ്യക്തമാക്കിയിരുന്നു. ഇതോടെ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും കേന്ദ്രസഹമന്ത്രിക്കെതിരെ രംഗത്തെത്തി. ഡോ. ജിതേന്ദ്രസിങ്ങിനെ പിന്തുണച്ച ആര്‍എസ്എസ് വക്താവ് അനുഛേദം 370 ഉണ്ടെങ്കിലും ഇല്ലെങ്കിലും ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിതന്നെ തുടരുമെന്നും പറഞ്ഞു.
ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. അതു ഭരണഘടനയുടെ ഈ പ്രത്യേക വകുപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെതന്നെയായിരിക്കും. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതായി മാറുമെന്നാണോ കരുതുന്നത്. ഒമര്‍ അബ്ദുള്ള ചിന്തിക്കുന്നതെന്താണ,് ജമ്മുകാശ്മീര്‍ അദ്ദേഹത്തിന്റെ പൈതൃകസ്വത്താണെന്നോ, രാംമാധവ് ചോദിച്ചു.
അനുഛേദം 370 പിന്‍വലിച്ചാല്‍ ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതായി മാറുമെന്ന ഒമര്‍ അബ്ദുള്ളയുടെ നിലപാട് വലിയ വിവാദമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ സംസ്ഥാനം ഇന്ത്യയുടെ ഭാഗമല്ലാതാക്കി മാറ്റുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ്. ഒമര്‍ അബ്ദുള്ളക്കെതിരെ ആര്‍എസ്എസ് രൂക്ഷമായി പ്രതികരിച്ചതോടെ കമ്മുകാശ്മീര് തന്റെ പൈതൃക സ്വത്താണെന്ന് പറഞ്ഞിട്ടില്ലെന്നും സംസ്ഥാനത്തെ ഒരു പൗരനെന്ന നിലയില്‍ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ഒമര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: